പോക്സോ കേസുകളിൽ 3 പേർ റിമാന്റിൽ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ഹോസ്ദുർഗ്, രാജപുരം പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത 3 പോക്സോ കേസുകളിൽ 3 പേർ റിമാന്റിൽ. ഹോസ്ദുർഗ് പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ 54 കാരനാണ് റിമാന്റിലായത്.

ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന  പെൺകുട്ടിയെ വീട്ടിൽ ആളില്ലാത്ത സമയത്ത് അതിക്രമിച്ച് കയറി പീഡനത്തിനിരയാക്കിയ കാഞ്ഞങ്ങാട്ടെ വാഹന ബ്രോക്കർ കല്ലൂരാവിയിലെ മുഹമ്മദിന്റെ മകൻ അബ്ദുള്ളയെയാണ് 54, കോടതി റിമാന്റ് ചെയ്തത്. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ അബ്ദുള്ളയ്ക്കെതിരെ കേസെടുത്ത് ഹോസ്ദുർഗ് എസ്ഐ കെ. രാജീവനും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ രാജപുരം പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയായ ചെറുപനത്തടയിലെ തയ്യൽക്കാരൻ രമേശനെയും 50, കോടതി റിമാന്റ് ചെയ്തു. കുട്ടിക്ക് നൽകിയ കൗൺസിലിങ്ങിലൂടെയാണ് സംഭവം പുറത്തുവന്നത്.

രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനേഴുകാരിയെ പീഡനത്തിനിരയാക്കി, ഗർഭിണിയാക്കിയ സംഭവത്തിൽ പാണത്തൂരിലെ ശരത് 24, എന്ന യുവാവും റിമാന്റിലാണ്. വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. ഇതേത്തുടർന്ന് ബന്ധുക്കൾ രാജപുരം പോലീസിന് നൽകിയ പരാതിയിൽ പോലീസ് ഇൻസ്പെക്ടർ കെ. കൃഷ്ണനാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.

LatestDaily

Read Previous

കളഞ്ഞുകിട്ടിയ സ്വർണ്ണം കോടതിയെ ഏൽപ്പിക്കും

Read Next

എൻസിപി പെൺവിഷയം മൂന്നംഗങ്ങൾ അന്വേഷിക്കും