വ്യാപാര ലൈസൻസ് പുതുക്കൽ നഗരസഭയിൽ സങ്കീർണ്ണം

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: ലൈസൻസ് പുതുക്കാൻ നഗരസഭയിലെത്തുന്ന  വ്യാപാരികൾക്ക് നിരവധി പ്രയാസങ്ങൾ മുൻ  വർഷങ്ങളിൽ പ്രത്യേകം ക്യാമ്പ് സംഘടിപ്പിച്ച് ലൈസൻസ് പുതുക്കാൻ സംവിധാനമേർപ്പെടുത്തിയതിനാൽ മർച്ചന്റ്സ് അസോസിയേഷൻ തന്നെ മുൻകൈയെടുത്താണ്  പ്രശ്നങ്ങൾ  ലഘൂകരിച്ചത്.

ഇത്തവണ ലൈസൻസ് പുതുക്കാനുള്ള സംവിധാനങ്ങൾ  ഒരുക്കുന്നതിനിടയിലാണ് ഒട്ടേറെ തടസ്സങ്ങൾ നേരിടേണ്ടി വന്നത്. വ്യാപാരി ലൈസൻസ് പുതുക്കാൻ അപേക്ഷകന്റെ ആധാർ നമ്പറും അതുമായി ലിങ്ക് ചെയ്യുന്ന മൊബൈലിൽ വരുന്ന ഒ.ടി.പി യിലൂടെ മാത്രമേ ലോഗിൻ ചെയ്യാൻ കഴിയുകയുള്ളൂ.

പലപ്പോഴും ഒ.ടി.പി പലതവണ മാറി വരും ഇപ്രകാരം അപേക്ഷകർ മണിക്കൂറുകളോളം   അക്ഷയ കേന്ദ്രങ്ങളിൽ കാത്തിരിക്കണം. സോഫ്റ്റ് വെയറിലെ തടസങ്ങൾ കാരണം ലോഗ് ചെയ്യാൻ യഥാ സമയം സാധിക്കാറില്ല. ആദ്യ തവണ അപ്രൂവൽ കിട്ടിയാൽ പണമടക്കാൻ നഗരസഭ ഒാഫീസിൽ നിന്ന് പ്രത്യേക അനുമതി വേണം. അപേക്ഷകൻ വീണ്ടും അക്ഷയയിൽ പോയിട്ട് വേണം കാര്യം നടത്താൻ.

ഒരപേക്ഷകന്  വേണ്ടി കൂടുതൽ  സമയം  എടുക്കേണ്ടി  വരുന്നതിനാൽ അക്ഷയ കേന്ദ്രങ്ങൾ വ്യാപാരി ലൈസൻസ് പുതുക്കൽ ഏറ്റെടുക്കുന്നുമില്ല. ഹരിത കർമ്മസേനയിൽ നിന്ന് സ്ഥാപനം മാലിന്യ മുക്തമാക്കിയതിനുള്ള അനുമതികൂടി ലൈസൻസ്  പുതുക്കാൻ  ആവശ്യമുണ്ട്.

  ചില സ്ഥാപനങ്ങളിൽ  മൂന്നോ നാലോ മാസം  കൂടുമ്പോൾ മാത്രമേ മാലിന്യങ്ങൾ മാറ്റേണ്ടതുള്ളൂ,  എന്നാൽ എല്ലാ വ്യാപാര സ്ഥാപനങ്ങളും  ഹരിതസേനക്ക് എല്ലാ മാസങ്ങളിലും നിശ്ചിത സംഖ്യ പണമായി നൽകണം  ഇതു കൂടി നൽകിയാൽമാത്രം  വ്യാപാര ലൈസൻസ് പുതുക്കും.ഈ രീതിയിൽ സ്ഥാപനത്തിൽ മാലിന്യം ഇല്ലാത്തവർക്കും ഹരിത കർമ്മ സേനയുടെ അനുമതികിട്ടണം. അല്ലാത്ത പക്ഷം ലൈസൻസ് പുതുക്കികിട്ടില്ല.

മാർച്ച് മുപ്പതിന് മുമ്പേ ലൈസൻസ്  പുതുക്കിയില്ലെങ്കിൽ  കച്ചവടക്കാരിൽ നിന്ന് ഭീമതുക പിഴയീടാക്കും.  ചുരുങ്ങിയ  സമയത്തിനകം ലൈസൻസ് പുതുക്കാൻ എല്ലാ  കച്ചവടക്കാർക്കും കഴിഞ്ഞെന്ന് വരില്ല. പിഴയില്ലാതെ  ലൈസൻസ്   പുതുക്കാനുള്ള സമയം  നീട്ടിക്കിട്ടണമെന്ന  ആവശ്യം  വ്യാപാരി സംഘടനകൾ ഉന്നയിക്കുന്നുണ്ട്.

കാഞ്ഞങ്ങാട്  മർച്ചന്റ്സ്  അസോസിയേഷൻ പ്രസിഡന്റ് സി.യൂസഫ് ഹാജി ട്രഷറർ ഗിരീഷ് നായക്ക്, വൈസ് പ്രസിഡണ്ട് രാജേന്ദ്രകുമാർ, സെക്രട്ടറി വിനോദ്, രഞ്ജിത് എന്നിവർ നഗരസഭ  ചെയർപേഴ്സൺ കെ.വി. സുജാതയെ കണ്ട് ലൈസൻസ്  പുതുക്കാനുള്ള തടസങ്ങൾ  നീക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി.

വ്യാപാരി  വ്യവസായി സമിതി നേതാക്കളായ കെ.വി ദിനേശൻ, കെ.വി. സുകുമാരൻ, ശബരീനാഥ്, സത്യനേശൻ എന്നിവരും ഇത് സംബന്ധിച്ച് ചെയർപേഴ്സൺ സുജാതക്ക് നിവേദനം നൽകിയിട്ടുണ്ട്. ഇരു സംഘടനയുടെയും  പ്രതിനിധികളുമായി  ചെയർപേഴ്സൺ വിഷയം  ചർച്ച  ചെയ്തു. ലൈസൻസ് പുതുക്കാനുള്ള  പ്രയാസങ്ങൾ പരിഹരിക്കുമെന്ന് ചെയർപേഴ്സൺ കെ.വി. സുജാത പറഞ്ഞു.

LatestDaily

Read Previous

സൈബർ തട്ടിപ്പ്: 43.58 ലക്ഷം തട്ടിയെടുത്തു

Read Next

ബ്ലേഡ് ഇടനിലക്കാരൻ മുങ്ങി