കുടുംബത്തിലെ 4 പേരെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു

കാസർകോട്: പൈവളികെ കന്യാലയില്‍ മാതൃസഹോദരങ്ങളായ നാല് പേരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉദയകുമാറിനെ 44, യാണ് കാസർകോട് അഡീഷണൽ ജില്ല സെഷൻസ് കോടതി (മൂന്ന്) വെറുതെ വിട്ടത്. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന പ്രതിഭാഗത്തിന്‍റെ വാദം അംഗീകരിച്ചാണ് കോടതി വിധി. ഉദയനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക്‌ അയക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

മാനസികാരോഗ്യ  കേന്ദ്രത്തിലെ ചികിത്സയ്ക്ക് ശേഷം അസുഖം ഭേദമായാൽ ഉറ്റ ബന്ധുക്കളോ അടുത്ത സുഹൃത്തുക്കളോ പ്രതിയുടെ സംരക്ഷണം ഏറ്റെടുക്കാൻ സന്നദ്ധരായെങ്കിൽ മാത്രമേ ഉദയന് പുറത്തിറങ്ങാൻ കഴിയുകയുള്ളൂ. ഇല്ലെങ്കിൽ മാനസികാരോഗ്യ കേന്ദ്രത്തിൽ സംരക്ഷിക്കണമെന്നാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്. 

2020 ഓഗസ്‌റ്റ്‌ മൂന്നിന് സന്ധ്യയോടെയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കുടുംബാംഗങ്ങളായ നാല് പേരെയാണ് മഴുകൊണ്ട് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. മാതൃസഹോദരങ്ങളായ ബാബു അഡിഗ 70, വിട്്ല 65, സദാശിവ 58, ദേവകി 50, എന്നിവരാണ് കൊല്ലപ്പെട്ടത്. മാതാവ് ലക്ഷ്മി ഓടി അടുത്ത വീട്ടില്‍ അഭയം തേടിയതിനാല്‍ രക്ഷപ്പെടുകയായിരുന്നു.

മാനസികാസ്വാസ്ഥ്യം  പ്രകടിപ്പിച്ചതിന് പുറമെ വിവാഹം ചെയ്തു കൊടുക്കാത്തതിന്റെ പേരില്‍ വീട്ടുകാരുമായി ഉദയ കുമാറിന് വിരോധമുണ്ടായിരുന്നതായാണ് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നത്. പ്രാണരക്ഷാർഥം ഓടി രക്ഷപ്പെട്ട മാതാവ് ലക്ഷ്‌മിയുടെ നിലവിളി കേട്ട് പരിസരവാസികള്‍ ഓടിയെത്തിയതോടെയാണ് നാലുപേരുടെയും മൃതദേഹങ്ങള്‍ വീട്ടിലെ ഓരോ മുറികളിലായി കണ്ടെത്തിയത്. ഉദയന്‍റെ മാതാവ് അടക്കമുള്ളവരെയും അന്വേഷണ ഉദ്യോഗസ്ഥരെയും പ്രതിയെ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സിച്ചിരുന്ന ഡോക്‌ടര്‍മാരെയും കോടതി വിസ്‌തരിച്ചിരുന്നു. ആകെ 33 സാക്ഷികളാണുണ്ടായിരുന്നത്.

LatestDaily

Read Previous

പോലീസുദ്യോഗസ്ഥൻ  ചമഞ്ഞ് ആള്‍മാറാട്ടം

Read Next

ലൈംഗികാരോപണ വിധേയനായ അധ്യാപകനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ കേന്ദ്രസർവ്വകലാശാലയിൽ വിദ്യാർഥി പ്രതിഷേധം