ബസ്റ്റാന്റ് കടമുറി ലേലത്തിലും ബിനാമികൾ – ഒരാൾതന്നെ ഏഴിലധികം മുറികൾ വിളിച്ചെടുത്തു

പിന്നിൽ മറിച്ചു വിൽക്കൽ നീക്കം

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: മുഖ്യ മന്ത്രി ഉൽഘാടനം നിർവ്വഹിച്ചിട്ട് ആറു വർഷക്കാലം ബസ്സുകളൊന്നും കയറാതെ കട്ടപ്പുറത്ത് കയറ്റിവെച്ച കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ്റ്റാന്റ്  കടമുറികൾ കഴിഞ്ഞ ദിവസങ്ങളിൽ ലേലം കൊണ്ടവരിൽ മുൻനിരയിൽ സമ്പന്ന ബിനാമികൾ. മദ്യശാല ഉടമയായ ആലാമിപ്പള്ളി സ്വദേശികൾ ആറും ഏഴും കടമുറികൾ ലേലത്തിൽ പിടിച്ചിട്ടുണ്ട്.  കടമുറികൾ ഒന്നിച്ച് ലേലത്തിൽ പിടിച്ചശേഷം നഗരസഭ ലേലക്കാർക്ക് ഉറപ്പിച്ച പ്രതിമാസ വാടകയുടെ ഇരട്ടി വാടകയ്ക്ക് പിന്നീടുള്ള ആവശ്യക്കാർക്ക് മറിച്ച് നൽകാനാണ് ബിനാമികളായ സമ്പന്ന ലോബികളുടെ ലക്ഷ്യം.

ഇന്നും നാളെയും ബസ്റ്റാന്റ് കടമുറി ലേലം പൂർണ്ണമാകുന്നതോടെ കടമുറികൾ വ്യാപാരത്തിന് ഒരുങ്ങുമെങ്കിലും, ഈ പുതിയ ബസ്റ്റാന്റിൽ ബസ്സുകൾ കയറി ഇറങ്ങാതെ കടകളിൽ വ്യാപാരം നടക്കില്ലെന്നുറപ്പാണ്.

നിലവിൽ കാഞ്ഞങ്ങാട്  ടൗണിലുള്ള ടൗൺ ബസ്സ്റ്റാന്റ് അടച്ചിടാതെ  അലാമിപ്പള്ളി പുതിയ ബസ്റ്റാന്റിൽ ഒരുതരത്തിലും ബസ്സുകൾ കയറില്ല.  ടൗൺബസ്റ്റാന്റ്  പൂർണ്ണമായും അടച്ചിടാനുള്ള ധൈര്യം ഇടതു പാർട്ടിയിലെ നഗര സഭാ ചെയർപേഴ്സൺ കെ.വി. സുജാതയ്ക്കില്ല. കാരണം അതിന് പിന്നിലും കാഞ്ഞങ്ങാട്ടെ സമ്പന്ന വ്യാപാര ലോബി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നുണ്ട്. 

കാഞ്ഞങ്ങാട്ട് സ്വകാര്യ ബസ്സുടമകൾ നഗരസഭയുമായി രണ്ടു വർഷത്തിലധികമായി ഉടക്കിലാണ്. തങ്ങൾ പുതിയ ബസ്്സ്റ്റാന്റിൽ ഇനി ബസ്സുകൾ കയറ്റില്ലെന്ന ബസ്സുടമസ്ഥ സംഘത്തിന്റെ ശപഥംഇപ്പോഴും അതേപടി നിലനിൽക്കുന്നു. നഗരസഭയുമായി തികഞ്ഞ വാശിയിൽ നിൽക്കുന്ന ബസ്സുടമസ്ഥ സംഘത്തെ  അനുനയിപ്പിച്ച് പുതിയ  ബസ്്സ്റ്റാന്റിൽ മുഴുവൻ സ്വകാര്യ ബസ്സുകളും  കയറിയിറങ്ങാനുള്ള ചെറുനീക്കം പോലും നഗരസഭ അധ്യക്ഷയും നാഷണൽ ലീഗിലെ ഉപാധ്യക്ഷൻ ബിൽടെക് അബ്ദുല്ലയും നാളിതുവരെ നടത്തിയതുമില്ല.

LatestDaily

Read Previous

വിവാഹ ബന്ധം നിലനിൽക്കേ രണ്ടാം വിവാഹത്തിന് ശ്രമം

Read Next

പോലീസുദ്യോഗസ്ഥൻ  ചമഞ്ഞ് ആള്‍മാറാട്ടം