ഷിയാസിനെ നാളെ ചന്തേരയിലെത്തിക്കും, ചന്തേര പോലീസ് ചെന്നൈയിലെത്തി

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ : ചന്തേര പോലീസ് റജിസ്റ്റർ ചെയ്ത ബലാത്സംഗ കേസ്സിൽ പ്രതിയായ ബിഗ്ബോസ് താരം ഷിയാസ് കരീമിനെ ചന്തേര പോലീസ് ചെന്നൈയിലെത്തി കസ്റ്റഡിയിലെടുത്തു. വിദേശ പര്യടനത്തിന് ശേഷം ചെന്നൈ വിമാനത്താവളം വഴി തിരിച്ചെത്തിയ ഷിയാസിനെ എമിഗ്രേഷൻ വിഭാഗമാണ് ഇന്നലെ പുലർച്ചെ കസ്റ്റഡിയിലെടുത്ത് ചെന്നൈ എയർപോർട്ട് പോലീസിന് കൈമാറിയത്.

ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ജിംപരീശീലകയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗത്തിനിരയാക്കുകയും നിർബ്ബന്ധിത ഗർഭഛിദ്രത്തിന് വിധേയയാക്കുകയും ചെയ്ത കുറ്റത്തിനാണ് ഷിയാസിനെതിരെ ചന്തേര പോലീസ് കേസെടുത്തത്. വിദേശത്തായിരുന്ന ഷിയാസിന് വേണ്ടി വിമാനത്താവളങ്ങളിൽ പോലീസ് ലുക്കൗട്ട് നോട്ടീസ് പതിപ്പിച്ചിരുന്നു.

ഇൗ സാഹചര്യത്തിലാണ് വിദേശത്ത് നിന്ന് തിരിച്ചെത്തിയ ബിഗ്ബോസ് താരത്തിനെ എമിഗ്രേഷൻ വിഭാഗം പിടികൂടിയത്. കേസ്സിൽ ഷിയാസിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും  ജാമ്യ വ്യവസ്ഥ പ്രകാരം പ്രതിയെ ഹോസ്ദുർഗ്ഗ് കോടതിയിൽ ഹാജരാക്കേണ്ടതുണ്ട്. ഇതിനാലാണ് ചന്തേര ഗ്രേഡ് എസ്ഐ ചന്ദ്രൻ, സിവിൽ പോലീസ് ഓഫീസർ ഗിരീഷ് എന്നിവർ ഇന്ന് പുലർച്ചെ ചെന്നൈ എയർപോർട്ട് പോലീസ് സ്റ്റേഷനിലെത്തി ഷിയാസിനെ കസ്റ്റഡിയിലെടുത്തത്.

കാർ മാർഗ്ഗം നാളെ പുലർച്ചെയോടെ ചന്തേര പോലീസ് സ്റ്റേഷനിലെത്തിക്കുന്ന ഷിയാസിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഹോസ്ദുർഗ്ഗ് കോടതിയിൽ ഹാജരാക്കും. ചന്തേര പോലീസ് ഇൻസ്പെക്ടർ ജി.പി. മനുരാജിന്റെ നേതൃത്വത്തിൽ എസ്ഐ, എം.വി. ശ്രീദാസ്, ഗ്രേഡ് എസ്ഐ ചന്ദ്രൻ, സിവിൽ പോലീസ് ഓഫീസർമാരായ എം. ദിലീഷ്, ഗിരീഷ്, രമേശൻ കോറോം എന്നിവരടങ്ങുന്ന സംഘമാണ് കേസ്സ് അന്വേഷിക്കുന്നത്. ഹൈക്കോടതി ജഡ്ജ് ജസ്റ്റീസ് പി. ഗോപിനാഥാണ് ഷിയാസിന് ഇടക്കാല ജാമ്യം അനുവദിച്ചത്.

LatestDaily

Read Previous

വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ തകർത്തു

Read Next

ജോലി വാഗ്ദാനം ചെയ്ത് സൈബർ തട്ടിപ്പ്