കല്ലറയ്ക്കല്‍ ജ്വല്ലറി ഉടമ ആന്റോയുടെ കെട്ടിടം കോടതി കണ്ടുകെട്ടി

കാസർകോട് : ഇടപാടുകാരെ വഞ്ചിച്ച് പൂട്ടിയിട്ട കല്ലറയ്ക്കല്‍ ജ്വല്ലറി ഉടമ തൃശ്ശൂർ സ്വദേശി ആന്റോയുടെ  ഉടമസ്ഥതയില്‍ എംജി റോഡിലുള്ള സ്റ്റേറ്റ് ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടം കോടതി കണ്ടു കെട്ടി.

ഒരേക്കര്‍ സ്ഥലവും കെട്ടിടവും സൗത്ത് ഇന്ത്യന്‍ ബാങ്ക് കഴിഞ്ഞ ദിവസം ലേലം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ആഗസ്ത് മാസം 28-ന് ഇതു സംബന്ധിച്ച് ലേല നടപടികള്‍ നടത്തുമെന്ന് ബാങ്ക്  പത്രപരസ്യത്തിൽ വിളംബരം ചെയ്തിരുന്നു.

എന്നാല്‍ ഈ കെട്ടിടവും ഇരുപത് സെന്റ് സ്ഥലവും തരാമെന്ന് വിശ്വസിപ്പിച്ച് വില നിശ്ചയിച്ച്  രണ്ട് കോടിയോളം രൂപ മുങ്ങിയ ഉടമ ആന്റോ കരാർ മുഖാന്തിരം പരവനടുക്കം മാവില റോഡ്, എം.ഏ. ഖാലിദിന്റെ മകനും കാസർകോട് ഫാഷന്‍ പ്ലാനറ്റ് ഉടമയുമായ എംഏ സിദ്ധീഖില്‍ നിന്ന് വാങ്ങിയതായി പുറത്തു വന്നു.

ബാക്കി തുക  കൊടുക്കാൻ സിദ്ദിഖും തയ്യാറായിട്ടും, ബാങ്കിലുള്ള ആധാരമെടുക്കാന്‍ ആന്റോക്ക് കഴിഞ്ഞില്ല. ബാങ്ക് കുടിശ്ശികയുള്ളതിനാല്‍ കെട്ടിടത്തിന്റെ രേഖ മാത്രമായി കിട്ടാന്‍ സാധ്യതയില്ല എന്ന വസ്തുത മറച്ചു വെച്ചാണ് ആന്റോ വിശ്വാസ വഞ്ചന കാണിച്ചത്.

സിദ്ധീഖ് ബാക്കി തുകയുമായി നേരിട്ട് ബാങ്കിനെ സമീപിച്ചെങ്കിലും, കെട്ടിടം മാത്രമായി നല്‍കാന്‍ ബാങ്ക് തയ്യാറായില്ല.  ഇതേതുടര്‍ന്ന് വിശ്വസവഞ്ചനക്ക് ആന്റോക്കെതിരെ,സിദ്ദിഖ് പോലീസ് സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു.

കാസർകോട് മുന്‍സിഫ് കോടതി ഈ വസ്തു താത്കാലികമായി കണ്ടുകെട്ടി.

2017 ജൂലൈ മാസത്തിലാണ് അങ്കമാലി കല്ലറയ്ക്കൽ ഔസേപ്പിന്റെ മകനും നിരവധി ജ്വല്ലറി ഗ്രൂപ്പുകളുടെ  ഉടമയുമായ ആന്റോയുമായി സിദ്ധീഖ് വില്‍പ്പന സംബന്ധിച്ച കരാറില്‍ ഏര്‍പ്പെട്ടത്.

പിന്നീട് നിരവധി നിക്ഷേപകരെ കബളിപ്പിച്ച് ആന്റോ ജ്വല്ലറി പൂട്ടി നാട് വിടുകയും ചെയ്തു.

പതിനായിരത്തിലധികം ആളുകള്‍ ഈ ജ്വല്ലറിയുടെ സ്വര്‍ണ്ണ സാമ്പാദ്യ പദ്ധതിയില്‍ അംഗമായി വഞ്ചിക്കപ്പെട്ടിട്ടുണ്ട്..

ബിസിനസ്സ് പൊളിഞ്ഞ് വന്‍ സാമ്പത്തിക ബാധ്യതയിലായ കല്ലറയ്ക്കല്‍ ഗോള്‍ഡ് സൂപ്പർ മാര്‍ക്കറ്റിന് വായ്പ്പയായി നല്‍കിയ തുകയും പലിശയുമടക്കം  18 കോടി 74 ലക്ഷം രൂപ തിരിച്ചു പിടിക്കാനാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഈടായി നല്‍കിയ വസ്തു ഇപ്പോൾ ലേലത്തിന് വെച്ചത.്

എന്നാല്‍ വസ്തു സംബദ്ധിച്ച് മറ്റ് കേസുകള്‍ നിലവിലുണ്ടെന്ന് അറിഞ്ഞവർ ആരും ലേലത്തിന് എത്തിയില്ല. ആന്റോയുടെ സമ്മതമില്ലാതെ ലേലം നടന്നാലും, വസ്തു കൈമാറ്റത്തിന് ആധാരം രേഖകള്‍ സംബന്ധിച്ച് ആന്റോയുടെ കൂടി സമ്മതവും ആവശ്യമാണ്. ഇല്ലെങ്കില്‍ ലേല നടപടി ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാന്‍ ആന്റോയ്ക്ക് കഴിയും.

LatestDaily

Read Previous

ബലാൽസംഗക്കേസ്സ് പ്രതിയെ തട്ടിക്കൊണ്ടുപോയി രഹസ്യകേന്ദ്രത്തിൽ കാൽ തല്ലിയൊടിച്ചു

Read Next

താലി ചാർത്താൻ വീടുവിട്ട വിദ്യാർത്ഥികളിൽ കാമുകന് വയസ്സ് 19; കാമുകിക്ക് 18