അധ്യാപകനെതിരെ വിജിലൻസിൽ പരാതി

സ്വന്തം ലേഖകൻ

കാസർകോട് : സർക്കാർ സ്കൂൾ അധ്യാപകന്റെ അനധികൃത ഫോട്ടോയെടുപ്പിനെതിരെ ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർക്കും വിജിലൻസിനും പരാതി നൽകി. അധ്യാപന ജോലിക്ക് പുറമെ സമാന്തരമായി ഫോട്ടോഗ്രാഫി തൊഴിലിലേർപ്പെടുന്നതായാണ് പരാതി.

കാസർകോട് ഇച്ചിലംകോട് യു.പി. സ്കൂൾ അധ്യാപകൻ പി.വി. ജിജേഷിനെതിരെയാണ് സംഘടന വിദ്യാഭ്യാസ ഉപഡയറക്ടർക്കും വിജിലൻസിനും പരാതി നൽകിയത്. ഫോട്ടോഗ്രാഫി തൊഴിൽ മേഖലയിലേക്കുള്ള അധ്യാപകന്റെ കടന്നുകയറ്റം അസഹനീയമായതോടെയാണ് ഏ.കെ.പി.ഏ പരാതിയുമായി രംഗത്തെത്തിയത്.

പലതവണ മുന്നറിയിപ്പ് നൽകിയിട്ടും സംഘടനയെ വെല്ലുവിളിച്ച് ഫോട്ടോഗ്രാഫി ജോലിയെടുക്കുന്ന  സാഹചര്യത്തിലാണ് പരാതി.    വിദ്യാലയങ്ങളിലെ ഉപയോഗത്തിനായി സർക്കാർ സ്കൂളുകളിലേക്ക് നൽകുന്ന ക്യാമറ ഉപയോഗിച്ച് അധ്യാപകൻ ഫോട്ടോയെടുത്ത് പണം വാങ്ങുന്നതായി നേരത്തെ പരാതിയുണ്ട്.

ഇൗ വിഷയം ചൂണ്ടിക്കാട്ടി ഫോട്ടോഗ്രാഫി മേഖലയിലെ ട്രേഡ് യൂണിയൻ സംഘടനയായ കേരള ഫോട്ടോഗ്രാഫേഴ്സ് ആന്റ് വീഡിയോഗ്രാഫേഴ്സ് യൂണിയൻ സിഐടിയു മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ കാലത്ത് തന്നെ പരാതി നൽകിയിരുന്നു. ഫോട്ടോഗ്രാഫർമാരുടെ സംഘടനയായ ഏകെപിഏയും തൊഴിൽ മേഖലയിലെ കടന്നുകയറ്റത്തിനെതിരെ പരാതി നൽകിയിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ അധ്യാപക അനധ്യാപക ജീവനക്കാർ അവധിയെടുത്തും, അവധി ദിവസങ്ങളിലും ഫോട്ടോഗ്രാഫി  തൊഴിലെടുക്കുന്നത് പൊതുവിദ്യാഭ്യാസ ഡയറക്ടർ വിലക്കിയിട്ടുണ്ട്.

ഏകെപിഏ നേതാക്കളായ കെ.സി. അബ്രഹാം, സുഗുണൻ ഇരിയ, ഹരീഷ് പാലക്കുന്ന്, പ്രശാന്ത് തൈക്കടപ്പുറം, എം.വി. ഉദ്ദേശ്കുമാർ, അനൂപ് ചന്തേര, സന്തോഷ് മുട്ടത്ത്, ഗോകുലൻ ചോയ്യങ്കോട്, ജസ്റ്റിൻ വർണ്ണം എന്നിവരാണ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർക്കും വിജിലൻസിനും പരാതി നൽകിയത്.

LatestDaily

Read Previous

പോലീസുദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു

Read Next

അംബികയുടെ മരണം: ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി