കാറഡുക്ക പണയത്തട്ടിപ്പിന്റെ മറവിൽ തട്ടിപ്പ്; പ്രതികൾ ഒളിവിൽ

സ്വന്തം ലേഖകൻ

ബേക്കൽ: കാറഡുക്ക കാർഷിക സഹകരണ സൊസൈറ്റി പണയത്തട്ടിപ്പ് കേസ്സിലെ പ്രതിയുടെ ബന്ധുവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസ്സിലെ പ്രതികൾ ഒളിവിൽ. ബേക്കൽഫോർട്ട് അനീസ് മഹലിലെ ബി. അബൂബക്കറിനെ 60, കേസ്സിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത നാഷണൽ യൂത്ത് ലീഗ് നേതാവ് ബേക്കൽ ഹദ്ദാദ് നഗറിലെ ടൈഗർ സമീർ എന്ന സമീർ, കൂട്ടാളി പള്ളിക്കരയിലെ ഇസ്മായിൽ എന്നിവരാണ്. ഇവർക്കെതിരെ ബേക്കൽ പോലീസ് കേസ്സെടുത്തതിന് പിന്നാലെ നാട്ടിൽ നിന്നും മുങ്ങിയത്. കേസ്സിലെ ഒന്നാം പ്രതി ബേക്കൽ പള്ളിക്കരയിലെ റാഷിദ് എറണാകുളത്ത് ചികിത്സയിലാണ്.

കേസ്സിൽ നിന്നൊഴിവാക്കാൻ ഡിവൈഎസ്പിമാർക്ക് കൈക്കൂലി കൊടുക്കാനെന്ന വ്യാജേനയാണ് ക്രൈംബ്രാഞ്ച് എസ്ഐയടക്കമുള്ള നാലംഗ സംഘം അബൂബക്കറിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്. ഇവരിൽ എസ്ഐയെ കേസ്സിൽ പ്രതി ചേർത്തിട്ടില്ല. കൂടുതൽ പണമാവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെയാണ് അബൂബക്കർ ഡിവൈഎസ്പിയെ നേരിൽക്കണ്ട് വിവരം ധരിപ്പിച്ചത്.

സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ പേരടക്കം പറഞ്ഞാണ് ടൈഗർ സമീറും സംഘവും അബൂബക്കറിൽ നിന്നും പണം തട്ടിയത്. വിവരമറിഞ്ഞ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ജില്ലാ പോലീസ് മേധാവിയെ നേരിൽക്കണ്ട് വിവരമറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. 4 ലക്ഷത്തോളം രൂപയാണ് തട്ടിപ്പ് സംഘം അബൂബക്കറിൽ  നിന്നും തട്ടിയെടുത്തത്.

ടൈഗർ  സമീറിന്റെ നേതൃത്വത്തിൽ നടന്ന തട്ടിപ്പിന്റെ വിവരം പുറത്തായതിന് പിന്നാലെ മലപ്പുറം സ്വദേശിയും പരാതിയുമായി കാസർകോട് ജില്ലാ പോലീസ് മേധാവിയെ സമീപിച്ചിരുന്നു. നിരോധിച്ച നോട്ടുകൾ മാറ്റിക്കൊടുക്കാമെന്ന വ്യവസ്ഥയിൽ മലപ്പുറം സ്വദേശിയിൽ നിന്നും 8 ലക്ഷം രൂപയാണ് സമീർ തട്ടിയെടുത്തത്. അമ്പലത്തറ കള്ളനോട്ട് കേസ്സിൽ പ്രതിയായ സുലൈമാനും മലപ്പുറം സ്വദേശിയിൽ നിന്ന് 5 ലക്ഷം രൂപ കൈപ്പറ്റിയതായി രഹസ്യ വിവരമുണ്ട്. കാഞ്ഞങ്ങാട്ടെ ഹോട്ടലിൽ കോവിഡ് കാലത്തിന് മുമ്പാണ് മലപ്പുറം സ്വദേശി സമീറിന് 8 ലക്ഷം കൈമാറിയത്.

അമ്പലത്തറ കള്ളനോട്ട് കേസ്സിൽ സമീറിന് പങ്കാളിത്തമുണ്ടെന്ന്  സംശയിക്കുന്ന വിധത്തിൽ പോലീസിന്റെ സ്പെഷ്യൽ ബ്രാഞ്ച് വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. മലപ്പുറം സ്വദേശിയുടെ വെളിപ്പെടുത്തൽ ഇതിനെ സാധൂകരിക്കുന്നതാണ്. പണം കൈമാറുന്നതിന് മുമ്പ് മലപ്പുറം സ്വദേശി ടൈഗർ സമീറിന്റെ ഹദ്ദാദ് നഗറിലെ വീട്ടിലെത്തിയിരുന്നതായും രഹസ്യ വിവരമുണ്ട്. സമീറും അമ്പലത്തറ കള്ളനോട്ട് കേസ് പ്രതി സുലൈമാനുമടങ്ങുന്ന രണ്ടംഗ സംഘത്തിന് കൈമാറിയ പണം തിരികെ ചോദിക്കാനെത്തിയ മലപ്പുറം സ്വദേശിയെ ഗുണ്ടാ സംഘം വിരട്ടിയോടിക്കുകയായിരുന്നു. നിരോധിച്ച നോട്ടുകൾ മാറിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് സമീർ പലരിൽ നിന്നും പണം തട്ടിയെടുത്തതായി നാട്ടുകാരും സാക്ഷ്യപ്പെടുത്തി.

LatestDaily

Read Previous

ഭർതൃപീഡനം: യുവ നഴ്സ് ആത്മഹത്യ ചെയ്തു

Read Next

ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്; ഒരാൾക്ക് ഗുരുതരം