ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മന്ത്രിക്ക് കനത്ത സുരക്ഷ
കാഞ്ഞങ്ങാട് : മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടകനായി പങ്കെടുത്ത ചടങ്ങ് മുഖ്യാതിഥിയായ രാജ്മോഹൻ ഉണ്ണിത്താൻ ബഹിഷ്ക്കരിച്ചു.
എം. പി യും ,യു. ഡി. എഫും നേതാക്കളും ബഹിഷ്ക്കരിച്ച കിനാനൂർ – കരിന്തളം ഗ്രാമപഞ്ചായതിന്റെയും ഷോപ്പിംഗ് കോംപ്ലക്സിന്റെയും ശിലാസ്ഥാപന ചടങ്ങിനെത്തിയ റവന്യു മന്ത്രിക്ക് പോലീസ് കനത്ത സുരക്ഷയൊരുക്കി.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. രാജന്റെ അധ്യക്ഷയിലാണ് മന്ത്രി ശിലാസ്ഥാപനം നടത്തിയത്. ഭരണ സമിതി കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ പരപ്പ ബസ് സ്റ്റാന്റ് നിർമ്മിക്കാൻ തറക്കല്ലിടുന്നത് . രാഷ്ട്രീയ നാടകമാണെന്നാരോപിച്ചായിരുന്നു യു. ഡി. എഫ് ബഹിഷ്ക്കരണം. ചടങ്ങിൽ മുഖ്യാതിഥിയായ എം. പി. യോട് യു. ഡി. എഫ് നേതാക്കൾ ചടങ്ങിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം മന്ത്രിയുടെ ചടങ്ങ് ബഹിഷ്ക്കരിച്ചത്. ബസ് സ്റ്റാന്റ് നിർമ്മിക്കാൻ ഇപ്പോൾ തറക്കല്ലിടുന്നത് തട്ടിപ്പാണെന്ന് യു. ഡി. എഫ് കിനാനൂർ– കരിന്തളം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
സാങ്കേതികാനുമതിയോ, ടെൻ-ഡർ നടപടിയോ , കെട്ടിട സമുച്ചയത്തിന് തുക കണ്ടെത്തുകയോ ചെയ്യാതെ , കേവലം 5 ലക്ഷം രൂപ നീക്കിവെച്ചാണിപ്പോൾ ,തറക്കല്ലിടൽ ചടങ്ങ് നടത്തിയതെന്ന് യു. ഡി. എഫ് ആരോപണം .
2010 ൽ യു. ഡി. എഫ് പഞ്ചായത്തംഗങ്ങളുടെ ശ്രമ ഫലമായാണ് 58. 75 സെന്റ് സ്ഥലം സൗജന്യമായി മൂന്നു പേർ നൽകിയത്.
ശേഷം പഞ്ചായത്തിന്റെ പത്ത് ബജറ്റുകൾ പിന്നിട്ടിട്ടും ഇതുവരെ ഫണ്ട് വകയിരുത്താൻ ഭരണ സമിതിക്കായില്ലെന്നും , യു. ഡി. എഫ് നേതാക്കൾ ആരോപിച്ചു . തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് തറക്കല്ലിടൽ ചടങ്ങെന്നും യു. ഡി. എഫ് നേതാക്കൾ എം പിയെ അറിയിക്കുകയായിരുന്നു.
യു. ഡി . എഫ് ബഹിഷ്കരണം മുൻ നിർത്തി കനത്ത പോലീസ് സുരക്ഷാ അകമ്പടിയോടെയാണ് മന്ത്രി ഇ. ചന്ദ്രശേഖരൻ ചടങ്ങിനെത്തിയത്.