എംപിക്ക് ഹാരമണിയിക്കാൻ ലീഗിൽ ബലാബലം

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: കാസർകോട് പാർലിമെന്റംഗം രാജ്മോഹൻ ഉണ്ണിത്താന് ഹാരമണിയിക്കാൻ മുസ്്ലീം ലീഗ് പ്രാദേശിക നേതൃത്വത്തിൽ ബലാബലം. ലോക്സഭയിൽ നിന്ന് ഇതര എംപിമാർക്കൊപ്പം പുറത്താക്കപ്പെട്ട രാജ്മോഹൻ ഉണ്ണിത്താൻ ഇന്ന് രാവിലെ മാവേലി എക്സ്പ്രസ്സിന് കാഞ്ഞങ്ങാട്ടെത്തുന്ന വിവരമറിഞ്ഞ് ചുരുക്കംചില യുഡിഎഫ് പ്രവർത്തകർ  എംപിയെ സ്വീകരിക്കാൻ റെയിൽവെ സ്റ്റേഷനിലെത്തിയിരുന്നു.

ട്രെയിൻ കാഞ്ഞങ്ങാട് സ്റ്റേഷൻ പ്ലാറ്റ്ഫോറത്തിൽ എത്തിയപ്പോൾ മണ്ഡലം യുഡിഎഫ് കൺവീനർ മുസ്്ലീം ലീഗിലെ എം.പി. ജാഫറും ബശീർ വെള്ളിക്കോത്തും ഏ. ഹമീദ്ഹാജിയും ഉണ്ണിത്താനെ ഹാരമണിയിച്ച് സ്വീകരിക്കാൻ തിരക്ക് കൂട്ടി. ഏ. ഹമീദ് ഹാജി ഒരു പച്ച ഹാരവുമായി ട്രെയിനിന്റെ വാതിലിലേക്ക് നടന്നടുത്തപ്പോൾ, ഹാജിയെ തട്ടിമാറ്റി ബശീർ വെള്ളിക്കോത്ത് ഉണ്ണിത്താന് ഹസ്തദാനം നടത്താൻ ശ്രമിച്ചത് ഹമീദ് ഹാജിക്ക് രസിച്ചില്ല.

ഹാജി ബശീറിനോട് കണ്ണുരുട്ടുകയും  ബശീറിനെ ഇടതുകൈകൊണ്ട് ശക്തിയായി തള്ളിമാറ്റിയ ശേഷം ഉണ്ണിത്താന് ഹാരമണിയിക്കുകയും ചെയ്തു. “കളിയൊന്നും തന്റടുത്ത് വേണ്ടെന്നും താനും ലീഗുകാരൻ തന്നെയാണെന്നും” ഹമീദ്ഹാജി ബശീറിനോട് പറഞ്ഞപ്പോൾ,  ഉണ്ണിത്താൻ ഇടപെട്ട്  ഇരുവരേയും സമാധാനിപ്പിക്കുകയായിരുന്നു.  ബഷീറിന്റ കൈയ്യിൽ ഹാരമുണ്ടായിരുന്നില്ല.

ഹാജിയുടെയും ബശീറിന്റെയും ബലാബലം ട്രെയിൻ യാത്രക്കാരിൽ ആരോ ഒരാൾ മൊബൈലിൽ ചിത്രീകരിച്ച് പുറത്തുവിടുകയും ചെയ്തു. ഡിസിസി സിക്രട്ടറി അഡ്വ. പി.വി. സുരേഷ്, കെ.പി. മോഹനൻ എന്നിവർ എംപിയെ സ്വീകരിക്കാനെത്തിയിരുന്നു.

LatestDaily

Read Previous

അജ്മാനിൽ അപകടത്തിൽപ്പെട്ട അജാനൂർ യുവാവ് മരിച്ചു

Read Next

മദ്യശാലാതർക്കത്തിൽ നാളെ തീരുമാനമായേക്കും