ഫാഷൻ ഗോൾഡ് വ്യാജരേഖാ കേസ്: അന്വേഷണം പുരോഗമിക്കുന്നു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ്സിൽ കോടതി നിർദ്ദേശ പ്രകാരം മേൽപ്പറമ്പ് പോലീസ് റജിസ്റ്റർ ചെയ്ത കേസ്സിൽ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തൽ പൂർത്തിയായി. ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ്സിൽ ഡയറക്ടറെന്ന നിലയിൽ പ്രതിചേർക്കപ്പെട്ട കളനാട് കട്ടക്കാലിലെ എസ്.കെ. മുഹമ്മദ്കുഞ്ഞി ഹോസ്ദുർഗ്ഗ് ജുഡീഷ്യൽ മജിസ്ത്രേട്ട് കോടതി രണ്ടിൽ സമർപ്പിച്ച സ്വകാര്യ അന്യായത്തിലാണ് കോടതി മേൽപ്പറമ്പ് പോലീസിനോട് കേസെടുക്കാൻ നിർദ്ദേശിച്ചത്.

തന്നെ ഡയറക്ടറാക്കിയത് വ്യാജരേഖ നിർമ്മിച്ചാണെന്നാണ് മുഹമ്മദ് കുഞ്ഞി കോടതിയിൽ സമർപ്പിച്ച സ്വകാര്യ അന്യായത്തിൽ വാദിച്ചത്. ജ്വല്ലറി മാനേജിംഗ് ഡയറക്ടർ ടി.കെ. പൂക്കോയ, പൂക്കോയയുടെ മകൻ ഹിഷാം, അഡ്വ. സി. ഷുക്കൂർ, ജ്വല്ലറി സിക്രട്ടറി സന്ദീപ് സതീഷ് എന്നിവർക്കെതിരെയായിരുന്നു പരാതി.

തന്റെ വ്യാജ ഒപ്പിട്ട് രേഖകളുണ്ടാക്കി ജ്വല്ലറി ഡയറക്ടറാക്കിയെന്നാരോപിക്കുന്ന പരാതിക്കാരൻ വ്യാജരേഖ നിർമ്മിക്കാൻ സി. ഷുക്കൂറും കൂട്ടുനിന്നുവെന്നാണ് ആരോപിക്കുന്നത്. പ്രസ്തുത പരാതിയിൽ വഞ്ചനാക്കുറ്റമടക്കമുള്ള വകുപ്പുകളിലാണ് കേസ്. കേസ്സിൽ രേഖകളുടെ പരിശോധന നടന്നുവരികയാണ്.

ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ ഡയറക്ടറെന്ന നിലയിൽ 11-ാം പ്രതി സ്ഥാനത്തുള്ള എസ്.കെ. മുഹമ്മദ്കുഞ്ഞി നിയമ നടപടികളിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രതിരോധമാർഗ്ഗമായാണ് കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് സംശയമുണ്ട്. ഡയറക്ടറെന്ന നിലയിൽ ഇദ്ദേഹം ഫാഷൻ ഗോൾഡ് ഡയറക്ടർ ബോർഡ് യോഗങ്ങളിൽ പങ്കെടുത്തിരുന്നതായി സൂചനയുണ്ട്.

നിക്ഷേപത്തട്ടിപ്പ് കേസ്സിൽ ബഡ്സ് ആക്ട് കൂടി ചുമത്തിയിട്ടുള്ളതിനാൽ എസ്.കെ. മുഹമ്മദ്കുഞ്ഞിയുടെ സ്വത്ത് വകകൾ സർക്കാർ ഏറ്റെടുക്കാൻ സാധ്യതയുണ്ട്. ഇൗ അപകടത്തിൽ നിന്നും രക്ഷപ്പെടാനാണ് ഇദ്ദേഹം നിരപരാധിത്വം നടിക്കുന്നതെന്ന് തട്ടിപ്പിനിരയായവർ സംശയിക്കുന്നു.

LatestDaily

Read Previous

ജനകീയ ഹോട്ടലുകൾ നിർത്തിയേക്കും സബ്സിഡി തുടരാനാവില്ലെന്ന് സർക്കാർ

Read Next

പോലീസ് അന്വേഷണം ഊര്‍ജിതമാക്കി