പ്ലസ്ടു വിദ്യാർത്ഥിനിയുടെ ദുരൂഹ മരണം; ബസ്കണ്ടക്ടർ പോലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ

ബേഡകം: ബന്തടുക്ക മലാംകുണ്ട് ഇല്ലത്തിങ്കാലിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും വീട്ടിനകത്ത് പരിശോധന നടത്തി.

ബന്തടുക്കയിലെ ഹോട്ടൽ തൊഴിലാളി ബാബുവിന്റെയും സുജാതയുടെയും മകളും ബന്തടുക്ക ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂൾ വിദ്യാർത്ഥിനിയുമായ സുരണ്യയെയാണ് 17, ഇന്നലെ വൈകുന്നേരം 4.15 മണിയോടെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം കട്ടിലിൽ ഇരിക്കുന്ന നിലയിലായിരുന്നതിനാലാണ് സംഭവത്തിൽ ദുരൂഹതയുണ്ടായത്. കിടപ്പുമുറിയിലെ കട്ടിലിൽ ചുമരിനോട് ചേർന്ന് ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ പോലീസ് ഇന്നലെ മുറി അടച്ചുപൂട്ടി സീൽ ചെയ്തിരുന്നു. ഇന്ന് രാവിലെ ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരുമെത്തി മുറി പരിശോധിച്ചതിന് ശേഷമാണ് ഇൻക്വസ്റ്റ് നടന്നത്.

ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്ന വിദ്യാർത്ഥിനിയുടെ മുറിയിൽ നിന്നും ബേഡകം പോലീസിന് ഒരു കുറിപ്പ് ലഭിച്ചിട്ടുണ്ട്. രമേശൻ എന്നയാളെക്കുറിച്ച് പരാമർശമുള്ള ആത്മഹത്യാക്കുറിപ്പിൽ മരണത്തിനുത്തരവാദി രമേശനാണെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. ഇരുവരും തമ്മിൽ പ്രണയബന്ധത്തിലായിരുന്നുവെന്നും സൂചനയുണ്ട്. കത്തിലെ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

ഇന്നലെ രാവിലെ 10 മണി മുതൽ വൈകുന്നേരം 4.15 വരെയുള്ള സമയത്ത് സുരണ്യ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. വീട്ടിൽ നിന്നും പുറത്തുപോയ മാതാവ് സുജാത വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മകളെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേത്തുടർന്ന് ഇവർ പരിസരവാസികളെ വിവരമറിയിക്കുകയായിരുന്നു.  ബേഡകം പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി. സംഭവത്തിൽ ബേഡകം പോലീസ് അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

 മൃതദേഹം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പോലീസ് സർജ്ജന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടത്തിന് വിധേയമാക്കും. പെൺകുട്ടിയുടേത്  തൂങ്ങിമരണമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും, സംഭവത്തിൽ വിശദമായ അന്വേഷണമുണ്ടാകും. സുരണ്യയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശമുള്ള കുറ്റിക്കോലിലെ ബസ് കണ്ടക്ടർ ബേഡകം പോലീസിന്റെ കസ്റ്റഡിയിലാണ്

LatestDaily

Read Previous

ഷാരൂഖ് ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറി; യുവാക്കൾ പിടിയിൽ

Read Next

ഉദുമ കൂട്ടബലാത്സംഗം യുവാവ് അറസ്റ്റിൽ