ആദൂരില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച യുവതിയെ കണ്ടെത്തി

കാസർകോട്:  ആദൂര്‍, പഞ്ചിക്കൽ എ.യു.പി സ്‌കൂള്‍ വരാന്തയില്‍ ഉപേക്ഷിക്കപ്പെട്ട ചോരക്കുഞ്ഞിന്റെ മാതാവിനെ കണ്ടെത്തി. അവശനിലയില്‍ കണ്ടെത്തിയ അവിവാഹിതയായ യുവതിയെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ആദൂര്‍ പോലീസ്, ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ വീടുകള്‍ കയറിയിറങ്ങി നടത്തിയ പരിശോധനയിലാണ് ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മാതാവിനെ കണ്ടെത്തിയത്.

ഞായറാഴ്ച ഉച്ചയോടെയാണ് സ്‌കൂള്‍ വരാന്തയില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ആദൂര്‍ പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനിടയിലാണ് ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് വയനാട് വനത്തില്‍ ഒളിവില്‍ കഴിയുന്ന മാവോയിസ്റ്റ് ജിഷയുടേതാണെന്ന സംശയം കര്‍ണ്ണാടക പോലീസ് ഇന്റലിജന്‍സ് കേരള പോലീസിനെ അറിയിച്ചത്. അടുത്തിടെ കര്‍ണ്ണാടക വനാതിര്‍ത്തിയിലേക്ക് മാറിയ യുവതി പ്രസവിച്ചിരിക്കാമെന്നും പ്രസ്തുത കുഞ്ഞിനെയായിരിക്കും സ്‌കൂള്‍ വരാന്തയില്‍ ഉപേക്ഷിച്ചിരിക്കാന്‍ സാധ്യതയെന്നുമാണ് കര്‍ണ്ണാടക പോലീസ് അറിയിച്ചത്.

ഇതോടെ കുഞ്ഞിന്റെ മാതാവിനെ കണ്ടെത്താനുള്ള അന്വേഷണം ആദൂര്‍ പോലീസ് ഊര്‍ജ്ജിതമാക്കി. സ്‌കൂളിന്റെ സമീപപ്രദേശങ്ങളില്‍ പരിശോധന നടത്താനായിരുന്നു പോലീസിന്റെ തീരുമാനം. തുടര്‍ന്ന് ഡോഗ്സ്‌ക്വാഡ്, വനിതാ പോലീസുകാര്‍ എന്നിവരടങ്ങിയ പോലീസ് സംഘം തിങ്കളാഴ്ച രാവിലെ മുതല്‍ പ്രദേശത്തെ ഓരോ വീടും കയറിയിറങ്ങി പരിശോധന നടത്തി. ഒരു വീട്ടിലെത്തിയപ്പോള്‍ 32 കാരിയായ യുവതിയെ അവശനിലയില്‍ കണ്ടെത്തി.

വനിതാ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിന്റെ മാതാവ് താനാണെന്ന് യുവതി വെളിപ്പെടുത്തിയത്. തുടര്‍ന്ന് യുവതിയെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. കുഞ്ഞിന്റെ മാതൃത്വം ഉറപ്പിക്കുന്നതിന് ഡി.എന്‍.എ ടെസ്റ്റ് നടത്തുമെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. അതേ സമയം അവിവാഹിതയായ 32 കാരി ഗര്‍ഭം ധരിച്ചത് ആരില്‍ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല. ഷിമോഗ സ്വദേശിയാണ് ഗര്‍ഭത്തിനുത്തരവാദിയെന്നാണ് സൂചന. ഇയാളെ കണ്ടെത്താനുള്ള പോലീസ് ശ്രമം തുടരുന്നു.

LatestDaily

Read Previous

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി കസ്റ്റഡിയിൽ

Read Next

അമ്മായിഅമ്മയെ കൊലപ്പെടുത്തിയ മരുമകള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ