പീഡന പ്രതി സൽമാനെതിരായ കുറ്റപത്രം ഒരുങ്ങി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ഉറങ്ങിക്കിടന്ന പത്തുവയസ്സുകാരിയെ ചുമന്നു കൊണ്ടു പോയി പീഡനത്തിനിരയാക്കിയ ശേഷം കാതിലണിഞ്ഞ കമ്മൽ കവർന്ന് വയലിലുപേക്ഷിച്ച സംഭവത്തിൽ ഹൊസ്ദുർഗ് പോലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസ്സിലെ പ്രതിക്കെതിരെ കുറ്റപത്രം തയ്യാറാകുന്നു. മെയ് 15-ന് പുലർച്ചെയാണ് കർണ്ണാടക കുടക് നാപ്പോക്ക് സ്വദേശിയും ഞാണിക്കടവിൽ താമസക്കാരനുമായ സൽമാൻ എന്ന പി.ഏ. സലീം 36, ഹൊസ്ദുർഗ് പോലീസ്  സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പത്തു വയസ്സുകാരിയെ ഉറക്കത്തിനിടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.

കുട്ടിയുടെ മുത്തച്ഛൻ  പുലർകാലം പശുവിനെ കറക്കാൻ പോയപ്പോഴാണ് സൽമാൻ വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ ഉറക്കത്തിനിടെ ചുമന്നു കൊണ്ടു പോയത്. ജില്ലയെ നടുക്കിയ പീഡനക്കേസ്സിലെ പ്രതിയെ ഒമ്പത് ദിവസങ്ങൾക്ക് ശേഷം മെയ് 24നാണ് അന്വേഷണ സംഘം ആന്ധ്രാപ്രദേശിലെ അദോണിയിൽ  പിടികൂടിയത്.

അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ കുറ്റവാളിയെക്കുറിച്ചുള്ള സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഡിഐജി തോംസൺ നേരിട്ടെത്തി നിർദ്ദേശങ്ങൾ നൽകിയ കേസ്സിൽ ജില്ലാ പോലീസ് മേധാവി പി. ബിജോയിയുടെ നേതൃത്വത്തിൽ നടന്ന ശാസ്ത്രീയ കുറ്റാന്വേഷണത്തിലൂടെയാണ് പ്രതി പിടിയിലായത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി, വി. വി. ലതീഷ്, ഡിവൈഎസ്പിമാരായ പി. ബാലകൃഷ്ണൻ നായർ, സി.കെ. സുനിൽകുമാർ, ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ എം.പി. ആസാദ് എന്നിവരടങ്ങുന്ന സംഘമാണ് സംഭവത്തിന് ശേഷം ഒളിവിൽപ്പോയ  പ്രതിയെ കണ്ടെത്താനുള്ള  അന്വേഷണം ക്രോഡീകരിച്ചത്.

സൽമാൻ പെൺകുട്ടിയുടെ കാതിൽ നിന്നും അപഹരിച്ച കമ്മൽ കൂത്തുപറമ്പിലെ ജ്വല്ലറിയിൽ നിന്നും പോലീസ് കണ്ടെടുത്തിരുന്നു. പോക്സോ കേസ്സിൽ  റിമാന്റിൽക്കഴിയുന്ന സൽമാനെതിരെയുള്ള കുറ്റപത്രം ഈ മാസം 25നകം കോടതിയിൽ സമർപ്പിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള പോലീസുദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ഉടൻ നടക്കുമെന്നതിനാൽ അതിന് മുമ്പ് കുറ്റപത്രം   സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്.

ജില്ലയെ നടുക്കിയ പീഡനക്കേസ് പ്രതിക്കെതിരെയുള്ള കുറ്റപത്രം ഉടൻ തയ്യാറാക്കി കോടതിയിൽ സമർപ്പിച്ച് പ്രതിയെ നിയമത്തിന്റെ പൂട്ടിൽ ബന്ധിപ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ എം.പി. ആസാദിന്റെ നേതൃത്വത്തിൽ കുറ്റപത്രം ഏതാണ്ട് പൂർത്തിയായി വരുന്നു.

LatestDaily

Read Previous

കേന്ദ്ര സർവ്വകലാശാലയില്‍ മെഡിക്കല്‍ കോളേജ്; എം.എൽ.അശ്വിനി സുരേഷ്ഗോപിയെ കണ്ടു

Read Next

കൺസ്യൂമർ ഫെഡ് മദ്യശാല െചറുവത്തൂരിനില്ല, കെട്ടിട ഉടമയ്ക്ക് താക്കോൽ കൈമാറി