അജാനൂർ പഞ്ചായത്ത് പരിധിയിൽ നിറയെ അനധികൃത നിർമ്മാണങ്ങളും, സ്ഥാപനങ്ങളും

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: ഏറ്റവും കൂടുതൽ നികുതി വരുമാനമുള്ള അജാനൂർ ഗ്രാമ പഞ്ചായത്തിൽ നിറയെ അനധികൃത കെട്ടിടങ്ങളും സ്ഥാപനങ്ങളും. കെഎസ്ടിപി റോഡിൽ ഗ്രാമ പഞ്ചായത്തിന്റെ അതിർത്തിയായ നോർത്ത് കോട്ടച്ചേരി ഇക്ബാൽ ജംഗ്ഷൻ മുതൽ വടക്ക് ചിത്താരിപ്പാലം വരെ നീണ്ടുനിൽക്കുന്ന റോഡിന് ഇരുവശത്തും കെട്ടിപ്പൊക്കിയ കെട്ടിടങ്ങൾക്കും, അത്തരം കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കും ഗ്രാമപഞ്ചായത്തിന്റെ അനുമതിയില്ല.

അജാനൂർ ഗ്രാമ പഞ്ചായത്ത് പരിധിയിൽ ആർക്കും  റോഡ് പുറമ്പോക്ക് ഭൂമിയിൽ കെട്ടിടങ്ങൾ പണിതുയർത്താനും, അത്തരം കെട്ടിടങ്ങളിൽ കേരളത്തിൽ പ്രാബല്യത്തിലുള്ള കെട്ടിട നിയമങ്ങൾ പാടെ അവഗണിച്ച് ഏതു തരത്തിലുള്ള വ്യാപാരവും തുടങ്ങാമെന്ന നിലയാണ് നിലവിലുള്ളത്. കെ.എസ്ടിപി റോഡിന് പടിഞ്ഞാറുഭാഗം മാണിക്കോത്ത് പുന്നക്കാൽ ഭഗവതീ ക്ഷേത്ര കമാനത്തിന് 250 മീറ്റർ വടക്കുമാറി ഒരു രണ്ടുനിലക്കെട്ടിടവും, ഇതോടനുബന്ധിച്ച്  റോഡ് പുറമ്പോക്കിൽ കൂറ്റൻ ഷെഡ്ഡ് കെട്ടി ചായക്കച്ചവടവും നടത്താൻ തുടങ്ങിയിട്ട് വർഷങ്ങൾ തന്നെ കഴിഞ്ഞു.

ഇരുനില അനധികൃത കെട്ടിടത്തിന് ഇന്നുവരെ പഞ്ചായത്തിനോട് അനുമതി തേടിയിട്ടുമില്ല, പഞ്ചായത്ത്  അനുമതി നൽകിയിട്ടുമില്ല. അഞ്ചോളം ഷട്ടർ മുറികളുള്ള ഈ ഇരുനില കോൺക്രീറ്റ് കെട്ടിടം തീർത്തും അനധികൃതമാണെന്ന് സിപിഎം ഭരണം കൈയ്യാളുന്ന ടി. ശോഭ പ്രസിഡണ്ടായ അജാനൂർ ഗ്രാമപഞ്ചായത്ത് ഭരണകർത്താക്കൾക്ക് നന്നായി അറിയാമെങ്കിലും, പഞ്ചായത്ത്  ഭരണാധികാരികൾക്ക് മാത്രമല്ല കോൺഗ്രസ്സും മുസ്്ലീം ലീഗും, ബിജെപിയുമടങ്ങുന്ന പ്രതിപക്ഷത്തിനും നല്ല അറിവുണ്ടെങ്കിലും, എല്ലാവരും സ്വന്തം കടമകൾ മറന്ന് കണ്ണടച്ച് ഉറങ്ങുകയാണ്.

കെ.എസ്ടിപി റോഡിൽതന്നെ മഡിയൻ ജംഗ്ഷനിൽ നിലവിൽ പത്തോളം അനധികൃത കെട്ടിടങ്ങളും, വ്യാപാരങ്ങളും ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. എന്തിനധികം, ഇന്ത്യൻ യൂണിയൻ മുസ്്ലീം ലീഗിന്റെ പഞ്ചായത്ത് കമ്മിറ്റി പ്രവർത്തിക്കുന്ന കെട്ടിടം പോലും നാലു വർഷങ്ങൾക്ക് മുമ്പ് ഗ്രാമ പഞ്ചായത്തിനെ വെല്ലുവിളിച്ചാണ് നിർമ്മിച്ചത്. സ്ഥലത്തുണ്ടായിരുന്ന ഒരു പഴയ കെട്ടിടം രായ്ക്കുരാമാനം പൊളിച്ചു മാറ്റിയാണ് പുതിയ കോൺക്രീറ്റ് കെട്ടിടം പണി തീർത്താണ് താഴത്തെ ഷട്ടർ മുറികൾ കച്ചവടക്കാർക്ക് വാടകയ്ക്ക് നൽകിയത്. പാർട്ടി കെട്ടിടത്തിന്റെ അനധികൃത നിർമ്മാണംഗ്രാമപഞ്ചായത്ത് നോക്കി നിൽക്കുകയായിരുന്നു. ഗ്രാമപഞ്ചായത്തിൽ ഈയിടെ അതിഞ്ഞാലിൽ കൊട്ടിഘോഷിച്ച് ആരംഭിച്ച ഒരു പുത്തൻ കടയും തീർത്തും അനധികൃതമാണ്.

LatestDaily

Read Previous

ഓണത്തിന് ജില്ലയിൽ വിതരണം ചെയ്തത് 20 കോടി കുഴൽപ്പണം

Read Next

ഇഖ്ബാൽ ഹൈസ്കൂളിൽ ഓണാഘോഷ വിവാദം