ആത്മഹത്യ ചെയ്ത പ്രവാസിയുടെ സഹോദരൻ പരാതി നൽകി

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: സ്വന്തം നഗ്ന ചിത്രം സ്വന്തം ഫെയ്സ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടതിൽ മനംനൊന്ത് ജീവിതമവസാനിപ്പിച്ച അജാനൂർ പടിഞ്ഞാറേക്കര പ്രവാസി വ്യാപാരി അബ്ദുൾ ഗഫൂറിന്റെ സഹോദരൻ പോലീസ്സിൽ പരാതി നൽകി. ജ്യേഷ്ഠന്റെ ദുരൂഹ ആത്മഹത്യയെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷിച്ചാണ് അബ്ദുൾ ഗഫൂറിന്റെ സഹോദരൻ  ഇന്നലെ ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ എം.പി. ആസാദിന് പരാതി നൽകിയത്.

പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി. അബ്ദുൾ ഗഫൂറിന്റെ പത്നി ഖൈറുന്നീസയിൽ നിന്നും ഇതര ബന്ധുക്കളിൽ നിന്നും പോലീസ് മൊഴിയെടുക്കാൻ തുടങ്ങിയിട്ടുണ്ട്. അബ്ദുൾ ഗഫൂർ കൂടി കച്ചവട പങ്കാളിയായ വയനാട് പനമരത്തുള്ള നിർദ്ദിഷ്ട റിസോർട്ട് ഭൂമിയിലെ വീട്ടിൽ അബ്ദുൾ ഗഫൂർ ഹണി ട്രാപ്പിനിരയായിട്ടുണ്ടെന്ന രഹസ്യത്തിന്റെ ചുരുളും  പോലീസ് അന്വേഷണത്തിൽ പുറത്തുവരാനിടയുണ്ട്.

അബ്ദുൾ ഗഫൂറിനെ കാഞ്ഞങ്ങാട്ട് നിന്നും ഇടയ്ക്കെല്ലാം പനമരം റിസോർട്ട് വീട്ടിലെത്തിക്കാറുള്ള കാർ ഡ്രൈവർ അതിഞ്ഞാൽ തെക്കേപ്പുറത്തെ അബ്ദുൾ റസാക്കിനെ പോലീസ് ചോദ്യം ചെയ്ത് മൊഴിയെടുക്കും. തെക്കേപ്പുറത്ത് കണ്ണായ  റോഡരികിലുള്ള സ്വന്തം കുടുംബ സ്വത്ത് വിൽപ്പന നടത്തി കൈയ്യിൽ വന്ന ഒരു കോടി പത്തു ലക്ഷം രൂപ അബ്ദുൾ ഗഫൂറിന്റെ കൈയ്യിൽ റൊക്കം പണമായി ഉണ്ടായിരുന്നുവെങ്കിലും, ഈ പണം പോയ വഴികൾ അബ്ദുൾ ഗഫൂറിന്റെ ഭാര്യ ഖൈറുന്നീസയ്ക്കും അറിയില്ല.

വയനാട്ടിലെ റിസോർട്ടിലുള്ള വീട്ടിൽ അമ്പത്തിയാറുകാരനായ ഈ പ്രവാസി വ്യാപാരിയെ ഏതോ സംഘം സുന്ദരിയെ ഉപയോഗിച്ച് ഹണിട്രാപ്പിൽപ്പെടുത്തിയെന്ന് തന്നെയാണ് ബലമായിക്കൊണ്ടിരിക്കുന്ന രഹസ്യ വിവരം. ഫെയ്സ്ബുക്കിൽ പ്രത്യക്ഷപ്പെട്ട അബ്ദുൾ ഗഫൂറിന്റെ മുഴുനീള നഗ്ന ചിത്രത്തിന്റെ മുഖഭാവം കണ്ടാൽ ആരുടെയോ ഭീഷണിക്ക് വഴങ്ങിയാണ് ഗഫൂർ ആ നഗ്നചിത്രം പകർത്താൻ സമ്മതിച്ചതെന്ന് മുഖഭാവത്തിൽ നിന്നു തന്നെ മനസ്സിലാകുന്നുണ്ട്.

മാത്രമല്ല, നഗ്നചിത്രം ക്യാമറയിൽ പകർത്താൻ ഗഫൂറിനൊപ്പം നിർത്തിയ സ്ത്രീയുടെ ചിത്രം തന്ത്രപൂർവ്വം ഗഫൂറിന്റെ പടത്തിൽ നിന്ന് മുറിച്ചുമാറ്റിയതായും മനസ്സിലാകുന്നുണ്ട്. ഗഫൂറിന്റെ നഗ്നചിത്രം പകർത്തിയ മുറിയുടെ ദൃശ്യങ്ങൾ വയനാട്ടിലെ പനമരം റിസോർട്ട് വീട്ടിലെ മുറിയാണെന്ന് ഫേയ്സ്ബുക്കിൽ ഈ ചിത്രം പരിശോധിച്ച റിസോർട്ട് ഉടമകളിലൊരാൾ വെളിപ്പെടുത്തി.

ഈ സാഹചര്യത്തെളിവുകളുടെ ബലത്തിലാണ് അബ്ദുൾ ഗഫൂർ പനമരം റിസോർട്ടിലാണ് ഹണിട്രാപ്പിനിരയായതെന്ന് ഉറപ്പിക്കാൻ കാരണം. ഗഫൂറിന്റെ നഗ്നചിത്രം  സ്വന്തം ഭാര്യയുടെ ഫെയ്സ്ബുക്കിൽ പ്രത്യക്ഷപ്പെട്ട ദിവസം ഗഫൂർ പനമരം റിസോർട്ടിലായിരുന്നുവെന്ന കാര്യവും സാഹചര്യത്തെളിവുകളുടെ ബലത്തിൽ ഉറപ്പായിട്ടുണ്ട്.

പ്രവാസികളുടെ പണച്ചാക്കുകളിൽ ലക്ഷ്യമിട്ട് അവരെ സുന്ദരിമാരെ ഉപയോഗിച്ച് വളച്ചെടുത്ത് ഹണിട്രാപ്പിൽക്കുടുക്കി പടമെടുത്ത് പടം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ കൈക്കലാക്കുന്ന ഹണിട്രാപ്പ് സംഘങ്ങൾ നാട്ടിൽ ധാരാളമുണ്ട്.

LatestDaily

Read Previous

ഐഎസ്ആർഒ ഉദ്യോഗസ്ഥ ചമഞ്ഞ് യുവതിയുടെ തട്ടിപ്പ്

Read Next

പടന്നക്കാട്ട് നക്ഷത്ര വേശ്യാലയങ്ങൾ ഒന്നിന് പോലീസ് ബന്ധം