ഭീഷണിപ്പെടുത്തി പണം തട്ടൽ; പോലീസ് ഉദ്യോഗസ്ഥനെ കേസിൽ നിന്ന് ഒഴിവാക്കിയതിൽ ദുരൂഹത

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : കാറഡുക്ക കാർഷിക സഹകരണ സംഘം കേന്ദ്രമായി നടന്ന പണയ ത്തട്ടിപ്പിൽ പ്രതിസ്ഥാനത്തുള്ളയാളുടെ അടുത്ത ബന്ധുവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയടുത്ത സംഭവത്തിൽ സംശയ നിഴലിലുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെ ഒഴിവാക്കി കേസെടുത്തതിന് പിന്നിൽ ഭരണാനുകൂല പോലീസ് സംഘടനയുടെ  ഇടപെടലുണ്ടെന്ന് സംശയമുയരുന്നു.

 ബേക്കൽ സ്വദേശിയായ അബൂബക്കറെ കേസിൽ കുടുക്കുമെന്ന്  ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘത്തിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനുമുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നുവെങ്കിലും ബേക്കൽ പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ പോലീസ് ഉദ്യോഗസ്ഥനെ പ്രതിചേർത്തിയിട്ടില്ല.

കേസിൽ കുടുക്കാതിരിക്കാൻ ഡിവൈഎസ്പി മാർക്ക് കൈക്കൂലി കൊടുക്കാനെന്ന വ്യാജേനയാണ് അബൂബക്കറിൽ നിന്നും ബേക്കലിലെ റാഷിദ് ബേക്കൽ ഹദ്ദാദ് നഗറിലെ ടൈഗർ സമീർ എന്ന സമീർ പള്ളിക്കരയിലെ ഇസ്മായിൽ എന്നിവർ പണം തട്ടിയെടുത്തത്. കാറഡുക്ക പണയത്തട്ടിപ്പ് കേസ് പ്രതിയും അബൂബക്കറും തമ്മിലുള്ള അടുത്ത ബന്ധം ചൂണ്ടിക്കാട്ടി കേസിൽ കുടുക്കുമെന്നായിരുന്നു സംഘത്തിന്റെ ഭീഷണി.

ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനും നിരവധി തവണ അബൂബക്കറിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. നാലു ലക്ഷത്തോളം രൂപ തട്ടിപ്പ് സംഘത്തിന് അബൂബക്കർ കൈമാറിയിരുന്നു. കൂടുതൽ പണമാവശ്യപ്പെട്ട് സമീറും സംഘവും ഭീഷണി തുടർന്നതോടെ ഗത്യന്തരം ഇല്ലാതെയാണ് അബൂബക്കർ സ്ഥലം മാറിപ്പോയ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയെ നേരിൽ കണ്ട് വിവരങ്ങൾ കൈമാറിയത്.

ഡിവൈഎസ്പി മാരെ മറയാക്കി നടത്തിയ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തായതോടെ ജില്ലാ പോലീസ് മേധാവി ഇടപെട്ട് പരാതിക്കാരനെ വിളിച്ചുവരുത്തി മൊഴിയെടുത്തതിന് പിന്നാലെയാണ് ബേക്കൽ പോലീസ് മൂന്നുപേർക്കെതിരെ കേസെടുത്തത്. മുപ്പതോളം തവണ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ അബൂബക്കറിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി അദ്ദേഹം ലേറ്റസ്റ്റിനോട് വെളിപ്പെടുത്തി.

LatestDaily

Read Previous

സുഹൃത്തിനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

Read Next

വെളുക്കാൻ തേച്ചത് പാണ്ടായി; താൽക്കാലിക ബസ് സ്റ്റാന്റ് ചെളിക്കുളം