ജ്വല്ലറി കവർച്ച; അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ

പയ്യന്നൂർ : ടൗണിലെ പഞ്ചമി ജ്വല്ലറിയുടെ നിരീക്ഷണ ക്യാമറക്കും മുൻവശത്തെ ലൈറ്റിനും പച്ച സ്പ്രേ പെയിൻ്റടിച്ച ശേഷം ഷട്ടറിന്റെ പൂട്ട് കട്ടർ ഉപയോഗിച്ച് മുറിച്ച് ഒന്നര ലക്ഷം രൂപ വിലവരുന്ന വെളളി ആഭരണങ്ങളും പണവും കവർച്ച ചെയ്ത അന്തർ സംസ്ഥാന കവർച്ചാ സംഘത്തിലെ യുവാവ് തമിഴ്നാട്ടിൽ പോലീസ് പിടിയിലായി.

തമിഴ്നാട് തഞ്ചാവൂർപാപനാശം സ്വദേശി ജഗബർ സാദിഖിനെയാണ് 40, പയ്യന്നൂർ എസ്.ഐ.എം.വി.ഷീജുവിന്റെ നേതൃത്വത്തിൽ എ.എസ്.ഐ.പ്രദീപൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ രമേശൻ എന്നിവരടങ്ങിയ സംഘം  അറസ്റ്റ് ചെയ്തത്. പയ്യന്നൂരിൽ മോഷണം നടത്തിയ പ്രതി മറ്റൊരു മോഷണ കേസിൽ തമിഴ്നാട് പോലീസിന്റെ പിടിയിലായി തമിഴ്നാട്പുതുക്കോട്ട ജയിലിൽ കഴിയുകയായിരുന്നു.

പ്രതി തമിഴ്നാട്ടിൽ പോലീസ്പിടിയിലായ വിവരമറിഞ്ഞ പയ്യന്നൂർ പോലീസ് കോടതിയിൽ നിന്ന് പ്രൊഡക്ഷൻ വാറൻ്റുമായി തമിഴ്നാട്ടിലെ ജയിലിൽ പ്രതിയെ അറസ്റ്റ് ചെയ്ത് അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ പയ്യന്നൂരിലെത്തിക്കുകയായിരുന്നു. തുടർന്ന് പോലീസ് പയ്യന്നൂർ ടൗണിലെ പഞ്ചമി ജ്വല്ലറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പൂട്ട് തകർക്കാൻ ഉപയോഗിച്ച  കട്ടർ ബിവറേജ് ഔട്ട് ലെറ്റിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് പ്രതി കാണിച്ചു കൊടുത്തു.

കൂട്ടുപ്രതി പുതുക്കോട്ട സ്വദേശി കൺമണിയെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. പുതുക്കോട്ടയിലെ നടുക്കാവേരിയിൽ കവർച്ചക്കിടെയാണ് ഇയാൾ തമിഴ്നാട് പോലീസിന്റെ പിടിയിലായത്.നിരവധി കവർച്ചാ കേസുകളിലെ പ്രതിയായ ഇയാൾ പയ്യന്നൂരിൽ കവർച്ച നടത്തിയ വെള്ളി ആഭരണങ്ങൾ കൂട്ടുപ്രതിയെ ഏൽപിച്ചതായി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ജ്വല്ലറിയിൽ നിന്ന് ലഭിച്ച വിരലടയാളവും പിടിയിലായ മോഷ്ടാവിന്റെ വിരലടയാളവും ഒത്തുവന്നിരുന്നു.

തുടക്കത്തിൽ തന്നെ കവർച്ചക്ക് പിന്നിൽ പ്രൊഫഷണൽ സംഘമാണെന്ന് പയ്യന്നൂർ പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഇക്കഴിഞ്ഞ മാർച്ച് ഏഴിന് പുലർച്ചെ 1.13 ഓടെയാണ് പയ്യന്നൂർ ടെമ്പിൾ റോഡിൽ താമസിക്കുന്ന ഗംഗോത്രിയിൽ അശ്വിന്റെ സെൻട്രൽ ബസാറിൽ  പ്രവർത്തിക്കുന്ന പഞ്ചമി ജ്വല്ലേഴ്സിൽ കവർച്ച നടന്നത്.

ഒന്നര ലക്ഷം രൂപയുടെ വെള്ളി ആഭരണങ്ങളും മേശവലിപ്പിൽ സൂക്ഷിച്ച രണ്ടായിരം രൂപയുമാണ് കവർന്നത്. സ്വർണ്ണാഭരങ്ങൾ സൂക്ഷിച്ചലോക്കർ തകർക്കാൻ രണ്ടു തവണ മോഷ്ടാവ്ശ്രമം നടത്തിയെങ്കിലും അലാറം മുഴങ്ങിയതിനാൽ പിൻമാറുകയായിരുന്നു. സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറയിൽ നിന്ന് ലഭിച്ച മോഷ്ടാവിന്റെ ദൃശ്യമാണ് അന്തർ സംസ്ഥാന കവർച്ച സംഘത്തിലേക്ക് അന്വേഷണമെത്തിയത്. പയ്യന്നൂരിൽ മാസങ്ങൾക്ക് മുമ്പ് നടന്ന സൂപ്പർ മാർക്കറ്റിലെയും പെരുമ്പയിലെ സ്റ്റുഡിയോ കവർച്ചക്കും മറ്റ് മോഷണങ്ങൾക്കുംപിന്നിൽ ഈ സംഘമാണോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

LatestDaily

Read Previous

സുരണ്യ ആത്മഹത്യ; മൊബൈൽ ഫോൺ പരിശോധനയ്ക്കയച്ചു

Read Next

എംഡിഎംഏയുമായി യുവാവ് പിടിയിൽ