പ്രചരണത്തിൽ പങ്കെടുക്കാനാവാത്ത  നിരാശയിൽ മുൻ എംഎൽഏ

നീലേശ്വരം: അസുഖം മൂലം വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയാണെങ്കിലും, തിരഞ്ഞെടുപ്പ് ആവേശം തിരയടിക്കുകയാണ് മുൻ എംഎൽഏ, എം. നാരായണനിൽ. ലോകസഭാ തിരഞ്ഞെടുപ്പ് പ്രചരണം കത്തിപ്പടരുമ്പോള്‍ അതിന്റെ ഭാഗമാകാൻ പറ്റാത്തതിന്റെ വിഷമത്തിലാണ്  നാരായണന്‍.  തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനോ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനോ കഴിയാത്തതിൽ  നാരായണന്‍റെ കടുത്ത വിഷമം അദ്ദേഹം തുറന്ന് പറഞ്ഞു.

രണ്ടുതവണ ഹോസ്ദുര്‍ഗ് എംഎല്‍ഏയും ഒരുതവണ ജില്ലാ പഞ്ചായത്ത് അംഗവുമായ നാരായണന്‍ നിരവധി തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് നേതൃത്വം വഹിച്ചിട്ടുണ്ട്. എന്നാല്‍ അസുഖത്തെതുടര്‍ന്ന് വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന നാരായണൻ പ്രചരണ പ്രവര്‍ത്തനങ്ങളും മറ്റും മാധ്യമങ്ങളിലൂടെയാണ്  അറിയുന്നത്.  വീട്ടില്‍ നിന്നും പുറത്തിറങ്ങണമെങ്കില്‍ ഊന്നുവടിയുടെ സഹായം വേണം. 

അധികനേരം നടക്കാനും പറ്റില്ല. വീടിന് തൊട്ടടുത്ത് നടന്ന ബൂത്ത് കമ്മറ്റി യോഗത്തില്‍ പോലും പങ്കെടുക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന ആകുലതയാണ് നാരായണന്.   കഴിഞ്ഞ എല്ലാ തിരഞ്ഞെടുപ്പുകളിലും സജീവമായി പ്രവര്‍ത്തിച്ചിരുന്ന തനിക്ക് ഇപ്പോള്‍ അതിലൊന്നും പങ്കെടുക്കാന്‍ കഴിയാത്തതില്‍ കടുത്ത വിഷമവും നിരാശയുമുണ്ട്.  പുറംലോകവുമായി ബന്ധപ്പെടാന്‍ കഴിയാത്ത സ്ഥിതിയായി. 

ആ ഒരു നിരാശ എന്നെ ആകുലപ്പെടുത്തുന്നുണ്ട്. വീടിന്‍റെ  അകത്തളവും ചുറ്റുവട്ടവും മാത്രമാണ് ഇപ്പോള്‍ നാരായണന്‍റെ ജീവിതം. ഇത്തവണ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം വി ബാലകൃഷ്ണൻ  ജയിക്കണം.  നല്ല ഭൂരിപക്ഷത്തോടെ ജയിക്കുമെന്നുതന്നെയാണ് തന്‍റെ വിശ്വാസം, എന്നുപറയുമ്പോള്‍, നാരായണന്‍റെ ഉള്ളിലെ കമ്മ്യൂണിസ്റ്റ് ബോധം തുടിക്കുകയാണ്. 

ഇടതുമുന്നണി നേതാക്കള്‍ പറഞ്ഞതുപോലെ കഴിഞ്ഞതവണ പറ്റിയ കയ്യബദ്ധം തിരുത്താന്‍ ബോധപൂർവ്വമായ ശ്രമം നടത്തണം.  ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് സ്വാധീനവും പിന്തുണയുമുള്ള കയ്യൂരിന്‍റെയും കരിവെള്ളൂരിന്‍റെയും പാരമ്പര്യമുള്ള മണ്ഡലം തിരിച്ചുപിടിക്കുകതന്നെവേണമെന്നും നാരായണന്‍ പറയുന്നു.  ഹൃദയ സംബന്ധമായ അസുഖത്തെതുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ നാരായണന്‍ ഏതാനും വര്‍ഷമായി  വിശ്രമത്തിലാണ്.

LatestDaily

Read Previous

മദ്രസ സംഘട്ടനം  രണ്ടുപേർക്ക് പരിക്ക്

Read Next

മരക്കാപ്പ് കടപ്പുറത്ത് സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബി ജെ പിയില്‍ ചേര്‍ന്നു