പ്രവാസി വ്യാപാരിയുടെ നഗ്ന ചിത്രത്തിന് വയനാട് ബന്ധം

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: ആത്മഹത്യ ചെയ്ത പ്രവാസി വ്യാപാരി അജാനൂർ പടിഞ്ഞാറേക്കരയിലെ അബ്ദുൾ ഗഫൂറിന്റെ 56, മരണത്തിലുള്ള ദുരൂഹത ഒന്നു കൂടി ഇരട്ടിച്ചു. പ്രവാസിയെ ആത്മഹത്യയിലേക്ക് നയിച്ചതിനുള്ള മുഖ്യ കാരണമായി കണ്ടെത്തിയിട്ടുള്ളത് ഗഫൂറിനെ ഏതോ ഒരു സുന്ദരി വല്ലാതെ ബ്ലാക്ക്മെയിൽ ചെയ്തിരുന്നുവെന്നതിനുള്ള തെളിവുകളാണ്. നാട്ടിൽ 8 കോടി രൂപയുടെ ആസ്തികളുള്ള അബ്ദുൾ ഗഫൂറിന്റെ നൂൽബന്ധമില്ലാത്ത നഗ്നചിത്രം ഗഫൂറിന്റെ ഫേയ്സ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത് മൂന്ന് മാസം   മുമ്പാണ്. ഗഫൂറിനെന്നല്ല, ഒരാൾക്കും സ്വന്തം അറിവും സമ്മതവുമില്ലാതെ സ്വന്തം ഫെയ്സ്ബുക്ക് പേജിൽ മറ്റൊരാൾക്ക് നഗ്നചിത്രം പോസ്റ്റ് ചെയ്യാൻ ഒരിക്കലും കഴിയില്ല.

ഗഫൂർ തനിച്ച് സ്വന്തം നഗ്നചിത്രമെടുത്ത് സ്വന്തം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യാൻ ഒരു തരത്തിലും സാധ്യതയില്ലാത്ത സാഹചര്യത്തിൽ ഈ ഫേയ്സ്ബുക്ക് നഗ്നചിത്രത്തിന് പിന്നിൽ  ഒരു സുന്ദരി ഒളിഞ്ഞിരിക്കാനുള്ള സാധ്യതകൾ ഏതാണ്ട് തെളിഞ്ഞുവരുന്നുണ്ട്. ഒരു സ്ത്രീയും പുരുഷനും ഒരു മുറിയിൽ പൂർണ്ണനഗ്നരായി ക്യാമറയിൽ പകർത്തിയ ചിത്രത്തിൽ നിന്ന് സ്ത്രീയുടെ പടം അതിവിദഗ്ധമായി മുറിച്ചുമാറ്റിയാണ് ഗഫൂറിന്റെ ഫേയ്സ്ബുക്കിൽ കടന്നുകൂടിയത്.

സ്വന്തം നഗ്നചിത്രം ഫേയ്സ്ബുക്കിൽ പ്രത്യക്ഷപ്പെട്ടതോടെ,  അബ്ദുൾ ഗഫൂറിന്റെ ഫേയ്സ്ബുക്ക് പോസ്റ്റുമായി ബന്ധമുള്ള സകല  സുഹൃത്തുക്കളുടെ ഫേയ്സ്ബുക്ക് പേജുകളിലും ഈ നഗ്നചിത്രം അന്ന് വൈറലായി മാറി. സ്വന്തം ഭാര്യ ഖൈറുന്നീസയുടെ ഫേയ്സ്ബുക്കിൽ ഭർത്താവിന്റെ പൂർണ്ണകായ നഗ്നചിത്രം പ്രത്യക്ഷപ്പെടുമ്പോൾ, അബ്ദുൾ ഗഫൂർ വയനാട്ടിലായിരുന്നുവെന്ന സത്യം ഈ സംഭവത്തിനുണ്ട്. ഭാര്യ ഖൈറുന്നീസ നഗ്നചിത്രത്തെക്കുറിച്ച് ഭർത്താവിനെ അറിയിക്കാൻ വിളിച്ചപ്പോൾ, ഫോൺ സ്വിച്ചോഫ് ചെയ്ത നിലയിലായിരുന്നു.

ഭർത്താവ് കോഴിക്കോട്ട് പോകുന്നുവെന്ന് പറഞ്ഞിട്ട് പോയിട്ട് അന്നേക്ക് നാലുദിവസം കഴിഞ്ഞിരുന്നു. ഫോൺ സ്വിച്ചോഫിലായതിനെ തുടർന്ന് അബ്ദുൾ ഗഫൂറിനൊപ്പം പോയിരുന്ന തെക്കേപ്പുറത്തെ ഡ്രൈവർ അബ്ദുൾ റസാക്കിനെ ഭാര്യ വിളിച്ചപ്പോൾ, തങ്ങൾ കോഴിക്കോട്ടുണ്ടെന്ന് റസാക്ക് ഭാര്യയോട് പറഞ്ഞതല്ലാതെ കൂടുതലൊന്നും കേൾക്കാനോ പറയാനോ റസാക്കും നിന്നിരുന്നില്ല.

ഭർത്താവ് കാഞ്ഞങ്ങാടിന് പുറത്തു പോകുമ്പോഴെല്ലാം, സ്വന്തം കാറോടിക്കാനും മറ്റും ഒപ്പം പോകാറുള്ള ഡ്രൈവർ റസാക്കിന്റെ പെരുമാറ്റത്തിൽ പന്തികേട് മണത്ത ഭാര്യ ഖൈറുന്നീസ തെക്കേപ്പുറത്തെ പൗര പ്രമുഖനും കുടുംബ സുഹൃത്തുമായ ഷാഫി റഹ്മാനെ വിളിച്ച് ഫേയ്സ്ബുക്കിൽ ഭർത്താവിന്റെ നഗ്നചിത്രമെത്തിയ വിവരം പറയുകയായിരുന്നു. അപ്പോഴേയ്ക്കും ഷാഫി റഹ്മാനടക്കമുള്ള അബ്ദുൾ ഗഫൂറിന്റെ ഫേയ്സ്ബുക്ക് സുഹൃത്തുക്കളുടെ ഫോണുകളിൽ മുഴുവൻ നടുക്കമുണ്ടാക്കുന്ന ഈ നഗ്നചിത്രമെത്തിയിരുന്നു.

ഷാഫി റഹ്മാൻ രണ്ട് മണിക്കൂറോളം അബ്ദുൾ ഗഫൂറിന്റെ ഫോണിൽ ബന്ധപ്പെട്ടതിന് ശേഷമാണ് ഗഫൂറിനെ  അന്ന് സംസാരിക്കാൻ കിട്ടിയത്. കോഴിക്കോട്ടുണ്ടെന്ന് അബ്ദുൾ ഗഫൂർ  കള്ളം പറഞ്ഞതനുസരിച്ച് ഷാഫി റഹ്മാനും, അബ്ദുൾ ഗഫൂറിന്റെ മറ്റൊരു കുടുംബ സുഹൃത്തായ തെക്കേപ്പുറം പ്രവാസിയും അന്നുച്ചയ്ക്ക് 12 മണിക്ക് മംഗളൂരു– കോയമ്പത്തൂർ ഇന്റർസിറ്റി ട്രെയിനിന് കോഴിക്കോട്ടേക്ക് കയറുകയായിരുന്നു.

മൂന്നര മണിക്കൂർ നീണ്ട കോഴിക്കോട് ട്രെയിൻ യാത്രയിൽ നിരന്തരം ഷാഫി റഹ്മാൻ അബ്ദുൾ ഗഫൂറിനെ വിളിച്ച് കോഴിക്കോട്ടേക്ക് വരുന്നുണ്ടെന്നും, നഗ്നചിത്രം കുടുംബത്തിലും നാട്ടിലും വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും പറഞ്ഞുവെങ്കിലും, അബ്ദുൾ ഗഫൂർ നഗ്നചിത്രത്തെക്കുറിച്ച് ഒരക്ഷരം മിണ്ടിയിരുന്നില്ല.

എവിടെയാണ് ഇപ്പോഴുള്ളതെന്ന് ചോദിച്ചപ്പോൾ, കോഴിക്കോട്ടുണ്ടെന്ന് മാത്രമാണ് അബ്ദുൾ ഗഫൂർ  അന്ന് വെളിപ്പെടുത്തിയത്. തങ്ങൾ കോഴിക്കോട്ടേക്കുള്ള ട്രെയിനിലാണുള്ളതെന്ന് ഷാഫി റഹ്മാൻ പറഞ്ഞപ്പോൾ, 4 മണിക്ക് കോഴിക്കോട്ട് എത്താമെന്ന് പറഞ്ഞ അബ്ദുൾ ഗഫൂർ അന്ന് കോഴിക്കോട്ടെ  മഹാറാണി ഹോട്ടലിലെത്തിയത് വൈകുന്നേരം 6–30 മണിക്കാണ്.

ഒപ്പം അബ്ദുൾ ഗഫൂറിന്റെ സന്തത സഹചാരിയായ ഡ്രൈവർ അബ്ദുൾ റസാക്കുമുണ്ടായിരുന്നു. അബ്ദുൾ ഗഫൂറിന്റെ സ്വന്തം സ്വിഫ്റ്റ് കാറിലാണ് ആ ദിവസം ഇരുവരും ഹോട്ടൽ മഹാറാണിയിലെത്തിയത്. അന്ന് രാത്രി മുഴുവൻ ഫെയ്സ്ബുക്ക് നഗ്നചിത്രത്തെക്കുറിച്ച് തുറന്നു ചോദിച്ചിട്ടും, അബ്ദുൾ ഗഫൂർ ഇതു സംബന്ധിച്ച് ഒരക്ഷരം പോലും കുടുംബ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നില്ല.

LatestDaily

Read Previous

ബസ് ഓട്ടോയിലിടിച്ച് യുവാവ് മരിച്ചു

Read Next

ജിബിജി നിക്ഷേപത്തട്ടിപ്പിൽ പരാതി സ്വീകരിക്കാതെ ബേഡകംപോലീസിന്റെ ഒളിച്ചുകളി