എം.വി. ബാലകൃഷ്ണൻ സ്ഥാനമൊഴിയുമോ?

സ്വന്തം ലേഖകൻ

ചെറുവത്തൂർ: സിപിഎം ജില്ലാ സിക്രട്ടറി എം.വി. ബാലകൃഷ്ണൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വന്തം തട്ടകമായ ചെറുവത്തൂർ മുഴക്കോത്ത് പോലും കാലിടറിയതിനെത്തുടർന്ന് അദ്ദേഹം പാർട്ടി ജില്ലാ സിക്രട്ടറി സ്ഥാനത്ത് തുടരുമോയെന്ന് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നു. അണികൾ പരാജയപ്പെടുത്തിയ നേതാവെന്ന വിശേഷണമാണ് എം.വി. ബാലകൃഷ്ണന് ഇപ്പോഴുള്ളത്. ഇദ്ദേഹത്തിന്റെ സ്വന്തം നാടായ മുഴക്കോത്ത് പോലും ബിജെപിക്ക് വോട്ടുകൾ വർദ്ധിച്ചത് സിപിഎം അണികളെ  അമ്പരപ്പിച്ചിട്ടുണ്ട്.

ചെറുവത്തൂർ കൺസ്യൂമർ ഫെഡ് മദ്യശാല പൂട്ടിച്ച വിഷയത്തിലുണ്ടായ പ്രാദേശിക വികാരം എം.വി.ബാലകൃഷ്ണനെതിരായുള്ള  ജനവികാരമായി  വോട്ടെടുപ്പിൽ പ്രതിഫലിച്ചുവെന്ന് സംശയമുണ്ട്. ചെറുവത്തൂർ മദ്യശാലാ വിഷയത്തിൽ പാർട്ടി നേതൃത്വത്തെ പാഠം പഠിപ്പിക്കുമെന്ന അണികളുടെ മുന്നറിയിപ്പ് നേതൃത്വം അവഗണിച്ചതും എം.വി. ബാലകൃഷ്ണന്റെ പരാജയത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു.

ടി.വി. രാജേഷിനെ ലോക്സഭാ സ്ഥാനാർത്ഥിയാക്കിയേക്കുമെന്ന പ്രചാരണങ്ങൾക്കിടെയാണ്  എം.വി. ബാലകൃഷ്ണനെ കാസർകോട്ട് ഇടതുസ്ഥാനാർത്ഥിയായി നേതൃത്വം പ്രഖ്യാപിച്ചത്. കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിൽ എം.വി. ബാലകൃഷ്ണന്റെ ലീഡ്  കുറഞ്ഞതിന് കാരണം  ടി.വി. രാജേഷിനനുകൂലമായ പ്രാദേശിക വികാരമാണെന്നും വിലയിരുത്തപ്പെടുന്നു.

കയ്യൂർ സമര സേനാനികളുറങ്ങുന്ന തൃക്കരിപ്പൂർ മണ്ഡലത്തിൽ പോലും  സിപിഎം ജില്ലാ സിക്രട്ടറിയുടെ ലീഡ് കുറയുകയും, കോൺഗ്രസ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ മുന്നിട്ട് നിൽക്കുകയും  ചെയ്ത സംഭവം സിപിഎമ്മിനുണ്ടാക്കിയ നാണക്കേട് ചെറുതല്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയ പാർട്ടി ജ ജില്ലാ സിക്രട്ടറി, തൽസ്ഥാനത്ത് തുടരുന്നതിലെ അധാർമ്മികതയെക്കുറിച്ച് ജില്ലാ കമ്മിറ്റിയിൽപ്പെട്ട ചിലർക്കെങ്കിലും അഭിപ്രായ വ്യത്യാസമുണ്ട്.

പാർട്ടി നേതാക്കളുടെ ജനസ്വീകാര്യത ഇടിയുന്നതിനെക്കുറിച്ചും  ഇടതുപക്ഷ  അനുകൂല വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ചർച്ച കത്തിക്കയറുന്നുണ്ട്. സിപിഎം സ്ഥാനാർത്ഥിക്ക് അർഹമായ വിജയം കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ലഭിച്ചതിന്റെ കാരണം പാർട്ടി നേതാക്കളുടെ  മനോഭാവമാണെന്നാണ്  അണികളുടെ പൊതുവികാരം.

LatestDaily

Read Previous

യുഡിഎഫ്—ബിജെപി സംഘർഷം 25 പേർക്കെതിരെ കേസ്

Read Next

തീവെപ്പ് കേസ് പ്രതികൾക്ക് വീരോചിത സ്വീകരണം