ഭൂമി തരം മാറ്റൽ സംഭവത്തിൽ മന്ത്രി  ഇടപെട്ടു; സ്ഥലം പരിശോധിക്കാൻ കലക്ടർക്ക് നിർദ്ദേശം

സ്വന്തം ലേഖകൻ

അജാനൂർ:  ഭൂമി തരംമാറ്റുന്നത് സംബന്ധിച്ച് നൽകിയ അപേക്ഷയിൽ സ്ഥലപരിശോധന നടത്തിയ കൃഷിഓഫീസർ തെറ്റായ വിവരം നൽകിയതിനെതിരെ ഭൂവുടമ കൃഷി വകുപ്പ് മന്ത്രിക്ക് നൽകിയ പരാതിയെത്തുടർന്ന് സ്ഥലം പരിശോധിക്കാൻ  ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി.

അജാനൂർ വില്ലേജിലെ മാണിക്കോത്ത് മുഹമ്മദ് ഹാജിയുടെ മകൾ എം. ആസിയ അജാനൂർ കൃഷി ഓഫീസർക്കെതിരെ വകുപ്പ് മന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് പരാതിക്കാരിയുടെ സ്ഥലം പരിശോധിച്ച് സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന കൃഷിവകുപ്പ് പ്രിൻസിപ്പൽ സിക്രട്ടറി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുള്ളത്.

അജാനൂർ റീസർവ്വേ 107/11ൽപ്പെട്ട 48 സെന്റ്  തെങ്ങുംപറമ്പാണ് ഡാറ്റാ ബാങ്കിൽ നിന്നും മാറ്റിക്കിട്ടുന്നതിന് വേണ്ടി 2008-ലെ കേരള തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം ആസിയ അപേക്ഷ നൽകിയത്. എന്നാൽ തുടർ നടപടികളുടെ ഭാഗമായി അജാനൂർ കൃഷി ഓഫീസർ വന്ന് സ്ഥലം പരിശോധിച്ച് ആർഡിഒക്ക് നൽകിയ റിപ്പോർട്ടിലാണ് കൃഷി ഓഫീസർ മറിമായം എഴുതിപിടിപ്പിച്ചത്. ഇതേത്തുടർന്ന് ആസിയ നൽകിയ അപേക്ഷ ആർഡിഒ തള്ളുകയായിരുന്നു.

അപേക്ഷകയുടെ കൈവശ ഭൂമിയിൽ 50 വർഷം പഴക്കമുള്ള തെങ്ങുള്ളതും ഗാർഹികാവശ്യത്തിന് മാത്രം അനുയോജ്യമായ സ്ഥലവുമാണ്.  എന്നാൽ യഥാർത്ഥ വിവരം മറച്ചുവെച്ച് പ്രസ്തുത ഭൂമി ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കിയാൽ സമീപത്തെ നെൽക്കൃഷിക്കും ജലസ്രോതസ്സുകൾക്കും കോട്ടം തട്ടി പരിസ്ഥിതി പ്രശ്നങ്ങളുണ്ടാവുമെന്നുള്ള വിവരമാണ് കൃഷി ഓഫീസർ ആർഡിഒയ്ക്ക് നൽകിയിരുന്നത്.

തന്റെ ന്യായമായ അവകാശത്തെ അട്ടിമറിച്ച കൃഷി ഓഫീസർക്കെതിരെ നടപടിയാവശ്യപ്പെട്ടു കൊണ്ടാണ് ഇതുസംബന്ധിച്ച ലേറ്റസ്റ്റ് പത്രവാർത്തയും      ഹാജരാക്കി ആസിയ കൃഷി വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിരുന്നത്.

LatestDaily

Read Previous

ഹണിട്രാപ്പ് സംഘത്തിൽ ഏഴിലധികം പേർ

Read Next

 യുവാവ് തൂങ്ങി മരിച്ചു