പ്ലസ്ടു വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച സിപിഎം ബ്രാഞ്ച് സിക്രട്ടറി മുങ്ങി

സ്റ്റാഫ് ലേഖകൻ

ചന്തേര: പ്ലസ്ടു വിദ്യാർത്ഥിനിയെ ഹയർസെക്കണ്ടറി സ്കൂളിൽ ഓണാഘോഷത്തിനിടയിൽ കയറിപ്പിടിച്ച് ചുംബിച്ച സിപിഎം ബ്രാഞ്ച് സിക്രട്ടറി പിലിക്കോട് ഏച്ചിക്കൊവ്വലിലെ ടി. ടി. ബാലചന്ദ്രൻ 52, മുങ്ങി. സപ്തംബർ 2-ന് ഹയർസെക്കണ്ടറി സ്കൂളിലാണ് സംഭവം.

ഓണാഘോഷത്തിൽ സംബന്ധിച്ച് സിനിമാറ്റിക് നൃത്തം അവതരിപ്പിക്കാനെത്തിയ പതിനെട്ട്  പ്രായമുള്ള വിദ്യാർത്ഥിനിയുടെ സംഘത്തെ  സിനിമാറ്റിക് നൃത്തം അവതരിപ്പിക്കുന്നതിൽ നിന്ന് അധ്യാപകർ വിലക്കിയപ്പോൾ, പിടിഏ പ്രസിഡണ്ടായ ടി.ടി. ബാലചന്ദ്രനോട് അനുമതി വാങ്ങാനാണ് പെൺകുട്ടി ബാലചന്ദ്രനെ സ്കൂൾ മുറിയിൽച്ചെന്ന് നേരിൽക്കണ്ടത്.

അനുമതി തരാമെന്ന് പറഞ്ഞ് പെൺകുട്ടിയെ സ്കൂളിൽ ആരുമില്ലാത്ത മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയ ബാലചന്ദ്രൻ പെൺകുട്ടിയെ കയറിപ്പിടിച്ച് ചുംബിച്ചുവെന്നാണ് പരാതി. പെൺകുട്ടി സ്കൂളധികൃതർക്ക് നൽകിയ പരാതി സ്കൂൾ പ്രധാനധ്യാപകൻ പോലീസിന് കൈമാറുകയായിരുന്നു. മാനഭംഗശ്രമത്തിനാണ് ടി. ടി. ബാലചന്ദ്രനെ പ്രതി ചേർത്ത് പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.

ഇന്ത്യൻ ശിക്ഷാ നിയമം 354 ഏ-1(ഐ) എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ പോലീസ് എഫ്ഐആറിൽ ചുമത്തിയിട്ടുള്ളത്. ബലാൽസംഗ ശ്രമം സെക്ഷൻ 511 ഓഫ് 376 ആണ് ഈ പരാതിയിൽ ചേർക്കേണ്ട വകുപ്പെങ്കിലും,  ചിലരുടെ ഭാഗത്തു നിന്നുണ്ടായ സമ്മർദ്ദത്തിന് വഴങ്ങിയാണ്  കുറ്റകൃത്യത്തിന്റെ വകുപ്പുകൾ പോലീസ് നിസ്സാരവൽക്കരിച്ചതെന്ന്  ആരോപണമുയർന്നു.

സിപിഎം ഏച്ചിക്കൊവ്വൽ വടക്ക് ബ്രാഞ്ച് സിക്രട്ടറിയായ ബാലചന്ദ്രന് എതിരെ നേരത്തെയും സ്ത്രീവിഷയത്തിൽ പരാതികളുയർന്നിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിലെത്തിച്ചാൽ എളുപ്പത്തിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് ഈ കേസിൽ  ബാലചന്ദ്രനെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്. ബാലചന്ദ്രൻ എൽഐസി ഏജന്റുകൂടിയാണ്.

LatestDaily

Read Previous

500 രൂപയ്ക്ക് എല്‍പിജി സിലിണ്ടര്‍ ലഭ്യമാക്കുമെന്ന പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി

Read Next

പതിനേഴുകാരൻ പോക്സോ പ്രതി; പീഡിപ്പിച്ചത് കാമുകിയായ പത്താംതരം വിദ്യാർത്ഥിനിയെ