ഭാഷാ വൈവിധ്യങ്ങളുടെ ഒത്തുചേരൽ; മസ്ജിദുകളിലെങ്ങും ഇഫ്്താർ സംഗമങ്ങൾ

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട് : വിശുദ്ധ റദമാനിലെ ആദ്യപത്ത് പിന്നിടാൻ രണ്ട് ദിവസം മാത്രം ബാക്കിയിരിക്കെ നഗരങ്ങളിലും നാട്ടിൻ പുറങ്ങളിലും മസ്ജിദുകൾ കേന്ദ്രീകരിച്ചുള്ള ഇഫ്്താർ കൂട്ടായ്മകൾ സജീവം. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികളുടെ സാന്നിദ്ധ്യം ഇഫ്്താർ സംഗമങ്ങളിൽ പ്രകടമാണ്.

പശ്ചിമ ബംഗാൾ, ദൽഹി, ഛത്തീസ്ഘട്ട്, ഉത്തർപ്രദേശ്, ബീഹാർ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ധാരാളം അതിഥി തൊഴിലാളികൾ നോമ്പുകാരായുണ്ട്. പുറമെ കേരളത്തിന്റെ അതിർത്തി സംസ്ഥാനങ്ങളായ തമിഴ്നാട്, കർണ്ണാടക, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ളവരും ധാരാളമായി ഇഫ്്താർ സംഗമങ്ങളിലെത്തുന്നുണ്ട്.

ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി ചെറുകിട വ്യാപാരികളും തെരുവ് കച്ചവടക്കാരും ഇഫ്താർ കൂട്ടായ്മകളിൽ പങ്കാളികളാവുന്നുണ്ട്. പള്ളികളിൽ പ്രാർത്ഥനയ്ക്കെത്തുന്ന വിശ്വാസികളിലും അതിഥി തൊഴിലാളികൾ ധാരാളമായുണ്ട്. ഇവർക്കായി ഇതര ഭാഷകളിലുള്ള പഠന ക്ലാസ്സുകളും ചില മസ്ജിദുകളിൽ നടന്നുവരുന്നു. വൈകുന്നേരം അസർ നമസ്ക്കാരം കഴിയുന്നതോടെ ഇഫ്താർ വിഭവങ്ങൾ ഒരുക്കുന്നതിനുള്ള തിരക്കിലാണ് മസ്ജിദ് ഭാരവാഹികളും പ്രവർത്തകരും. ഇവരെ സഹായിക്കാനെത്തുന്ന വളണ്ടിയർമാർക്കൊപ്പം  നിരവധി അതിഥിത്തൊഴിലാളികളും പങ്കാളികളാകുന്നു.

അപ്പത്തരങ്ങളും പഴ വർഗ്ഗങ്ങളുമാണ് നോമ്പ് തുറക്കാനായി പള്ളികളിലെത്തുന്നവർക്ക് നൽകുന്നത്. ബിരിയാണിയുൾപ്പെടെ ഭക്ഷ്യ സാധനങ്ങളും നഗരത്തിലെ ചില പള്ളികളിൽ നോമ്പ് തുറക്കുന്നവർക്കായി ലഭ്യമാണ്. ഭാഷാ വൈവിധ്യങ്ങളുടെ ഒത്തുചേരലായി മാറുന്ന ഇഫ്താർ സംഗമങ്ങൾ ഇതര സംസ്ഥാനങ്ങളിലുള്ളവർക്ക് പരസ്പരം ബന്ധപ്പെടാനും മലയാളികളുടെ ആതിഥ്യമര്യാദ രുചിച്ചറിയാനുള്ള വേദികൂടിയാവുകയാണ്.

LatestDaily

Read Previous

ആകാശത്തിലെ കൊള്ള

Read Next

യുവമോർച്ച മണ്ഡലം പ്രസിഡണ്ട് ഒളിവിൽ