മരുമകന്റെ അടിയേറ്റ ഗൃഹനാഥൻ രക്തം വാർന്ന് മരിച്ചു

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ : ഉദിനൂർ പരുത്തിച്ചാലിൽ  മരുമകന്റെ അടിയേറ്റ് ഗൃഹനാഥൻ രക്തം വാർന്നു മരിച്ചു. ഇന്നലെ അർധരാത്രിയോടെ മരുമകൻ തലയ്ക്കടിച്ച് വീഴ്ത്തിയ ഗൃഹനാഥനെ ഇന്ന് രാവിലെയാണ് വീട്ടിനുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. വെൽഡിംഗ് തൊഴിലാളിയും പരുത്തിച്ചാൽ  സ്വദേശിയുമായ എം.പി. ബാലകൃഷ്ണനാണ് 54, തലയ്ക്കടിയേറ്റ് രക്തം വാർന്ന് മരിച്ചത്.

ഭാര്യയും മക്കളുമായി അകന്ന് ഒറ്റയ്ക്ക് താമസിക്കുന്ന ബാലകൃഷ്ണന്റെ വീട്ടിൽ ഇന്നലെ രാത്രി 11 മണിയോടെയെത്തിയ മകളുടെ ഭർത്താവ് രജീഷാണ് 32, വാക്കുതർക്കത്തിനൊടുവിൽ   ഭാര്യാപിതാവിനെ തലയ്ക്കടിച്ച് വീഴ്്ത്തിയത്. തലയ്ക്കടിയേറ്റ് പ്രാണരക്ഷാർത്ഥം വീട്ടിനുള്ളിലേക്ക് ഓടിക്കയറിയ ബാലകൃഷ്ണൻ സഹായത്തിനായി അയൽവാസിയെ ഫോണിൽ വിളിച്ചിരുന്നുവെങ്കിലും അദ്ദേഹം ട്രെയിൻ യാത്രയിലായിരുന്നു.

ട്രെയിൻ യാത്രയിലായിരുന്ന അയൽവാസി പരിസരവാസികളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും ആരെയയും ഫോണിൽ ലഭിച്ചില്ല. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം നാട്ടുകാരറിഞ്ഞത്. സംഭവം നടന്ന വീട്ടുമുറ്റത്ത് രക്തപ്പാടുകളുണ്ട്. വിവരമറിഞ്ഞയുടൻ ചന്തേര പോലീസ് സ്ഥലത്തെത്തി മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഭാര്യയും കുടുംബവുമായി രണ്ട് വർഷത്തോളമായി അകന്ന് കഴിയുന്ന ബാലകൃഷ്ണനെ മരുമകൻ തലയ്ക്കടിച്ച് കൊല്ലാനുള്ള കാരണം വ്യക്തമായിട്ടില്ല. പ്രതിയെന്ന് സംശയിക്കുന്ന രജീഷ് പോലീസ് നിരീക്ഷണത്തിലാണ്. വസന്തയാണ് പരേതന്റെ ഭാര്യ. മക്കൾ : അശ്വതി, അമൃത. സഹോദരൻ നാരായണനാണ് ബാലകൃഷ്ണനെ രക്തം വാർന്ന് മരിച്ച നിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തിയത്. തുടർന്ന് അദ്ദേഹം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. നാരായണൻ, ശ്രീധരൻ, രാജൻ, ദാമോദരൻ എന്നിവരാണ് പരേതന്റെ സഹോദരങ്ങൾ.

LatestDaily

Read Previous

ജില്ലയിൽ 5 സൈബർ തട്ടിപ്പുകൾ

Read Next

ബശീറിനെതിരെ പ്രതിഷേധം കനത്തു