മരത്തിൽ നിന്നും വീണ് പരിക്കേറ്റ രോഗിക്ക് ജില്ലാ ആശുപത്രിയിൽ ക്രൂരമായ അവഗണന

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: മരത്തിൽ നിന്നും വീണ് പരിക്കേറ്റ മടിക്കൈ കാഞ്ഞിരപ്പൊയിൽ സ്വദേശിയെ ജില്ലാ ആശുപത്രി അത്യാഹിത  വിഭാഗത്തിൽ മണിക്കൂറുകളോളം കിടത്തി ചികിത്സ വൈകിപ്പിച്ചതിനെതിരെ പ്രതിഷേധം. ഇന്നലെ ഉച്ചയ്ക്ക് 12.30 മണിയോടെയാണ് മരത്തിൽ നിന്നും വീണ് പരിക്കേറ്റ കാഞ്ഞിരപ്പൊയിൽ സ്വദേശിയെ ജില്ലാ ആശുപത്രിയിലെത്തിച്ചത്.40 അടിയോളം ഉയരത്തിൽ നിന്നും താഴെ വീണ് പരിക്കേറ്റ ഇദ്ദേഹത്തിന്റെ എക്സ്റേയെടുത്തുവെങ്കിലും, തുടർചികിത്സ വൈകിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം.

മരത്തിൽ നിന്നും വീണ് ഇരുകാലുകൾക്കും പരിക്കേറ്റ രോഗിയെ സ്ട്രെക്ച്ചറിൽ നിന്നും കട്ടിലിലേക്ക് പോലും മാറ്റാതെ മണിക്കൂറുകളോളം കിടത്തി. ഇതേത്തുടർന്ന് ഇദ്ദേഹത്തിന്റെ സഹോദരങ്ങളായ പോലീസുദ്യോഗസ്ഥനും, വൈദ്യുതി വകുപ്പുദ്യോഗസ്ഥനും ചേർന്ന് രോഗിയെ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രണ്ട് മാസം മുമ്പും സമാനമായ സംഭവം ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിലുണ്ടായിരുന്നു.

മരംമുറിക്കുന്നതിനിടെ താഴെ വീണ അതിഥിതൊഴിലാളിയെ മണിക്കൂറുകളോളം അത്യാഹിത വിഭാഗത്തിൽ കിടത്തിയതായാണ് ആരോപണം. വീഴ്ചയിൽ വാരിയെല്ല് തകർന്ന് ആന്തരിക രക്തസ്രാവമുണ്ടായ അതിഥി തൊഴിലാളി പിന്നീട് വിദഗ്ധ ചികിത്സയ്ക്ക് കൊണ്ടുപോകുന്നതിനിടെ മരണപ്പെട്ടു. സിപിഎം പ്രാദേശിക നേതാവായ കാഞ്ഞിരപ്പൊയിൽ സ്വദേശിക്കാണ് ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിൽ ക്രൂരമായ അവഗണന നേരിടേണ്ടി വന്നത്.

12.30 മണിക്ക് ജില്ലാആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഇദ്ദേഹത്തെ സ്ട്രെക്ച്ചറിൽ മണിക്കൂറുകളോളം കിടത്തി ദ്രോഹിച്ച അത്യാഹിത വിഭാഗം ഡോക്ടറുടെ നടപടിക്കെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്.

LatestDaily

Read Previous

കെട്ടിടത്തിൽ നിന്നും ചാടി പരിക്കേറ്റ യുവാവ് ജില്ലാ ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടു

Read Next

വൈശാഖിന്റെ മരണം കാഞ്ഞങ്ങാട് ഡിവൈഎസ്പി അന്വേഷിക്കും