ഹൈറിച്ച് എംഡി അറസ്റ്റിൽ – കാസർകോട് ജില്ലയിൽ മാത്രം 5000 നിക്ഷേപകർ പെരുവഴിയിൽ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: സംസ്ഥാനം കണ്ട ഏറ്റവും വലിയ സാമ്പത്തികത്തട്ടിപ്പിന്റെ സൂത്രധാരന്മാർക്ക് കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുരുക്കിട്ടതോടെ തട്ടിപ്പുകമ്പനിയിൽ പണം നിക്ഷേപിച്ച ആയിരങ്ങൾ പെരുവഴിയിലായി. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഹൈറിച്ച് ഓൺലൈൻ ഷോപ്പിയുടെ മറവിൽ മണിചെയിൻ തട്ടിപ്പ്, ക്രിപ്റ്റോകറൻസി ഇടപാട്, കുഴൽപ്പണത്തട്ടിപ്പ് മുതലായവ നടത്തിയ തൃശ്ശൂരിലെ കോലാട്ട് ദാസൻ പ്രതാപൻ എന്ന കെ.ഡി. പ്രതാപനെയാണ് ഇ.ഡി. അറസ്റ്റ് ചെയ്തത്.

കറൻസി ഇടപാടിൽ  കോടികൾ വിദേശത്തേക്ക് കടത്തിയെന്ന് കണ്ടെത്തിയതോടെയാണ് നടപടി. 1630 കോടി രൂപയാണ് ഹൈറിച്ച് കമ്പനി നടത്തിപ്പുകാർ പൊതുജനങ്ങളിൽ നിന്നും തട്ടിയെടുത്തത്. 126 കോടി രൂപയുടെ ജിഎസ്ടി നികുതിവെട്ടിപ്പ് നടത്തിയതിനും ഹൈറിച്ച് ഉടമകൾക്കെതിരെ നേരത്തെ കേസ്സെടുത്തിരുന്നു. നികുതിവെട്ടിപ്പിൽ അറസ്റ്റിലായ പ്രതാപൻ പിന്നീട് ജാമ്യം നേടിയിരുന്നു. തട്ടിപ്പിന്റെ വ്യാപ്തി വിദേശത്തേക്ക് നീണ്ടിട്ടുണ്ടെന്ന് വ്യക്തമായതോടെയാണ് ഹൈറിച്ചിന് മേൽ ഇ.ഡിയുടെ കണ്ണ് പതിഞ്ഞത്.

3000 പേരിൽ നിന്നും അഞ്ച് ലക്ഷം രൂപ വീതം വാങ്ങി സ്വരൂപിച്ച 150 കോടിയിൽ 100 കോടി രൂപ ഹവാല ഇടപാടുകൾ വഴി വിദേശത്തേക്ക് കടത്തിയെന്നായിരുന്നു ഇ.ഡി. കണ്ടെത്തൽ. വടകര സ്വദേശിയായ റിട്ടയേർഡ് പോലീസ് ഓഫീസർ പി.എൻ. വത്സന്റെ പരാതിയിൽ ഹൈറിച്ചിന്റെ തൃശ്ശൂർ ജില്ലയിലെ സ്വത്തുക്കൾ നേരത്തെ ബഡ്സ് ആക്ട് പ്രകാരം കണ്ടുകെട്ടിയിരുന്നു.

കണ്ണൂർ, കാസർകോട് ജില്ലകൾ കേന്ദ്രീകരിച്ച് ഹൈറിച്ച് ഓൺലൈൻ ഷോപ്പിയുടെ മറവിൽ നടന്ന മണിചെയിൻ തട്ടിപ്പുകളെക്കുറിച്ച് പൊതു പ്രവർത്തകനായ മാവുങ്കാലിലെ പി.കെ. മുരളീധരൻ ജില്ലാ പോലീസ് മേധാവിക്കടക്കം പരാതി നൽകിയിരുന്നുവെങ്കിലും, നടപടിയുണ്ടായിരുന്നില്ല. മണി ചെയിൻ ഇടപാടിന്റെ മറവിൽ സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ തീവെട്ടക്കൊള്ളയുടെ അണിയറ ശിൽപ്പികൾ ദേശീയ ഏജൻസിയായ ഇ.ഡിയുടെ പിടിയിലായതോടെ ഹൈറിച്ചിനെതിരെ ഉയർന്ന പരാതികൾ ശരിയാണെന്ന് തെളിഞ്ഞു.

കാസർകോട് ജില്ലയിൽ മാത്രം ആയിരക്കണക്കിനാളുകൾ തങ്ങളുടെ സമ്പാദ്യം ഹൈറിച്ചിൽ നിക്ഷേപിച്ച് തുലച്ചിട്ടുണ്ട്. ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ്, ജിബിജി നിധി നിക്ഷേപത്തട്ടിപ്പ് എന്നിവയ്ക്ക് പിന്നാലെ ഹൈറിച്ച് മണിചെയിൻ തട്ടിപ്പിലും ജില്ലയിലെ നിരവധി പേർക്ക് കോടികൾ നഷ്ടമായി. ഹൈറിച്ച് മാനേജിംഗ് ഡയറക്ടറായ കെ.ഡി. പ്രതാപനെ ഇ.ഡി. അറസ്റ്റ് ചെയ്തതോടെ കമ്പനിയിലേക്ക് പണം നിക്ഷേപിച്ചവരെല്ലാം നെട്ടോട്ടത്തിലാണ്.

തകർന്ന കമ്പനിയെ നവമാധ്യമ പ്രചാരണത്തിലൂടെ പിടിച്ചു നിർത്താനുള്ള ഹൈറിച്ച് ഉടമകളുടെ ശ്രമവും ഇ.ഡി. അറസ്റ്റോടെ പൊളിഞ്ഞു. ഹൈറിച്ചിൽ നിക്ഷേപിച്ച് തുക നഷ്ടമായ ഉന്നതരിൽ  പലരും തങ്ങൾക്ക് പറ്റിയ അമളി പുറത്ത് പറയാനാകാത്ത അവസ്ഥയിലാണ്.

LatestDaily

Read Previous

വിഷം തുപ്പിയത് ഓയിൽ മാറ്റാത്ത ജനറേറ്റർ

Read Next

വക്കീലിനെതിരെ പീഡന പരാതി കൊടുത്ത യുവതിക്ക് ലഹരി മാഫിയയുടെ ഭീഷണി