സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: ഒറ്റമഴയ്ക്ക് റോഡ് ചെളിക്കുളമായതോടെ കാഞ്ഞങ്ങാട് നഗരസഭയിലെ പതിനാലാം വാർഡിൽപ്പെട്ടവർ ദുരിതത്തിൽ. ഹൊസ്ദുർഗ് കോടതി പരിസരത്ത് ജഡ്ജ് ക്വാർട്ടേഴ്സിന് പിറകുവശത്തുള്ള റോഡാണ് ഒറ്റമഴയ്ക്ക് തന്നെ കാൽനടയാത്രയ്ക്ക് പോലും പറ്റാത്ത വിധത്തിൽ ചെളിക്കുളമായത്.
കോടതി പരിസരത്തു നിന്നും കല്ലംചിറയിലേക്കും നിത്യാനന്ദാശ്രമത്തിലേക്കും പോകാനുള്ള ഏക മാർഗ്ഗമാണ് പ്രസ്തുത റോഡ്. പൊട്ടിത്തകർന്ന റോഡ് നേരെയാക്കാൻ നഗരസഭ തയ്യാറാകാത്തതിനെത്തുടർന്നാണ് റോഡ് കാൽനടയാത്രയ്ക്ക് പോലും പറ്റാത്ത വിധത്തിൽ കുളമായിത്തീർന്നത്.
മഴയാരംഭിച്ചതോടെ കാഞ്ഞങ്ങാട് നഗരസഭയിലെ മിക്ക നഗരസഭാറോഡുകളിലും സമാനമായ അവസ്ഥയാണെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. കെ.എസ്ടിപി റോഡ് മഴവെള്ളം കെട്ടിക്കിടന്ന് പുഴയായതിന് പുറമെയാണ് നഗരസഭാ റോഡുകളിലെ ദുരിതം.