ഫാഷൻ ഗോൾഡ് സ്വത്ത് കൈമാറ്റം നിക്ഷേപകർ ആശങ്കയിൽ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് കമ്പനിയുടെ ആസ്തികൾ മുസ്ലിം ലീഗ് നേതാവ് എം.സി. ഖമറുദ്ദീനും സംഘവും നേരത്തേ തന്നെ കൈമാറിയിരുന്നുവെന്ന ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ നിക്ഷേപകരിൽ ആശങ്ക വർദ്ധിപ്പിച്ചു. ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ പരാതിയുയർന്ന കാലത്ത് തന്നെ കമ്പനിയുടെ ആസ്തികൾ ഖമറുദ്ദീനും സംഘവും കൈമാറ്റം നടത്തിയിരുന്നുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.

തട്ടിപ്പ് കേസ്സിലെ പ്രതികളുടെ സ്വത്ത് ബഡ്സ് ആക്ട് പ്രകാരം കണ്ടുകെട്ടാൻ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് സ്വത്ത് കൈമാറ്റം കണ്ടെത്തിയത്. പയ്യന്നൂരിൽ സ്വന്തമായുണ്ടായിരുന്ന ജ്വല്ലറി കെട്ടിടം, ബംഗളൂരുവിലുണ്ടായിരുന്ന ഏക്കർ കണക്കിന് സ്വത്തുക്കൾ, കാസർകോട് ടൗണിൽ വാങ്ങിയ കെട്ടിടം, ടി.കെ. പൂക്കോയയുെട പേരിൽ ചന്തേരയിലുള്ള ഭൂമി എന്നിവ കൈമാറ്റം നടത്തിയവയിലുൾപ്പെടും.

നിക്ഷേപത്തട്ടിപ്പിനിരയായ 168 പേർ കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നൽകിയ പരാതികളിലാണ് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികൾ പുരോഗമിക്കുന്നത്. പോലീസ് റജിസ്റ്റർ ചെയ്ത കേസ്സുകളിൽ ഇടപാടുകാർക്ക് നൽകാനുള്ള തുക 24 കോടിയാണെന്നാണ് വിലയിരുത്തപ്പെട്ടതെങ്കിലും, തട്ടിപ്പിന്റെ വ്യാപ്തി ഇതിലും വലുതാണ്.

തട്ടിപ്പിനിരയായ എണ്ണൂറോളം ഇടപാടുകാരിൽ ഇരുപത്തഞ്ച് ശതമാനത്തോളം പേരാണ് പോലീസിൽ പരാതി കൊടുക്കാൻ തയ്യാറായത്. ബാക്കിയുള്ളവർ പരാതി നൽകാൻ വിസമ്മതിക്കുന്നത് ആദായ നികുതി വകുപ്പിനെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും ഭയന്നാണെന്നാണ് സംശയം.

 ഫാഷൻ ഗോൾഡ് ജ്വല്ലറി ബിസിനസ് തകർച്ച ആരംഭിച്ചതിന് പിന്നാലെ തന്നെ എം.സി. ഖമറുദ്ദീന്റേയും ടി.കെ. പൂക്കോയയുടെയും പേരിലുള്ള സ്വത്തുക്കൾ കൈമാറ്റം ചെയ്തതായാണ് സൂചന. നിക്ഷേപത്തട്ടിപ്പ് കേസ്സുകൾ റജിസ്റ്റർ ചെയ്തതിന് ശേഷവും സ്വത്ത് കൈമാറ്റം നടന്നതായി സൂചനയുണ്ട്. അതേസമയം, ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ ബഡ്സ് നിയമം ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ സ്വത്ത് കൈമാറ്റം നിയമ വിരുദ്ധമാകുമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

കണ്ണൂർ ക്രൈംബ്രാഞ്ച് സൂപ്രണ്ട് പി.പി. സദാനന്ദന്റെ നേതൃത്വത്തിൽ പഴുതടച്ചുള്ള നിയമ നടപടികളാണ് ഫാഷൻ ഗോൾഡ് കേസ്സിൽ സ്വീകരിച്ചിരിക്കുന്നത്. പി.പി. സദാനന്ദൻ കേസ്സിന്റെ അന്വേഷണ സംഘത്തലവനായതോടെയാണ് ജ്വല്ലറിത്തട്ടിപ്പ് കേസ്സുകളിൽ ബഡ്സ് ആക്ട് കൂടി ചുമത്തിയത്. ജ്വല്ലറി ഡയറക്ടർമാരെ കേസ്സിൽ പ്രതി ചേർത്തതും അടുത്ത കാലത്താണ്.

LatestDaily

Read Previous

കോയമ്പത്തൂരിൽ മരിച്ച യുവാവിന്റെ ജഢം നാട്ടിലെത്തിക്കും

Read Next

വിട്ട്ല കൂട്ടബലാത്സംഗം; പ്രതികളിൽ മഞ്ചേശ്വരം സ്വദേശികളും