റിയാസ് മൗലവി കേസ്: ജനകീയ കൺവെൻഷന് അനുമതി പോലീസ് നിഷേധിച്ചു

കാസർകോട്: സംഘപരിവാർ പ്രവർത്തകർ പള്ളിയില്‍ക്കയറി കുത്തിക്കൊലപ്പെടുത്തിയ റിയാസ് മൗലവി കേസിലെ പ്രതികളെ കോടതി വെറുതെ വിട്ട സംഭവത്തില്‍ നടത്താനിരുന്ന ജനകീയ കൺവെന്‍ഷന് പൊലീസ് അനുമതി നിഷേധിച്ചു. കോ – ഓഡിനേഷന്‍ കമ്മിറ്റി നടത്താനിരുന്ന കൺവെൻഷനാണ് അനുമതി നിഷേധിച്ചത്. വെള്ളിയാഴ്ച വൈകീട്ട് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലായിരുന്നു കൺവെൻഷൻ നടക്കേണ്ടിയിരുന്നത്.

റിയാസ് മൗലവിയുടെ കോടതി വിധിയും നീതിയും എന്ന വിഷയത്തിലാണ് കൺവെന്‍ഷന്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ക്രമസമാധാന പ്രശ്‌നം ഉടലെടുക്കുമെന്ന് ചൂണ്ടിക്കാട്ടി പോലീസ് പരിപാടിക്ക് അനുമതി നിഷേധിക്കുകയായിരുന്നു.

കാസര്‍കോട് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരിപാടി നടത്താൻ വിലക്കുണ്ടെന്ന് കാട്ടി കാസര്‍കോട് നഗരസഭ സെക്രട്ടറി കോഓഡിനേഷന്‍ കമ്മിറ്റിക്ക് കത്ത് നല്‍കിയിട്ടുണ്ട്. നേരത്തേ, പരിപാടിക്കു വേണ്ടി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാൾ വാടക നല്‍കി ബുക്ക് ചെയ്തിരുന്നു.  മനുഷ്യാവകാശ പ്രവര്‍ത്തകരും വിവിധ സംഘടനാ നേതാക്കളും നിയമ രംഗത്തെ വിദഗ്ധരുമാണ് പരിപാടിയിൽ പങ്കെടുക്കേണ്ടിയിരുന്നത്. മുഴുവൻ മുസ്ലിം സംഘടന നേതാക്കളും പരിപാടിയിൽ സംബന്ധിക്കുമെന്ന് കോ–ഓഡിനേഷൻ കമ്മിറ്റി നേതാക്കൾ അറിയിച്ചിരുന്നു.

റിയാസ് മൗലവി വിഷയത്തിൽ നടക്കുന്ന കൺവെൻഷൻ തെരഞ്ഞെടുപ്പിൽ പ്രയാസമുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടർന്ന് സർക്കാർ പരിപാടിക്ക് അനുമതി നിഷേധിക്കുകയായിരുന്നുവെന്ന ആരോപണമുയർന്നിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം പരിപാടിക്ക് അനുമതി നൽകാമെന്ന് പൊലീസ് അനൗദ്യോഗികമായി കോഡിനേഷൻ നേതാക്കളെ അറിയിച്ചു.

LatestDaily

Read Previous

സാമ്പത്തിക ഇടപാടിനെച്ചൊല്ലി തർക്കം; 13 പേർക്കെതിരെ കേസ്

Read Next

ഒളിവിൽക്കഴിഞ്ഞ ക്രിമിനൽ കേസ്സുകളിലെ പ്രതി പിടിയിൽ