കണ്ണൂർ കോട്ടയിൽ പോലീസുദ്യോഗസ്ഥന്റെ ഗുണ്ടാപ്പിരിവ്

കമിതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചു

കണ്ണൂര്‍: കണ്ണൂര്‍ സെന്റ് എയ്ഞ്ചലോ കോട്ടയില്‍ സന്ദര്‍ശനത്തിനെത്തുന്നവരില്‍ നിന്നും പണംവാങ്ങിയ പോലീസുദ്യോഗസ്ഥനെതിരെ വ്യാപക പരാതി. കണ്ണൂര്‍ നഗരത്തിലെ പളളിക്കുന്ന് സ്വദേശിയാണ് പോലീസുദ്യോഗസ്ഥനെതിരെ പരാതിയുമായി രംഗത്തുവന്നത്. യുവാവും പെണ്‍ സുഹൃത്തും കോട്ടയിലെത്തിയപ്പോള്‍ പോലീസുകാരന്‍ പണമാവശ്യപ്പെട്ടുവെന്നാണ് പരാതി. അന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും, നടപടിയുണ്ടായില്ല.

തുടര്‍ന്ന് കഴിഞ്ഞ ദിവസം കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍. അജിത്ത് കുമാറിന് എസ്. പിയുടെ കാര്യാലയത്തില്‍ നേരിട്ടെത്തി രേഖാമൂലം പരാതി നല്‍കുകയായിരുന്നു. അതേ സമയം ആരോപണ വിധേയനായ പോലീസുദ്യോഗസ്ഥനെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ അന്ന് അസോസിയേഷന്‍ ഇടപെട്ട് മറ്റു നടപടികളൊന്നുമെടുക്കാതെ ഒതുക്കുകയായിരുന്നുവെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞയാഴ്ച കണ്ണൂര്‍ കോട്ടയിലെത്തിയ കൊല്ലം സ്വദേശികളായ കമിതാക്കളുടെ കൈയ്യില്‍ നിന്നും ഇരുപത്തിയഞ്ചായിരം രൂപ ഗൂഗിള്‍ പേയായി ആവശ്യപ്പെടുകയായിരുന്നു.കമിതാക്കളുടെ വീട്ടില്‍ വിവരമറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണമാവശ്യപ്പെട്ടത്. എന്നാല്‍ തിരികെ കൊല്ലത്തെത്തിയ കമിതാക്കള്‍ ഓണ്‍ ലൈനായി കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതോടെയാണ് വിവരം പുറത്തറിയുന്നത്.

വര്‍ഷങ്ങളായി കണ്ണൂര്‍ സെന്റ് എയ്ഞ്ചലോ കോട്ടയില്‍ ജോലി ചെയ്തുവരുന്ന മുഴപ്പിലങ്ങാട് സ്വദേശിയായ പോലീസുദ്യോഗസ്ഥനെതിരെയാണ് അതീവ ഗുരുതരമായ ആരോപണമുയര്‍ന്നത്. ഇയാള്‍ക്കെതിരെ ജില്ലയ്ക്കകത്തുനിന്നും പുറത്തു നിന്നും നിരവധി പരാതികളാണ് ഉയരുന്നത്. പരാതികള്‍ വ്യാപകമായതോടെ സസ്‌പെന്‍ഷനടക്കമുളള വകുപ്പ് നടപടികളുണ്ടാവുമെന്നാണ് സൂചന.

കണ്ണൂരിലെ പോലീസുകാരുടെ അച്ചടക്ക ലംഘനങ്ങള്‍ ജില്ലയിലെ പോലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം തളാപ്പ് റോഡിലെ പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം നിറച്ചതിനു ശേഷം പണം ആവശ്യപ്പെട്ട പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിടിച്ചു അപായപ്പെടുത്താന്‍ ശ്രമിച്ചതിന് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ മെസ് ക്രൂ ഡ്രൈവര്‍ കെ.സന്തോഷ് കുമാറിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്. ഒന്നരയാഴ്ച മുന്‍പ് ഏച്ചൂര്‍ കമാല്‍ പീടികയില്‍ അമിതവേഗതയില്‍ മറ്റൊരു പോലീസുദ്യോഗസ്ഥൻ ഓടിച്ചകാറിടിച്ചു വഴിയാത്രക്കാരിയായ സ്ത്രീ അതിദാരുണമായി കൊല്ലപ്പെട്ടിരുന്നു.

LatestDaily

Read Previous

ഉപേക്ഷിച്ച ചോരക്കുഞ്ഞിനെ വേണമെന്ന് അമ്മ

Read Next

മുഖ്യമന്ത്രിയും ഉണ്ണിത്താനും കൊമ്പുകോർത്തു