തട്ടിക്കൊണ്ടു പോയി പീഡനം; പ്രതികൾക്കായി തെരച്ചിൽ തുടരുന്നു

സ്വന്തം ലേഖകൻ

ബേക്കൽ: പതിനൊന്നുകാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിലെ യഥാർത്ഥ പ്രതികൾ ആരെന്നതിനെച്ചൊല്ലിയുള്ള അവ്യക്തത തുടരുന്നു. ജൂൺ 18–ന് രാവിലെ 7 മണിക്ക് മദ്രസ്സയിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ കത്തിമുനയിൽ നിർത്തി കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച രണ്ടംഗ സംഘത്തിന് വേണ്ടി ബേക്കൽ പോലീസ് അന്വേഷണം തുടരുകയാണ്. സംശയത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത കോട്ടിക്കുളം യുവാവിനെ തെളിവുകളുടെ അഭാവത്തിൽ നോട്ടീസ് നൽകി വിട്ടയച്ചതിന് പിന്നാലെ യഥാർത്ഥ പ്രതികളിലേക്കെത്താൻ   ബേക്കൽ പോലീസ് ശ്രമമാരംഭിച്ചിട്ടുണ്ട്.

ബേക്കൽ പോലീസ് സംശയത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത യുവാവ് തന്നെയാണ് തന്നെ പീഡിപ്പിച്ചതെന്ന് പെൺകുട്ടി  തറപ്പിച്ചു പറഞ്ഞുവെങ്കിലും, കൃത്യം നടന്ന സമയത്ത് യുവാവ് സംഭവ സ്ഥലത്തില്ലായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്. ഇതോടെയാണ് കഴിഞ്ഞദിവസം യുവാവിനെ നോട്ടീസ് നൽകി വിട്ടയച്ചത്. മുടി നീട്ടിയ കറുത്ത് തടിച്ച യുവാവാണ് തന്നെ പീഡിപ്പിച്ചതെന്ന് പെൺകുട്ടി പോലീസിന് മൊഴിനൽകിയ സാഹചര്യത്തിൽ സമാന അടയാളങ്ങളുള്ളവരിലേക്കാണ് പോലീസിന്റെ അന്വേഷണം നീളുന്നത്. തന്നെ പീഡിപ്പിച്ചത് രണ്ടുപേരാണെന്ന് പെൺകുട്ടി വെളിപ്പെടുത്തിയിട്ടുള്ളതിനാൽ രണ്ടാമനെയും കണ്ടെത്തേണ്ടതുണ്ട്.

നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ച് പ്രതിയിലേക്കെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.   പെൺകുട്ടിയുടെ മൊഴികളിലെ വൈരുദ്ധ്യങ്ങളും പോലീസിനെ വലയ്ക്കുന്നുണ്ട്. പെൺകുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് വൈദ്യ പരിശോധനയിൽ വ്യക്തമായ സാഹചര്യത്തിൽ കുറ്റവാളികൾ ആരെന്ന് കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടത് പോലീസിന്റെ ബാധ്യതയാണ്.

LatestDaily

Read Previous

റിസോർട്ടിൽ യുവതിയുടെ ഡയമണ്ട് മോതിരങ്ങൾ കവർന്നു

Read Next

ഓൺലൈൻ തട്ടിപ്പിൽ 14 പേർക്കെതിരെ കേസ്