200 കോടിയുടെ തട്ടിപ്പ് ; നടി നോറ ഫത്തേഹിയെ ഡൽഹി പൊലീസ് ചോദ്യം ചെയ്തത് 7 മണിക്കൂർ

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടിയും നർത്തകിയുമായ നോറ ഫത്തേഹിയെ ഡൽഹി പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന സ്പെഷ്യൽ സെൽ (ഇഒഡബ്ല്യു) ചോദ്യം ചെയ്തു. ഡൽഹിയിലെ മന്ദിർ മാർഗിലെ ഓഫീസിൽ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടുനിന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നടി ലീന മരിയ പോളിനും ഭർത്താവ് സുകേഷ് ചന്ദ്രശേഖറിനുമെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി. കഴിഞ്ഞയാഴ്ച നോറയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ് നോട്ടീസ് അയച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് നടി ഓഫീസിലെത്തിയത്. വൈകുന്നേരം ആറുമണിയോടെ മടങ്ങി. ഇതേ കേസിൽ നോറ ഫത്തേഹിയെ നേരത്തെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തിരുന്നു. ഫോർട്ടിസ് ഹെൽത്ത് കെയർ പ്രമോട്ടർ ശിവീന്ദർ സിങ്ങിന്‍റെ കുടുംബത്തെ 200 കോടി രൂപ കബളിപ്പിച്ച കേസിൽ ലീനയെയും സുകേഷിനെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശിവീന്ദർ സിങ്ങിന്‍റെ ഭാര്യ അദിതി സിംഗ് നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, കവർച്ച എന്നീ കുറ്റങ്ങളാണ് ലീനയ്ക്കും സുകേഷിനുമെതിരെ ഡൽഹി പൊലീസ് എഫ്.ഐ.ആറിൽ ചുമത്തിയിരിക്കുന്നത്. ഈ എഫ്ഐആർ പുറത്തുവന്നതിന് പിന്നാലെയാണ്, ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയാൻ ഇഡി നോറയെ വിളിപ്പിച്ചത്. നടി

ജാക്വലിൻ ഫെർണാണ്ടസിനെയും ചോദ്യം ചെയ്തിരുന്നു. സുകേഷ് നോറയെയും ജാക്വിലിനെയും വഞ്ചിച്ചുവെന്നാണ് നിഗമനം. 2020 ജൂൺ മുതൽ 30 ഗഡുക്കളായി 200 കോടി രൂപ സുകേഷ് തട്ടിയെടുത്തതായി അദിതി സിംഗിന്‍റെ പരാതിയിൽ പറയുന്നു. ജയിലിൽ കഴിഞ്ഞിരുന്ന ശിവീന്ദർ സിംഗിന് ജാമ്യം നേടിത്തരാമെന്ന വ്യാജേനയാണ് പണം തട്ടിയത്.

K editor

Read Previous

കപിൽ സിബലിനെതിരായ കോടതിയലക്ഷ്യം അറ്റോർണി ജനറൽ തള്ളി

Read Next

കെഎസ്ആര്‍ടിസി കൂപ്പണ്‍ സിസ്റ്റം നിര്‍ബന്ധപൂര്‍വം നടപ്പാക്കില്ല; ശമ്പളം ഇന്ന് മുതല്‍ നൽകാൻ നിര്‍ദേശം