കൊലക്കേസ് പ്രതിയുടെ മരണത്തിൽ അന്വേഷണം

സ്വന്തം ലേഖകൻ

കുമ്പള : കൊലക്കേസ് പ്രതിയെ കുറ്റിക്കാട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുമ്പള പോലീസ് അന്വേഷണമാരംഭിച്ചു.  2019-ൽ കാസർകോട്ട് ഷാനുവെന്ന യുവാവിനെ  കഴുത്തറുത്ത് കൊലപ്പെടുത്തി കിണറിൽ തള്ളിയ കേസ്സിൽ ഒന്നാം പ്രതിയായ കുമ്പള ശാന്തിപ്പള്ളം ലക്ഷംവീട് കോളനിയിലെ മുഹമ്മദലിയുടെ മകൻ സമൂസ റഷീദെന്ന റഷീദിനെയാണ് 36, ഇന്നലെ രാവിലെ 9 മണിയോടെ കുറ്റിക്കാട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

കുമ്പള ഐച്ച്ആർഡി കോളേജിന് പിറകുവശത്തെ ആളൊഴിഞ്ഞ കുറ്റിക്കാട്ടിലാണ് യുവാവിന്റെ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. കുമ്പള പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ട റഷീദ് കാസർകോട് പോലീസ് റജിസ്റ്റർ ചെയ്ത കൊലക്കേസ്സിലും ഒന്നാം പ്രതിയാണ്. തലയ്ക്ക് പരിക്കേറ്റ് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. യുവാവിനെ തലയ്ക്ക് കല്ലിട്ട് കൊലപ്പെടുത്തിയ ശേഷം വലിച്ചിഴച്ച് കുറ്റിക്കാട്ടിലുപേക്ഷിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നു. മൃതദേഹം കുമ്പള പോലീസ് ഇൻക്വസ്റ്റ് നടത്തി ഇന്ന് പോസ്റ്റുമോർട്ടിത്തിന് വിധേയമാക്കിയ ശേഷം ബന്ധുക്കൾക്ക് കൈമാറി. ഉന്നത പോലീസുദ്യോഗസ്ഥർ ഇന്നലെ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി.

റഷീദിന്റെ തലയ്ക്ക് കല്ലിട്ട് കൊലപ്പെടുത്തിയ അഭിലാഷ് എന്ന ഹബീബിനെ 32, കുമ്പള പോലീസ് ഇന്ന് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. സംഭവം നടന്നതിന്റെ തലേദിവസം ഇരുവരും ബൈക്കിൽ കറങ്ങി നടന്നതായി പോലീസ് കണ്ടെത്തി.

LatestDaily

Read Previous

പോക്സോ: യുപി സ്വദേശി റിമാൻഡിൽ

Read Next

യുവാവ് തൂങ്ങി മരിച്ചു