ഭര്‍തൃമതിയുടെ ആത്മഹത്യയിൽ അന്വേഷണം 

പയ്യന്നൂര്‍: കരിവെള്ളൂര്‍  കൂക്കാനത്ത്  യുവതി  ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നില്‍ ഭർത്താവിന്റെ മാനസികവും ശാരീരികവുമായ പീഡനമെന്ന യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ പയ്യന്നൂർപോലീസ് ഇൻസ്പെക്ടർ മഹേഷ് കെ.നായരുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി. ഓലയമ്പാടി പെരുവാമ്പയിലെ വ്യാപാരി യു.രാമചന്ദ്രന്റേയും സുഗതയുടേയും മകള്‍ കെ.പി.സൂര്യയാണ്  24, ഭർതൃഗൃഹത്തിൽ ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ ആത്മഹത്യ ചെയ്തത്. യുവതി അനുജത്തിക്ക് മൊബെൽ ഫോൺ വഴി അയച്ച സന്ദേശങ്ങളാണ് കേസിൽ പ്രധാനമായും പോലീസ് നിരീക്ഷിക്കുന്നത്.

മൊബെൽ ഫോൺ കസ്റ്റഡിയിലെടുത്ത പോലീസ് സൈബർ വിദഗ്ധരുടെ സഹായത്തോടെ പരിശോധന തുടങ്ങി. ആത്മഹത്യ ചെയ്യാനുണ്ടായ കാരണങ്ങളും ഭർതൃഗൃഹത്തിലെ പീഢനം സംബന്ധിച്ച വിവരങ്ങളും ഇതിലുണ്ടെന്നാണ് സൂചന. കത്തെഴുതി വെച്ചാൽ നശിപ്പിക്കാൻ സാധ്യതയേറെയാണെന്ന് മനസിലാക്കിയ യുവതി ഇത്തരം കാര്യങ്ങൾ ഫോണിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ടാകാമെന്നാണ് പോലീസ് നൽകുന്ന സൂചന .

യുവതി ഭർതൃഗൃഹത്തിൽ ഗാർഹീ ക പീഡനത്തിനിരയായതായ സൂചനകൾ പുറത്ത് വന്ന പശ്ചാത്തലത്തിൽ പോലീസ് സംഘം ഇന്ന് യുവതിയുടെ ഭർത്താവായ കരിവെള്ളൂര്‍ കൂക്കാനത്തെ തൈവളപ്പില്‍ രാകേഷിനെയും കുടുംബാംഗങ്ങളെയും ചോദ്യംചെയ്യും. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർ നടപടിയിലേക്ക് പോലീസ് നീങ്ങും .2021 ജനുവരി 9നാണ് രാകേഷും സൂര്യയും തമ്മിലുള്ള വിവാഹം നടന്നത്. ഇവർക്ക് ഒമ്പതു മാസം പ്രായമുള്ള ആൺ കുട്ടിയുണ്ട്.

ഭര്‍തൃവീട്ടില്‍ ഭര്‍ത്താവും അമ്മയും മാത്രമാണുള്ളത്.ഇവരോടൊപ്പം കഴിഞ്ഞുവരവേയാണ് ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ സൂര്യയെ ഭർതൃ വീട്ടിലെ കോണി പ്പടിക്കരികിൽ  തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പീഡനമാണ് സൂര്യയുടെ മരണത്തിന് കാരണമെന്ന് ഇളയച്ചന്‍ ബാലകൃഷ്ണന്‍ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

വിവാഹം കഴിഞ്ഞപ്പോള്‍ത്തന്നെ ചില അസ്വാരസ്യങ്ങളുണ്ടായിരുന്നതായും  അതെല്ലാം പറഞ്ഞുതീര്‍ത്തിരുന്നതായും യുവതിയുടെ വീട്ടുകാര്‍ പറയുന്നു.  സൂര്യയെ അവളുടെ വീട്ടിലേക്ക് പോകുന്നതിൽ നിന്ന് ഭര്‍തൃവീട്ടുകാര്‍ തടഞ്ഞിരുന്നതായും ഇവര്‍ പറയുന്നു. കൂടാതെ  ആത്മഹത്യക്കുമുമ്പ് സൂര്യ സഹോദരിക്കയച്ച മൊബൈല്‍ സന്ദേശത്തില്‍ ഭര്‍തൃഗൃഹത്തിലെ പീഡനം സംബന്ധിച്ച സൂചനകളുണ്ടെന്ന് പരാതിക്കാര്‍ ചൂണ്ടി കാണിക്കുന്നു.

LatestDaily

Read Previous

പോലീസിന്റെ ജാഗ്രതയിൽ 4 ജീവനുകൾ രക്ഷപ്പെട്ടു 

Read Next

‘കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും ഡോക്ടറേറ്റ് നല്‍കണം’; കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പ്രമേയം