വെളുക്കാൻ തേച്ചത് പാണ്ടായി; താൽക്കാലിക ബസ് സ്റ്റാന്റ് ചെളിക്കുളം

സ്വന്തം ലേഖകൻ

നീലേശ്വരം: വെളുക്കാൻ തേച്ചത് പാണ്ടായെന്ന അവസ്ഥയിലാണിപ്പോൾ നീലേശ്വരം നഗരസഭയുടെ താൽക്കാലിക ബസ് സ്റ്റാന്റ്. പെരുമഴയത്ത് മണ്ണിറക്കി താൽക്കാലിക ബസ് സ്റ്റാന്റ് നിരപ്പാക്കാൻ തോന്നിയ നഗരസഭയുടെ തലതിരിഞ്ഞ ബുദ്ധി മൂലം കഷ്ടപ്പെടുന്നതാകട്ടെ യാത്രക്കാരും.

കരിങ്കൽപ്പൊടിയിട്ട് നിരപ്പാക്കിയിരുന്ന നീലേശ്വരം നഗരസഭ താൽക്കാലിക ബസ് സ്റ്റാന്റിൽ ജുലായ് 19 ന് രാത്രിയോടെയാണ് നഗരസഭാധികൃതർ മണ്ണിട്ടത്. മണ്ണിട്ടതിന് പിന്നാലെ വന്ന കനത്ത മഴയിൽ ബസ് സ്റ്റാന്റ് ചെളിക്കുളമായതോടെ ബസ്സുകൾ ബസ് സ്റ്റാന്റിൽ കയറാൻ പറ്റാത്ത അവസ്ഥയിലുമായി.

നഗരസഭ ബസ് സ്റ്റാന്റ് നിർമ്മാണം നടക്കുന്നതിനാൽ രാജാ റോഡിൽ താൽക്കാലികമായി നിർമ്മിച്ച ബസ് സ്റ്റാന്റാണ് സ്വകാര്യ ബസ്സുകൾക്കും യാത്രക്കാർക്കും തീരാദുരിതമായത്. ഓഫീസുകളിലേക്കും സ്ക്കൂളുകളിലേക്കും സ്ഥാപനങ്ങളിലേക്കുമായി ദിനംപ്രതി നൂറുകണക്കിനാൾക്കാർ വന്നുപോകുന്ന നീലേശ്വരം ടൗണിന് ഒത്ത നടുക്കാണ് യാത്രക്കാർക്ക് നഗരസഭ വക ചെളിയഭിഷേകം നടക്കുന്നത്.

നീലേശ്വരം ടൗണിൽ ഇന്ന് മുതൽ ഗതാഗത പരിഷ്കരണമേർപ്പെടുത്തിയിട്ടുണ്ടെങ്കിലും, ടൗണിന് നടുവിലെ ചെളി നിറഞ്ഞ ബസ് സ്റ്റാന്റ് തൊടാതെ വാഹനങ്ങൾക്കും യാത്രക്കാർക്കും കടന്നുപോകാനാകില്ല. നിർദ്ദിഷ്ട നഗരസഭാ ബസ് സ്റ്റാന്റിന്റെ പൂർത്തീകരണ കാലാവധി രണ്ട് വർഷമാണ്. പുതിയ ബസ് സ്റ്റാന്റ് പൂർത്തിയാകുന്നത് വരെ നരകയാത്ര അനുഭവിക്കേണ്ട  ഗതികേടിലാണ് നീലേശ്വരം നിവാസികൾ.

LatestDaily

Read Previous

ഭീഷണിപ്പെടുത്തി പണം തട്ടൽ; പോലീസ് ഉദ്യോഗസ്ഥനെ കേസിൽ നിന്ന് ഒഴിവാക്കിയതിൽ ദുരൂഹത

Read Next

ഓൺലൈൻ തട്ടിപ്പിൽ യുവാവിന് 28 ലക്ഷം രൂപ നഷ്ടമായി