തൃശ്ശൂർ എടുത്ത് സുരേഷ് ഗോപി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ഇടതുപക്ഷത്തിന്റെയും കോൺഗ്രസ്സിന്റെയും പരിഹാസങ്ങളെ അതിജീവിച്ച് സുരേഷ്ഗോപി തൃശ്ശൂർ ഇങ്ങെടുത്തതോടെ കോൺഗ്രസ്സിൽ വൻ പൊട്ടിത്തെറിക്ക് കളമൊരുങ്ങുന്നു. കോൺഗ്രസ്സിന്റെ സിറ്റിങ്ങ് സീറ്റിൽ എൻ.ഡി.എ. സ്ഥാനാർത്ഥിയായ സുരേഷ്ഗോപി ജയിച്ചതോടെ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്ന ഇടതുവലതു മുന്നണികളുടെ വീരവാദവും കാറ്റിൽപ്പറന്നു.

കോൺഗ്രസ്സിന്റെ സിറ്റിങ്ങ് സീറ്റിലെ ബിജെപി സ്ഥാനാർത്ഥിയുടെ വിജയത്തിന് പിന്നിൽ കോൺഗ്രസ്സിൽ നിന്നുള്ള വോട്ട് ചോർച്ചയും കാരണമായെന്ന് സംശയമുയർന്നതോടെ കോൺഗ്രസ്സിലും  ഉരുൾപൊട്ടൽ തുടങ്ങിയിട്ടുണ്ട്. കോൺഗ്രസ്സിന്റെ സിറ്റിങ്ങ് എം.പി.യായ ടി.എൻ. പ്രതാപനെ മാറ്റിനിർത്തിയാണ് കോൺഗ്രസ് കെ. കരുണാകരന്റെ തട്ടകമായ തൃശ്ശൂരിൽ അദ്ദേഹത്തിന്റെ മകനായ കെ. മുരളീധരനെ സ്ഥാനാർത്ഥിയാക്കിയത്.

കെ. മുരളീധരന്റെ സഹോദരി പത്മജാ വേണുഗോപാൽ ബിജെപിയിലേക്ക് കളംമാറി ചവിട്ടിയതോടെതൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പങ്കത്തിന് മൂർച്ചകൂടി. തൃശ്ശൂരിൽ സുരേഷ്ഗോപി നേടിയ വിജയത്തിന് പിന്നിൽ അദ്ദേഹത്തിന്റെ ജനസമ്മതികൂടിയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. പ്രധാനമന്ത്രി നേരിട്ടെത്തി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ സുരേഷ്ഗോപിയുടെ വിജയത്തിന് കാരണമായെന്നാണ് സൂചന. തുടക്കത്തിൽ എൽഡിഎഫും യുഡിഎഫും മാറി മാറി ലീഡ് ചെയ്ത തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ ഒന്നര മണിക്കൂറിന് ശേഷം സുരേഷ്ഗോപി ലീഡുയർത്തുകയായിരുന്നു. കോൺഗ്രസ്സിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയ പ്രകടനത്തിൽ കോൺഗ്രസ്സിനും അടിപതറി.

തൃശ്ശൂരിലെ സുരേഷ്ഗോപിയുടെ വിജയത്തിന് പിന്നിൽ അദ്ദേഹത്തിന്റെ ചിട്ടയായ പ്രവർത്തനങ്ങളുമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ സീറ്റിൽ പരാജയപ്പെട്ട സുരേഷ്ഗോപി മനോവീര്യം നഷ്ടപ്പെടാതെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരത്തിനെത്തിയതോടെ ഇഷ്ടനടന് ഒരവസരം നൽകാൻ വോട്ടർമാരും കൂടി തീരുമാനിച്ചു. പരിഹാസങ്ങളിൽ തളരാതെ ക്ഷമാപൂർവ്വം തൃശ്ശൂർ മണ്ഡലം പിടിച്ചെടുക്കാൻ സുരേഷ്ഗോപി നടത്തിയ ശ്രമങ്ങൾ ഫലവത്തായതോടെ തലയുരുളാൻ പോകുന്നത് കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റേതാണ്.

LatestDaily

Read Previous

വ്യാജ സിദ്ധൻ: കുടുംബനാഥന്റെ സഹോദരന് ഗുണ്ടയുടെ ഭീഷണി

Read Next

പുതിയ കോട്ടയിൽ തട്ടുകട കേന്ദ്രീകരിച്ച് സമാന്തര ബാർ