ഗഫൂർഹാജി കർമ്മ സമിതി സമരത്തിലേക്ക്

സ്വന്തം ലേഖകൻ

അജാനൂർ : ഏപ്രിൽ 14 ന് പുലർച്ചെ സ്വന്തം വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട പൂച്ചക്കാട് അബ്ദുൾ ഗഫൂർ ഹാജിയുടെ മരണത്തിൽ സമഗ്ര അന്വേഷണമാവശ്യപ്പെട്ട്  രൂപീകരിച്ച കർമ്മസമിതി പോലീസിന്റെ അന്വേഷണ വീഴ്ചയിൽ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ സമര പരിപാടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. 

മരണപ്പെട്ട് 8 മാസം പിന്നിട്ടിട്ടും, നിരവധി സാഹചര്യ തെളിവുകളും നൽകിയിട്ടും പോലീസ് ചോദ്യം ചെയ്യുന്നുവെന്നല്ലാതെ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് കർമ്മസമിതി ഭാരവാഹികൾ പറഞ്ഞു.  അതിനിടയിൽ പ്രതി എന്ന് സംശയിക്കുന്ന   ഉദുമ കളനാട്ടെ ജിന് യുവതിയെ ഉന്നതപോലീസ് ഉദ്യോഗസ്ഥർ സ്റ്റേഷനിൽ വരുത്തി കർമ്മസമിതി ഭാരവാഹികൾക്ക് മുന്നിൽ ചോദ്യം ചെയ്തത് കണ്ണിൽ പൊടിയിടാനാണെന്നും, കേട്ട് കേൾവിയില്ലാത്തതുമാണെന്ന് യോഗം കുറ്റപ്പെടുത്തി.

ഏപ്രിൽ 14 ന് പുലർച്ചെയാണ് അബ്ദുൾ ഗഫൂർ ഹാജിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.വീട്ടുകാരുടെയും ബന്ധുക്കളുടെയും കൈയിൽ നിന്ന് ഗഫൂർ ഹാജി വാങ്ങിയ 596 പവൻ സ്വർണ്ണാഭരണങ്ങൾ കാണാതായതായി വ്യക്തമായതോടെ മരണത്തിൽ സംശയമുയരുകയും ഹാജിയുടെ മകൻ മുസമ്മിൽ ബേക്കൽ പോലീസിൽ പരാതി നൽകുകയുമായിരുന്നു. ഉദുമ കളനാട്ടെ ഒരു യുവതിയേയും ഭർത്താവിനെയും സംശയമുണ്ടെന്ന് പരാതിയിൽ വ്യക്തമാക്കിയിരുന്നു. 

ഇതേ തുടർന്ന് മൃതദേഹം ഏപ്രിൽ 28 ന് ഖബറിടത്തിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തെങ്കിലും സംശയിക്കപ്പെടുന്ന ഒന്നും കണ്ടെത്തിയിരുന്നില്ല. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചതിന്റെ ഫലം പുറത്തു വന്നെങ്കിലും തലയ്ക്ക് പരിക്ക് പറ്റി എന്ന് പറയുന്നതല്ലാതെ വിശദ വിവരം നൽകാത്ത് ദുരൂഹത വർദ്ധിക്കുകയാണ്. ആഭിചാര ക്രിയയുടെ ഭാഗമായി ആഭരണങ്ങൾ കുഴിച്ചിട്ടിരിക്കാമെന്ന നിഗമനത്തിൽ മെറ്റൽ ഡിറ്റക്ടറിന്റെ സഹായത്തോടെ ഗഫൂർ ഹാജിയുടെ വീട്ടുവളപ്പിലും പരിസരത്തെ പറമ്പിലും കുഴികളെടുത്ത് പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല.

ആരോപണ വിധേയയായ യുവതി നുണ പരിശോധനയ്ക്ക് ആദ്യം തയ്യാറായിരുന്നുവെങ്കിലും കോടതിയിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നറിയിച്ച് പരിശോധനയ്ക്ക് പിന്നീട് വിസമ്മതിക്കുകയയായിരുന്നു.  ഇപ്പോൾ യുവതിയുടെ ഭർത്താവായ യുവാവ് നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിരിക്കുകയാണ്. അതിന്റെ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു വരികയാണ്. കർമ്മസമിതി യോഗത്തിൽ കൺവീനർ സുകുമാരൻ പൂച്ചക്കാട് കാര്യങ്ങൾ വിശദീകരിച്ചു. ചെയർമാൻ ഹസൈനാർ ആമു ഹാജി അധ്യക്ഷനായി.

LatestDaily

Read Previous

ഹോസ്ദുർഗ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് വിമത സ്ഥാനാർത്ഥികൾക്ക് സസ്പെൻഷൻ

Read Next

അജ്മാനിൽ അപകടത്തിൽപ്പെട്ട അജാനൂർ യുവാവ് മരിച്ചു