ഗഫൂർ ഹാജിയുടെ മരണത്തിൽ ദുരൂഹത

സ്വന്തം ലേഖകൻ

ബേക്കൽ: പ്രവാസി വ്യവസായിയുടെ ദുരൂഹ മരണത്തിൽ സംശയം പ്രകടിപ്പിച്ച് മകൻ നൽകിയ പരാതിയിൽ ബേക്കൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കീക്കാൻ പൂച്ചക്കാട് ഫാറൂഖിയ മസ്ജിദിന് സമീപത്തെ എം.സി അബ്ദുൾ ഖാദർ ഹാജിയുടെ 54, മരണത്തിൽ സംശയം പ്രകടിപ്പിച്ച് മകൻ അഹമ്മദ് മുസമ്മിൽ 26, നൽകിയ പരാതിയിലാണ് ബേക്കൽ പോലീസ് അന്വേഷണമാരംഭിച്ചത്.

ഏപ്രിൽ 14-ന് പുലർച്ചെ 5 മണിക്കാണ് അബ്ദുൾ ഗഫൂർ ഹാജിയെ പൂച്ചക്കാട്ട് ഫാറൂഖി മസ്ജിദിന് സമീപത്തെ ബൈത്തുൽ റഹ്മയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ വീട്ടിനുള്ളിൽ നടത്തിയ പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 612 പവൻ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയതോടെയാണ് മരണത്തിൽ ദുരൂഹത ഇരട്ടിച്ചത്.

ഷാർജ്ജയിൽ സൂപ്പർമാർക്കറ്റ് ശൃംഖലകളുടെ ഉടമയായ അബ്ദുൾ ഗഫൂർ ഹാജി പെരുന്നാൾ ആഘോഷിക്കാനാണ് നാട്ടിലെത്തിയത്. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഇദ്ദേഹം മകൻ, മകന്റെ ഭാര്യ, സഹോദരി എന്നിവരുടെ  സ്വർണ്ണാഭരണങ്ങൾ വാങ്ങിവെച്ചിരുന്നു. അദ്ദേഹത്തെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയതിന് തലേദിവസം ഉദുമ മാങ്ങാട് കൂളിക്കുന്ന് സ്വദേശിനിയായ ദുർമന്ത്രവാദിനി ഇദ്ദേഹത്തെ സന്ദർശിച്ചിരുന്നതായി സൂചനയുണ്ട്.

ജിന്ന് എന്ന പേരിലറിയപ്പെടുന്ന ഇവരുടെ സന്ദർശനം നടന്നതിന് പിറ്റേന്നാണ് അബ്ദുൾ ഗഫൂർഹാജിയെ സ്വന്തം വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്നതും നാട്ടുകാരിൽ സംശയമുയർത്തിയിട്ടുണ്ട്. സ്വർണ്ണ ഇരട്ടിപ്പിന്റെ പേരിൽ നടന്ന തട്ടിപ്പാണ് അബ്ദുൾ ഗഫൂർ ഹാജിയുടെ മരണത്തിന് കാരണമെന്ന് നാട്ടുകാർ സംശയിക്കുന്നു.

വീട്ടിൽ നിന്നും കാണാതായ കോടികൾ വില മതിക്കുന്ന സ്വർണ്ണാഭരണങ്ങൾ ഗഫൂർ ഹാജി എന്തുചെയ്തെന്നത് കണ്ടെത്തേണ്ടതുണ്ട്. വീട്ടിനകത്ത് നിന്നും സ്വർണ്ണം കാണാതായെന്ന പ്രചാരണം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. അബ്ദുൾ ഗഫൂർ ഹാജിയുടെ മരണത്തെക്കുറിച്ച് പരാതിയുയർന്ന സാഹചര്യത്തിൽ വസ്തുതകൾ പരിശോധിച്ചു വരികയാണെന്ന് ബേക്കൽ ഡിവൈഎസ്പി, പി.കെ. സുനിൽകുമാർ അറിയിച്ചു. പരേതന്റെ ബന്ധുക്കളെ ചോദ്യം ചെയ്തതിന് ശേഷം തുടർനടപടികളെക്കുറിച്ച്  ആലോചിക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു.

LatestDaily

Read Previous

മാലിന്യം തള്ളാനെത്തിയവർ പിടിയിൽ

Read Next

യുഎഇ ബോട്ടപകടത്തില്‍ നീലേശ്വരം സ്വദേശി മരിച്ചു