ഫാത്തിമയുടെ മരണം കൊല; മരണകാരണം കഴുത്തിനേറ്റ മുറിവ്

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: നോർത്ത് കോട്ടച്ചേരിയിലെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മരണകാരണം കഴുത്തിനേറ്റ മുറിവാണെന്ന് പോസ്റ്റുമോർട്ടം പ്രാഥമിക നിഗമനം. കാസർകോട് നെല്ലിക്കട്ട സ്വദേശിനിയായ ഫാത്തിമത്ത് സുഹറയെ  ചൊവ്വാഴ്ചയാണ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരോടൊപ്പം താമസിച്ചിരുന്ന ചെങ്കള കനിയടുക്കത്തെ അസൈനാറെ ജൂൺ 1–ന് കാസർകോട്ടെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

ഫാത്തിമത്ത് സുഹറയെ കൊലപ്പെടുത്തിയ ശേഷം വീടു പൂട്ടിപ്പോയ അസൈനാർ കാസർകോട്ടെ ലോഡ്ജിൽ മുറിയെടുത്ത് തൂങ്ങിമരിക്കുകയായിരുന്നു. യുവതി കൊല്ലപ്പെട്ട മുറിയിലെ ഫാനിൽ ജഡം കെട്ടിത്തൂക്കാൻ ശ്രമിച്ച അസൈനാർ ശ്രമം വിഫലമായതോടെ വീടു പൂട്ടി മുങ്ങുകയായിരുന്നുവെന്ന് സംശയിക്കുന്നു. 3 വർഷം മുമ്പാണ് ഫാത്തിമത്ത് സുഹറ നോർത്ത് കോട്ടച്ചേരിയിലെ ക്വാർട്ടേഴ്സിൽ താമസമാരംഭിച്ചത്. ഭർത്താവും മകളുമടക്കമുള്ള കുടുംബത്തിന് താമസിക്കാനെന്ന വ്യാജേനയാണ് യുവതി ക്വാർട്ടേഴ്സ് മുറിക്ക് ധാരണാപത്രം ഒപ്പിട്ടത്.

ഇവർ താമസമാരംഭിച്ചതിന് പിന്നാലെ സ്ഥലത്തെത്തിയ ക്വാർട്ടേഴ്സ് ഉടമ ഭർത്താവിനെ ഒപ്പം കാണാത്തതിൽ സംശയം പ്രകടിപ്പിച്ചുവെങ്കിലും യുവതി തൃപ്തികരമായ വിശദീകരണം നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നു. ക്വാർട്ടേഴ്സ് വാടകയ്ക്കെടുത്തത് മുതൽ അസൈനാറും യുവതിക്കൊപ്പമുണ്ടായിരുന്നു. ക്വാർട്ടേഴ്സിൽ ഒറ്റയ്ക്ക് താമസിക്കുന്ന യുവതിയെക്കുറിച്ച് സംശയം തോന്നിയ ക്വാർട്ടേഴ്സ് ഉടമ ഇവരുടെ ഭർത്താവിനെക്കുറിച്ച് രണ്ടാം തവണയും അന്വേഷിച്ചപ്പോൾ ഭർത്താവ് ഉപേക്ഷിച്ചുവെന്ന മറുപടിയാണ് നൽകിയത്. ക്വാർട്ടേഴ്സിൽ മറ്റൊരാൾ കൂടി താമസമുണ്ടെന്ന് സംശയം തോന്നിയ ക്വാർട്ടേഴ്സ് ഉടമ യുവതിയോട് മുറിയിൽ നിന്നും ഒഴിഞ്ഞു പോകാ നാവശ്യപ്പെടാനിരിക്കുന്നതിനിടെയാണ് കൊല നടന്നത്.

LatestDaily

Read Previous

പതിനേഴുകാരിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ കാമുകൻ

Read Next

വിഷം തുപ്പിയത് ഓയിൽ മാറ്റാത്ത ജനറേറ്റർ