ചീമേനി കൂട്ട മരണം: അന്വേഷണം ഭർതൃബന്ധുക്കളിലേക്ക്

സ്വന്തം ലേഖകൻ

ചീമേനി: ചീമേനി ചെമ്പ്രാകാനത്ത് യുവതി മക്കളെ കൊന്ന് ആത്മഹത്യ ചെയ്തതിന് കാരണം കുടുംബവഴക്ക്. അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു.

ഏപ്രിൽ 9 ന് ഉച്ചയ്ക്ക് 1.30 മണിയോടെയാണ് ചെമ്പ്രാകാനത്ത് യുവതിയെയും, മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇടുക്കി അടിമാലി സ്വദേശിയും ചോയ്യങ്കോട് വൈദ്യുതി ഒാഫീസ് സബ്ബ് എഞ്ചിനീയറുമായ സി.ഏ. രഞ്ജിത്തിന്റെ ഭാര്യയും, ഞണ്ടാടി  സ്വദേശിനിയും പെരിങ്ങോം വയക്കര പഞ്ചായത്തിലെ സീനിയർ ക്ലാർക്കുമായ കെ. സജിനയാണ് 32, മക്കളായ ഗൗതം 8, തേജസ് 4 എന്നിവരെ  ശ്വാസം മുട്ടിച്ച് കൊന്നശേഷം വീട്ടിൽ തൂങ്ങി മരിച്ചത്. ഭർതൃമാതാവ് സജിനയുമായി വഴക്കിട്ടതിനെത്തുടർന്ന് അടിമാലിയിലേക്ക് പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുടുംബത്തിൽ അസ്വാരസ്വങ്ങളുണ്ടാക്കിയതായി  സൂചനയുണ്ട്.

ഭർത്താവ്  രാവിലെ ജോലിക്ക് പോകുകയും ഭർതൃ പിതാവ് ശിവശങ്കരൻ  പുറത്തേക്കിറങ്ങുകയും ചെയ്തതിന് പിന്നാലെയാണ് സജിന മക്കളെ ശ്വാസം മുട്ടിച്ച് കൊന്ന് കിടക്കയിൽ കിടത്തി പുതപ്പിച്ച ശേഷം  കൈഞെരമ്പ്  മുറിച്ച് വീടിന് മുകൾ നിലയിൽ കെട്ടിതൂങ്ങിയത്.

ഉയർന്ന മതിലിനകത്തുള്ള വീടായതിനാൽ പരിസരവാസികൾ സംഭവമറിഞ്ഞുരുന്നില്ല. അമ്മയുടെയും മക്കളുടെയും മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ചീമേനി ഞണ്ടാടിയിൽ സംസ്ക്കരിച്ചു. 2012 ലാണ് സജിനയും രഞ്ജിത്തും തമ്മിൽ വിവാഹിതരായത്. പ്രണയിച്ചാണ് വിവാഹം കഴിച്ചത്.

പിലിക്കോട് പഞ്ചായത്ത്, കരിവെളളൂർ പെരളം പഞ്ചായത്ത് എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുള്ള സജിനയെക്കുറിച്ച് സഹപ്രവർത്തകർക്കും നല്ല അഭിപ്രായമാണ്. ഇരുടെ ഭർതൃ മാതാവ് റിട്ടയേഡ് അധ്യാപികയും ഭർതൃ പിതാവ് റിട്ടയേഡ് കെ.എസ്.ആർടിസി ഡ്രൈവറുമാണ്. സജിനയുടെ ഭർതൃബന്ധുക്കളെ ചീമേനി പോലീസ് ചോദ്യം ചെയ്യും. യുവതിയുടെ ഫോൺ സൈബർസെല്ലിന് പരിശോധനയ്ക്ക് കൈമാറിയിട്ടുണ്ട്.

LatestDaily

Read Previous

ഭര്‍ത്താവോടിച്ച ബൈക്ക്  മറിഞ്ഞ്  ഭാര്യ  മരിച്ചു

Read Next

വി.പി.പി. മുസ്തഫയുടെ മാതാവ് അന്തരിച്ചു