പിആർഒയെ മർദ്ദിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി ലീഗ്

ജീവനക്കാർ വ്യാജ പ്രചരണം നടത്തുന്നുവെന്നും ആരോപണം

കാസർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി വിവാദവുമായി ബന്ധപ്പെട്ട്  മാധ്യസ്ഥത ചർച്ചക്ക് വിളിച്ച് പി ആർ ഒയെ മർദ്ദിച്ചു വെന്ന ആരോപണത്തിൽ വിശദീകരണവുമായി മുസ്ലീം ലീഗ് രംഗത്ത്.

ചർച്ചയ്ക്ക് വിളിച്ച ജീവനക്കാർ വ്യാജപ്രചാരണം നടത്തുകയാണെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും ലീഗ് നേതൃത്വം വിശദീകരിക്കുന്നു.

പ്രശ്ന പരിഹാരത്തിനുള്ള ശ്രമം നടത്തുന്നതിനിടെയാണ് വ്യാജ പ്രചാരണങ്ങൾ നടത്തുന്നത്. നിക്ഷേപവുമായി ബന്ധപ്പെട്ട വിവിരങ്ങൾ ശേഖരിക്കാൻ ജീവനക്കാരെ തിങ്കളാഴ്ച്ചയാണ് മധ്യസ്ഥനായ ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജിയുടെ വസതിയിലേക്ക് വിളിപ്പിച്ചത്. അതുപ്രകാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്  തുടങ്ങിയ ചർച്ച വൈകുന്നരം വരെ നീണ്ടു. ചർച്ചക്കിടെ ജീവനക്കാരിൽ ഒരു വിഭാഗം ഫാഷൻ ഗോൾഡ് പി ആർ ഒ മുസ്തഫയ്ക്കെതിരെ തിരിമറി ആരോപണം ഉന്നയിച്ചതായി വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

ആരോപണത്തിൽ മുസ്തഫയോട് വിശദീകരണം ആവശ്യപ്പെട്ടു.

സംസാരിക്കുന്നതിനിടയിൽ  മുസ്തഫ കുഴഞ്ഞു വീഴുകയായിരുന്നു. കൂടെയുള്ളവർ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ 42 കിലോമീറ്റർ അപ്പുറമുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

മുസ്തഫ ഷുഗർ രോഗിയാണെന്ന് സഹോദരൻ സൈനുൽ ആബിദ് പറഞ്ഞതായും നേതൃത്വം വിശദീകരിക്കുന്നു.

തുടർന്നാണ് മുസ്തഫ തന്നെ മർദ്ദിച്ചു എന്ന് പറഞ്ഞ് പോലീസിൽ പരാതിപ്പെടുന്നത്. ധാരാളം ആസ്തിയുള്ള സ്ഥാപനം തകർന്നതുമായി ബന്ധപ്പെട്ട ചർച്ചക്കിടയായിരുന്നു ഈ സംഭവം. ലീഗ് സംസ്ഥാന കമ്മിറ്റി നിയമിച്ച മധ്യസ്ഥനു മുന്നിൽ ജീവനക്കാർ നൽകുന്ന മൊഴികളെല്ലാം വൈരുദ്ധ്യം നിറഞ്ഞതുമായിരുന്നുവെന്നും നേതൃത്വം വ്യക്തമാക്കി.

മധ്യസ്ഥ ചർച്ചക്കിടെ വസ്തുതകളെക്കുറിച്ച് അന്വേഷിക്കുമ്പോൾ, മുസ്തഫയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾക്ക് വ്യക്തത ഇല്ലാത്തതായിരുന്നു. ക്രമേക്കേടുകൾ നടന്നതായുള്ള സൂചന ഇതോടെ വ്യക്തമായി. ഇതോടെയാണ് മറ്റ്  സംഭവങ്ങൾ അരങ്ങേറുന്നത്. സിപിഎം ജില്ലാ പഞ്ചായത്ത് മെമ്പറും ചർച്ചയിൽ സന്നിഹിതനായിരുന്നുവെന്നും നേതൃത്വം വിശദീകരിക്കുന്നു.

ബിസിനസ് തകർച്ചയെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കുവാനും മുസ്ലിം ലീഗിനെ ആക്രമിക്കാനുള്ള ആയുധമാക്കാനുമാണ് ജ്വല്ലറി വിവാദത്തെ രാഷ്ട്രീയ പ്രതിയോഗികൾ ഉപയോഗിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പ്രശ്ന പരിഹാരത്തിനള്ള ശ്രമങ്ങളെ തകർക്കാനുള്ള ഗൂഢാലോചനയും നടക്കുന്നുണ്ട്. അവരുടെ താല്പര്യങ്ങൾക്ക് വേണ്ടി ജ്വല്ലറി ജീവനക്കാരെ ഉപയോഗിക്കുകയാണ്.‌ ഇതിനിടയിൽ ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന വ്യാജപ്രചാരണത്തിൽ ദുരൂഹത വർധിക്കുകയാണ്.

തിരിമറി ആരോപണം ഉന്നയിക്കപ്പെട്ടപ്പോൾ തന്ത്രപൂർവ്വം ഒഴിഞ്ഞുമാറാനുള്ള ശ്രമമാണ് ഇതെന്ന് ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി പറഞ്ഞു. അടി കിട്ടിയ ആളാണെങ്കിൽ എന്തിനാണ് അടുത്തുള്ള ആശുപത്രിയിലൊന്നും പോകാതെ 42 കിലോമീറ്റർ ദൂരെയുള്ള ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചതെന്ന് കല്ലട്ര മാഹിൻ ഹാജി ചോദിച്ചു.

പ്രചരിക്കുന്ന മറ്റു വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മധ്യസ്ഥ ചർച്ചക്ക് നേതൃത്വം നൽകിയ കല്ലട്ര മാഹിൻ ഹാജി അറിയിച്ചു.

LatestDaily

Read Previous

പടന്നയിൽ കോവിഡ് ബാധയേറ്റയാൾ മരണപ്പെട്ടു

Read Next

അപഹാസ്യമായ സമരങ്ങൾ