ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ ചുമന്നുകൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: പടന്നക്കാട് ഒഴിഞ്ഞ വളപ്പിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ അക്രമിയെ കണ്ടെത്താൻ പോലീസ് വ്യാപകമായ തെരച്ചിലാരംഭിച്ചു. ഇന്ന് പുലർച്ചെ 4 മണിക്കാണ് പടന്നക്കാട് ഒഴിഞ്ഞ വളപ്പിൽ വീട്ടിൽ ഉറങ്ങിക്കിടന്ന ബാലികയെ അജ്ഞാതൻ തട്ടിക്കൊണ്ടുപോയി ആഭരണങ്ങൾ കവർന്നശേഷം വീടിന് 500 മീറ്റർ അകലെ വയലിൽ ഉപേക്ഷിച്ചത്. ഇവിടെ നിന്നും  രക്ഷപ്പെട്ട പെൺകുട്ടി തൊട്ടടുത്ത വീട്ടിലെത്തി വീട്ടുകാരോട് വിവരമറിയിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.

വല്യച്ചനും വല്യമ്മയ്ക്കുമൊപ്പമാണ് പെൺകുട്ടി കിടന്നുറങ്ങാറുള്ളത്. വല്യമ്മ വിനോദ യാത്രയ്ക്ക് പോയതിനാൽ ഇന്നലെ രാത്രി വല്യച്ചനൊപ്പമാണ് കുട്ടി ഉറങ്ങാൻ കിടന്നത്. ഇദ്ദേഹം പുലർച്ചെ 4 മണിക്ക് പശുവിനെ കറക്കാൻ  പോയ സമയത്താണ് അക്രമി വീട്ടിൽക്കയറി കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചത്. ഉറങ്ങിക്കിടന്ന പെൺകുട്ടിയെ ചുമലിൽക്കിടത്തി അടുക്കള വഴി പുറത്തു കടന്ന അജ്ഞാതൻ പെൺകുട്ടി ഉണർന്നതോടെ കഴുത്ത് ഞെരിച്ച് നിശ്ശബ്ദയാക്കി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി കുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

പെൺകുട്ടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. വിവരമറിഞ്ഞ്  ജില്ലാ പോലീസ് മേധാവി പി.ബിജോയ്, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി എന്നിവർ ജില്ലാ ആശുപത്രിയിലും സംഭവസ്ഥലത്തുമെത്തിയിരുന്നു. ഹോസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ എം.പി. ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കായി തെരച്ചിൽ തുടരുകയാണ്.

സംഭവസഥലത്ത് പോലീസ് നായയും ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. സംഭവം നടന്ന വീടിന്റെ പരിസരത്ത് നിരീക്ഷണ ക്യാമറകളില്ലാത്തത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നിട്ടുണ്ടോയെന്ന് ഉറപ്പിക്കാൻ വൈദ്യ പരിശോധന നടത്തി.വീടും പരിസരവും നിരീക്ഷിച്ചയാളായിരിക്കും അക്രമിയെന്ന് സംശയിക്കുന്നു.

LatestDaily

Read Previous

കിണറിലെ അസ്ഥികൂടം ആരുടേതെന്ന് തിരിച്ചറിയാൻ ഡിഎൻഏ പരിശോധന

Read Next

കള്ളനോട്ട്: പടന്ന സ്വദേശികളെ പോലീസ് ചോദ്യം ചെയ്തു