റിട്ട ഡിവൈഎസ്പി യുവതിയെ മദ്യം കഴിക്കാൻ നിർബ്ബന്ധിച്ചു

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : ആൽബം ചിത്രീകരണത്തിന് കാഞ്ഞങ്ങാട്ടെത്തിയ കൊല്ലം സിനിമാ നടിയെ റിട്ട. ഡിവൈഎസ്പി, വി. മധുസൂദനൻ ബിയർ കഴിക്കാൻ നിർബ്ബന്ധിച്ചതായി യുവതി. പെരിയ നാലേക്രയിൽ  മധുസൂദനന്റെ ഉടമസ്ഥതയിലുള്ള ഹോം സ്റ്റേയിലാണ് ഏപ്രിൽ 29-ന് ശനിയാഴ്ച രാത്രി മധുസൂദനൻ നടിയെ ബിയർ കുടിപ്പിക്കാൻ തീവ്ര ശ്രമം നടത്തിയത്.

ഇരുപത്തിയെട്ടുകാരിയായ സിനിമാ നടി ബേക്കൽ പോലീസിന് നൽകിയ പരാതിയുടെ എഫ്ഐആറിലും മധുസൂദനൻ അശ്ലീല ഭാഷയിൽ സംസാരിക്കുകയും, ബിയർ കുടിപ്പിക്കാൻ നിർബ്ബന്ധിച്ചുവെന്നും  ചേർത്തിട്ടുണ്ട്. ലൈംഗിക ഉദ്ദേശത്തോടുകൂടി കൂടെകിടക്കാൻ മധുസൂദനൻ നിർബ്ബന്ധിച്ചു. ” പെണ്ണിന് വയർ ചാടിയാൽ മോശമാണ്. ”നിന്റെ വയർ എന്നെ കാണിക്കാമോ-?” എന്നും  മധുസൂദനൻ പറഞ്ഞതായും എഫ്ഐആറിലുണ്ട്.

പിന്നീട് ” നിന്റെ ബ്രസ്റ്റ് ഒറിജിനൽ ആണോയെന്ന്”  മധുസൂദനൻ ചോദിക്കുകയും മാറിടം തുറന്നുകാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. പെരിയ കല്ല്യോട്ട് നാലേക്ര എന്ന സ്ഥലത്തുള്ള ഒരു വീടാണ്  മധുസൂദനൻ ഹോം സ്റ്റേയാക്കി സിനിമാക്കാർക്കും മറ്റും വാടകയ്ക്ക് കൊടുത്തുവരുന്നത്.

ഇൗ ഹോംസ്റ്റേയിൽ രാത്രിയിൽ യുവതി തനിച്ചായിരുന്നു. യുവതിയെ കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ നിന്ന് കാറിൽ കല്ല്യോട്ടെ ഹോം സ്റ്റേയിലെത്തിച്ച കാഞ്ഞങ്ങാട്ടെ ആൽബം സംവിധായകൻ തന്നെയാണ് പിന്നീട് യുവതിയുടെ ആവശ്യാനുസരണം നടിയെ ശനിയാഴ്ച രാത്രി 10 മണിക്ക് ഹൊസ്ദുർഗ്ഗ് പോലീസ് സ്റ്റേഷനിലും, പിന്നീട് രാത്രി പതിനൊന്നുമണിയോടെ പരാതി നൽകാൻ ബേക്കൽ പോലീസിലുമെത്തിച്ചത്.

ഹൊസ്ദുർഗ്ഗ് പോലീസിലല്ല ബേക്കൽ പോലീസിലാണ് പരാതി നൽകേണ്ടതെന്ന് പറഞ്ഞ് യുവതിയെ ഹൊസ്ദുർഗ്ഗ് പോലീസിൽ നിന്ന് ബേക്കലിലേക്കയച്ച ഉടൻ ഹൊസ്ദുർഗ്ഗ് പോലീസ് സ്റ്റേഷനിൽ 29-ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥൻ, ”മധുസൂദനൻ ഡിവൈഎസ്പിക്കെതിരെ പീഡന പരാതിയുമായി കൊല്ലം സിനിമാ നടി സ്റ്റേഷനിലെത്തിയ വിവരം കാഞ്ഞങ്ങാട്ടെ മേലുദ്യോഗസ്ഥനെ വിളിച്ചറിയിക്കുകയും ഇൗ പോലീസുദ്യോഗസ്ഥൻ ബേക്കൽ പോലീസ് ഇൻസ്പെക്ടറെ വിളിച്ച് യുവതിയുടെ പരാതിയിൽ കേസ്സെടുക്കരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തു.

രാത്രി 10-30 മണിയോടെ ബേക്കൽ പോലീസിെലത്തിയ യുവതിയിൽ നിന്ന് അന്ന് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ സന്തോഷ് ഡോൺ രണ്ട് പേജിലുള്ള മൊഴി  രേഖപ്പെടുത്തിയിരുന്നുവെങ്കിലും, റിട്ട. ഡിവൈഎസ്പി പ്രതിയാകുമെന്ന് കണ്ടതിനാൽ യുവതിയുടെ മൊഴിയിൽ കേസെടുക്കാൻ ബേക്കൽ പോലീസ് ഇൻസ്പെക്ടർ തടസ്സം നിന്നു.

ഇൗ മൊഴി പിന്നീട് എന്തുചെയ്തുവെന്ന് പുറത്തുവന്നിട്ടില്ല. ബേക്കൽ പോലീസിൽ യുവതി പരാതി നൽകിയ വിവരം സ്റ്റേഷനിൽ നിന്ന് റിട്ട. ഡിവൈഎസ്പിക്ക് ചോർന്നുകിട്ടി. സ്റ്റേഷനിലെത്തി യുവതിയുമായി സംസാരിച്ച് പരാതി ഒതുക്കിത്തീർക്കണമെന്ന് നിർദ്ദേശം ലഭിച്ചതിനാൽ ശനിയാഴ്ച പുലർച്ചെ 1-30 മണിക്ക് റിട്ട. ഡിവൈഎസ്പി മധുസൂധനൻ അധ്യാപികയായ ഭാര്യയോടൊപ്പം  ഇയ്യക്കാട്ട് നിന്ന് ബേക്കൽ പോലീസ് സ്റ്റേഷനിലെത്തിയപ്പോഴും, പരാതിക്കാരിയായ സിനിമാ നടി സ്റ്റേഷനിൽത്തന്നെയുണ്ടായിരുന്നു.

റിട്ട. ഡിവൈഎസ്പിയും ഭാര്യയും പോലീസ് സ്റ്റേഷനിൽ പരാതിക്കാരിയുമായി സംസാരിച്ച് തെറ്റുപറ്റിപ്പോയതിനാൽ, മാപ്പാക്കണമെന്നപേക്ഷിച്ച് മധുസൂദനനും ഭാര്യയും നടിയുടെ കാൽക്കൽ വീണ് അപേക്ഷിക്കുന്ന രംഗങ്ങൾ പോലീസ് സ്റ്റേഷനിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

അതിനിടയിൽ യുവതി കൊല്ലത്തുള്ള ഭർത്താവിനെ വിളിച്ച് നടന്ന സംഭവങ്ങൾ തുറന്നുപറഞ്ഞപ്പോൾ കേസ്സ് റജിസ്റ്റർ ചെയ്ത ശേഷം എഫ്ഐആറിന്റെ കോപ്പിയുമായല്ലാതെ നാട്ടിലേക്ക് വരാൻ പാടില്ലെന്ന് ഭർത്താവ് യുവതിയോടു പറഞ്ഞതനുസരിച്ചാണ് യുവതി പുലർകാലം വരെ ബേക്കൽ പോലീസ് സ്റ്റേഷനിൽ കാത്തിരുന്നത്.

മധുസൂദനനും ഭാര്യയും സ്റ്റേഷൻ വിട്ടുപോയ ശേഷമാണ് യുവതി സ്റ്റേഷനിൽ നിന്നിറങ്ങി തൊട്ടടുത്തുള്ള ലോഡ്ജിൽ മുറിയെടുത്ത്   അന്ന് രാത്രി താമസിച്ചത്. പിറ്റേന്ന് രാവിലെ യുവതി വീണ്ടും പോലീസ് സ്റ്റേഷനിലെത്തിയപ്പോഴേയ്ക്കും സിനിമാ നടിയുടെ പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ ജില്ലാ പോലീസ് മേധാവിയുടെ കർശ്ശന നിർദ്ദേശവും വന്നു. ഇതനുസരിച്ച് ഞായറാഴ്ച വൈകുന്നേരം 3 മണിയോടെ യുവതിയിൽ നിന്ന് വീണ്ടും മൊഴിയെടുത്താണ് നിസ്സാര വകുപ്പായ 354 ഏ(1) 354 ഏ1(ii) ചേർത്ത് ബേക്കൽ പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.

യുവതിയെ അടച്ചിട്ട മുറിയിൽ മധുസൂദനൻ കയറിപ്പിടിച്ചതും, മദ്യം കഴിക്കാനും ലൈംഗിക ഉദ്ദേശത്തോടെ ഒപ്പം കിടക്കാനും നിർബ്ബന്ധിച്ച സംഭവത്തിൽ ഇന്ത്യൻ പീനൽ കോഡിലെ 511 ഓഫ് 376 (ബലാത്സംഗ ശ്രമം) വകുപ്പാണ് യഥാർത്ഥത്തിൽ പോലീസ് ചേർക്കേണ്ടിയിരുന്നതെങ്കിലും, പ്രതി സ്ഥാനത്ത് റിട്ട. ഡിവൈഎസ്പിയായതിനാലാണ് 354 ഏ എന്ന നിസ്സാര വകുപ്പ്  ചേർത്ത് പേരിന് മാത്രം ഒരു എഫ്ഐആർ റജിസ്റ്റർ ചെയ്തത്. സിനിമാ നടൻ കൂടിയായ മധുസൂദനന്റെ ലൈംഗിക പീഡന സംഭവം നാട്ടിലാകെ പടർന്നു പിടിച്ചതോടെ മധുവും ഭാര്യയും അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിൽ കുടക് തലക്കാവേരിയിലുള്ള ഹോം സ്റ്റേയിലേക്ക് ഇന്നലെ മാറിയിട്ടുണ്ട്.

LatestDaily

Read Previous

ടിക്കറ്റ് റദ്ദാക്കലിലൂടെയും റെയിൽവെ കോടികൾ കൊയ്യുന്നു

Read Next

ഗഫൂർ ഹാജിയുടെ പരിശോധനാ ഫലം വൈകുന്നു