പാളത്തിൽ ഇരുമ്പ് ഘടിപ്പിച്ച തമിഴ് യുവതി ജയിലിൽ 

സ്വന്തം ലേഖകൻ

ബേക്കൽ: നിർദ്ദോഷമെന്ന് കരുതി ചെയ്ത സാഹസം തമിഴ്നാട് സ്വദേശിനിയെ ജയിലിലാക്കി. ആഗസ്ത് 20-ന് ബോക്കൽ തൃക്കണ്ണാട് റെയിൽപ്പാളത്തിന്  മുകളിൽ ഇരുമ്പ് കഷണം കയറ്റിവെച്ച സംഭവത്തിൽ പോലീസിനെയും റെയിൽവെ വകുപ്പിനെയും വട്ടം കറക്കിയ തമിഴ് യുവതിയാണ് 10 ദിവസത്തിന് ശേഷം പോലീസ് പിടിയിലായത്.

ആക്രി സാധനങ്ങൾ പെറുക്കി ഉപജീവനം നടത്തുന്ന തമിഴ്നാട് കള്ളക്കുറിശ്ശി സ്വദേശിനി പി. കനകവല്ലി 22,  റെയിൽപ്പാളത്തിനരികിൽ നിന്ന് കിട്ടിയ കർവ് ഫെറൻസ് റെയിൽപ്പാളത്തിന് മുകളിൽ കയറ്റിവെച്ചതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം.  ട്രെയിൻ അട്ടിമറി സാധ്യതവരെ സംശയിച്ചിരുന്ന സംഭവത്തെത്തുടർന്ന് ബേക്കൽ പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ബേക്കൽ ഡിവൈഎസ്പി, സി.കെ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു. ബേക്കൽ ഡിവൈഎസ്പിയുടെ കീഴിലുള്ള പ്രത്യേക ടീമിൽ ബേക്കൽ പോലീസ് ഇൻസ്പെക്ടർ യു.പി. വിപിൻ, റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് പാലക്കാട് ഇൻസ്പെക്ടർ കേശവദാസ്, ആർ.പി.എഫ് മംഗളൂരു ഇൻസ്പെക്ടർ എം. അക്ബർ അലി എന്നിവരടങ്ങുന്ന പോലീസ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.

നൂറിലധികം ആൾക്കാരെ ചോദ്യം ചെയ്തും നിരവധി നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചുമാണ് അന്വേഷണ സംഘം പ്രതി കനകവല്ലിയിലേക്കെത്തിയത്.  കോൺക്രീറ്റിൽ ഉറപ്പിച്ച ഉരുക്ക് കമ്പി ട്രെയിൻ കയറി സിമന്റിൽ നിന്നും വേർപെടുമ്പോൾ കമ്പി എടുക്കാമെന്ന പ്രതീക്ഷയിലാണ് കനകവല്ലി ഇരുമ്പ് കഷണം പാളത്തിൽ കയറ്റിവെച്ചത്. ചെന്നൈ എക്സ്പ്രസ് കടന്ന് പോകുന്നതിന് തൊട്ട് മുമ്പാണ് കനകവല്ലി ഇരുമ്പ് കഷണം റെയിൽപ്പാളത്തിൽ കയറ്റിവെച്ചത്.

എതിർവശത്തെ പാളത്തിലൂടെ കടന്നുപോയ ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഇദ്ദേഹം റെയിൽവെ അധികൃതരെ വിവരമറിയിച്ചത്  മൂലമാണ് വൻദുരന്തം ഒഴിവായത്. തമിഴ്നാട് സ്വദേശിനിയായ കനകവല്ലി ബേക്കൽ പള്ളിക്കര അരളിക്കട്ടയിലാണ് താമസം. അറസ്റ്റിലായ യുവതിയെ കോടതി റിമാന്റ് ചെയ്തു.

LatestDaily

Read Previous

കൂട്ടബലാത്സംഗം: കാഞ്ഞങ്ങാട് സ്വദേശിയടക്കം 3 പേര്‍ കസ്റ്റഡിയില്‍

Read Next

വയോധികന്റെ 3 ദിവസം പഴക്കമുള്ള മൃതദേഹം വീട്ടിനുള്ളിൽ