ഫാഷന്‍ ഗോള്‍ഡ്: പയ്യന്നൂരില്‍ 7 കേസുകൾ

പയ്യന്നൂര്‍: പുതിയ ബസ് സ്റ്റാൻ്റിലെ ഫാഷന്‍ ഗോള്‍ഡ് സ്വര്‍ണ്ണ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ പോലീസില്‍ ഏഴ് കേസുകള്‍ കൂടി.

സ്വർണ്ണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടെന്ന  പരാതികളിലും നിക്ഷേപത്തിനായി പണം വാങ്ങി വഞ്ചിച്ചെന്ന പരാതികളിലുമാണ് പയ്യന്നൂരിൽ കേസുകള്‍.

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ പയ്യന്നൂര്‍ ശാഖയില്‍ നടന്ന തട്ടിപ്പിനെതിരെയാണ് പരാതി. നൽകിയത്.മാട്ടൂല്‍ ഹഫ്‌സ് മന്‍സിലില്‍ നൂര്‍ജഹാന്‍, മാട്ടൂല്‍ നൗഷാദ് മന്‍സിലില്‍ ആയിഷ അബ്ദുള്‍ ജലീല്‍, ഇരിണാവ് മടക്കര കീറ്റുകണ്ടി ഹൗസില്‍ ബുഷ്‌റ നൗഷാദ്, പഴയങ്ങാടി അടുത്തില മൃദുലവീട്ടില്‍ ഇ.ബാലകൃഷ്ണന്‍ എന്നിവരാണ് പരാതിക്കാര്‍.  ഇവരുടെ പരാതിയില്‍ ഫാഷന്‍ ഗോള്‍ഡിന്റെ ചെയര്‍മാന്‍ എം.സി.കമറുദ്ദീന്‍ എം എൽ .എ., മാനേജിംങ്ങ് ഡയറക്ടര്‍ ടി.കെ.പൂക്കോയ തങ്ങള്‍ എന്നിവര്‍ക്കെതിരെയാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്.

2017 ആഗസ്തില്‍ നൂര്‍ജഹാനില്‍ നിന്ന് 21 പവനും 2017 ജൂലൈ 18-ന് ആയിഷ അബ്ദുള്‍ ജലീലില്‍ നിന്ന് 20.5 പവനും 2018 ജൂണ്‍ 10ന് ബുഷ്‌റ നൗഷാദില്‍ നിന്ന് 20 പവനും നിക്ഷേപമായി സ്വീകരിച്ചിരുന്നുവെന്നാണ് പരാതി.

2015 നവംബര്‍ ഒന്നിന് 50 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിക്കുകയും അതില്‍ 10 ലക്ഷം തിരിച്ച് നല്‍കി ബാക്കിയുള്ള 40 ലക്ഷം രൂപ നല്‍കാതെ വഞ്ചിച്ചുവെന്നുമാണ് ബാലകൃഷ്ണന്റെ പരാതി.  ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ പയ്യന്നൂര്‍ ശാഖയില്‍ നടന്ന തട്ടിപ്പിനെതിരെ മാട്ടൂല്‍ സൗത്ത് തങ്ങള്‍പള്ളിക്ക് സമീപത്തെ പി.പി.മറിയുമ്മ(45),പയ്യന്നൂര്‍ പുഞ്ചക്കാട് സ്വദേശിനി അരയാപ്പുറത്ത് കുഞ്ഞാമിന(71), ആണ്ടാംകൊവ്വലിലെ അഞ്ചില്ലത്ത് എറുമുള്ളാന്‍(62) എന്നിവരുടെ പരാതികളിലാണ് ഫാഷന്‍ ഗോള്‍ഡിന്റെ ചെയര്‍മാന്‍ എം.സി.ഖമറുദ്ദീന്‍, മാനേജിംങ്ങ് ഡയറക്ടര്‍ ടി.കെ.പൂക്കോയ തങ്ങള്‍, ഹാരിസ് അബ്ദുള്‍ ഖാദര്‍ എന്നിവര്‍ക്കെതിരെ ഇന്ന് കേസെടുത്തത്.

പരാതിക്കാരിലൊരാളായ എറുമുള്ളാന്റെ ഭാര്യ 894 ഗ്രാം സ്വര്‍ണവും 5,40,000 രൂപയും നിക്ഷേപിച്ചിരുന്നതായാണ് പരാതി. കഴിഞ്ഞ ദിവസം പയ്യന്നൂര്‍ പോലീസ് നാലുകേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.ഇതോടെ പയ്യന്നൂര്‍ പോലീസ് രെജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം ഏഴായി.ഈ കേസുകളില്‍ മാത്രമായി ഒരുകോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നടന്നിട്ടുള്ളത്.

LatestDaily

Read Previous

ഇരുപത്തിയേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു

Read Next

ഉമ്മൻചാണ്ടിക്കെതിരായ അധിക്ഷേപം: നഗരസഭാ ജീവനക്കാരനെതിരെ പ്രതിഷേധം