വിധവ ബലാത്സംഗത്തിനിരയായി

സ്വന്തം ലേഖകൻ

ആദൂർ : മുപ്പത്തിയൊമ്പതുകാരിയായ വിധവയെ വനത്തിനുള്ളിൽ ബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയിൽ അമ്പതുകാരനെതിരെ ആദൂർ പോലീസ് ബലാത്സംഗക്കുറ്റത്തിന് കേസെടുത്തു. ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മുപ്പത്തൊമ്പതുകാരിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ മുളിയാറിലെ ശിവപ്പയ്ക്കെതിരെയാണ് 50, ആദൂർ പോലീസ് കേസെടുത്തത്.

മുളിയാർ എട്ടാംമൈലിനും ആലൂരിനുമിടയിലെ റോഡരികിലെ വനപ്രദേശത്താണ് 2022 ഡിസംബർ 31-ന് യുവതി ബലാത്സംഗത്തിനിരയായത്. ഭാര്യയായി ഒപ്പം ജീവിച്ചില്ലെങ്കിൽ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി ദേഹോപദ്രവമേൽപ്പിച്ച് വനത്തിനുള്ളിലേക്ക് വലിച്ചിഴച്ച് ശിവപ്പ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.

ശിവപ്പയുടെ ഭീഷണിയെത്തുടർന്ന് യുവതി പോലീസിൽ പരാതി നൽകിയിരുന്നില്ല.  മാർച്ച് 27-ന് ഉച്ചയ്ക്ക് 2-30 മണിക്ക് ശിവപ്പ യുവതിയെ ബോവിക്കാനത്ത് സ്റ്റൂൾ കൊണ്ട് തലയ്ക്കടിച്ചതിനെത്തുടർന്നാണ് ഇവർ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയത്. പ്രസ്തുത സംഭവത്തിൽ പോലീസിന് മൊഴി നൽകുന്നതിനിടെയാണ് യുവതി താൻ ബലാത്സംഗത്തിനിരയായ കാര്യം വെളിപ്പെടുത്തിയത്.

ഇവരുടെ പരാതിയിൽ ആദൂർ പോലീസ് ശിവപ്പയ്ക്കെതിരെ ഐപിസി 354 ഏ (1),(i), 354 ബി. 376 (1) 324, 506 എന്നീ  വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ആദൂർ പോലീസ് കേസെടുത്തതിനെത്തുടർന്ന് ശിവപ്പ ഒളിവിലാണ്. ഇയാൾക്ക് വേണ്ടി പോലീസ് വ്യാപകമായ തിരച്ചിലാരംഭിച്ചു.

LatestDaily

Read Previous

പോക്സോ കേസില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

Read Next

പെട്രോളൊഴിച്ച് ദേഹത്ത് തീ കൊളുത്തി