ആത്മഹത്യാശ്രമത്തിനിടെ ഷാള്‍ പൊട്ടി വീണ് ഗുരുതര പരിക്കേറ്റ യുവതി മരിച്ചു

മഞ്ചേശ്വരം: ഭര്‍ത്താവ് കൂടെ താമസിക്കാന്‍ തയ്യാറാവാത്തതില്‍ മനംനൊന്ത് ശുചിമുറിയില്‍   ആത്മഹത്യയ്ക്കു ശ്രമിക്കുന്നതിനിടയില്‍   ഷാള്‍ പൊട്ടി വീണ് ചുമരില്‍ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബന്തിയോട്, അടുക്ക, ഒളയം റോഡിലെ പരേതനായ മൂസയുടെ മകള്‍ ആയിഷത്ത് റിയാനയാണ് 27, ഇന്ന് പുലര്‍ച്ചെ ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ മരിച്ചത്. മഞ്ചേശ്വരം, ഭട്ട്യപ്പദവിലെ ബഷീറിന്റെ ഭാര്യയാണ്.

മൂന്നര വര്‍ഷം മുമ്പാണ് ആയിഷത്ത് റിയാനയും ബഷീറും തമ്മിലുള്ള വിവാഹം നടന്നത്. കല്യാണ സമയത്ത് 15 പവന്‍ സ്വര്‍ണ്ണം നല്‍കിയിരുന്നു. ഇതൊക്കെ വിവിധ സമയങ്ങളില്‍ കൈക്കലാക്കിയ ശേഷം ആയിഷത്ത് റിയാനയെ ബഷീർ രണ്ടു വര്‍ഷം മുമ്പ് സ്വന്തം വീട്ടിലാക്കി. അതിനു ശേഷം ബഷീർ റിയാനയെ തിരിഞ്ഞു നോക്കിയില്ലെന്ന് പിതൃസഹോദരന്‍ മെഹമൂദ് അടുക്ക പറഞ്ഞു. ആയിഷത്ത് റിയാനയെയും ര ണ്ടര വയസ്സുള്ള മകന്‍ മുഹമ്മദ് ബിലാലിനെയും സംരക്ഷിക്കണമെന്ന് നാട്ടിലെ പൗരപ്രമുഖര്‍ അടുത്തിടെ ബഷീറിനോടാവശ്യപ്പെട്ടിരുന്നു.

രണ്ടു മാസം മുമ്പ് ബഷീര്‍ രണ്ടു തവണ ഭാര്യാഗൃഹത്തിലെ മകന് മിഠായി നല്‍കി തിരിച്ചു പോവുകയും ചെയ്തിരുന്നതായും മെഹമൂദ് പറഞ്ഞു. ഒരാഴ്ച മുമ്പ് ആയിഷത്ത് റിയാന മകനെയും കൂട്ടി ഭട്ട്യപ്പദവിലെത്തി ബഷീറിനെ കാണുകയും വാടക മുറിയെടുത്ത് കൂടെ താമസിപ്പിക്കണമെന്നുമാവശ്യപ്പെടുകയും  ചെയ്തു.  ഭാര്യയുടെ ആവശ്യം ബഷീര്‍ നിരാകരിച്ചു. വീട്ടില്‍ തിരിച്ചെത്തിയ ആയിഷത്ത് റിയാന മനോവിഷമത്തിലായിരുന്നു. രണ്ടു ദിവസം മുമ്പാണ് വീട്ടിലെ ശുചിമുറിയില്‍  ആത്മഹത്യക്ക് ശ്രമിച്ചത്.

തൂങ്ങാന്‍ ഉപയോഗിച്ച ഷാള്‍ പൊട്ടി വീണ് തല ചുമരില്‍ ഇടിച്ച് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയില്‍  എത്തിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ദേര്‍ളക്കട്ടയിലേക്ക് മാറ്റി. സംഭവം സംബന്ധിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും  അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. സുലൈഖയാണ് ആയിഷത്ത് റിയാനയുടെ മാതാവ്. സഹോദരങ്ങള്‍:   തസ്റീന, തസ്്ലീന, സഫ്വാന. സുമയ്യ

LatestDaily

Read Previous

പാസ്പോർട്ട് തട്ടിപ്പ്: ട്രാവൽ ഏജൻസികൾക്കെതിരെ അന്വേഷണം

Read Next

നീലേശ്വരം ബീവറേജസിൽ കവർച്ച