തർബ്ബീയത്തുൽ ഇസ്്ലാം ജമാ അത്തിനെതിരായ കേസ്സിൽ വിധി മാർച്ച് 1-ന്

സ്വന്തം ലേഖകൻ

നീലേശ്വരം : മാർക്കറ്റ് റോഡ് തർബ്ബീയത്തുൽ ഇസ്്ലാം ജമാഅത്ത് കമ്മിറ്റിയിൽ നടന്ന അഴിമതിക്കെതിരെ മഹല്ല് നിവാസികൾ വഖഫ് ബോർഡിന് സമർപ്പിച്ച പരാതിയിൽ ഇരുവിഭാഗങ്ങളുടെയും വാദം പൂർത്തിയായി. തർബീയത്തുൽ ഇസ്്ലാം സഭയുടെ  നേതൃത്വത്തിൽ നീലേശ്വരം ഹൈവേ ജംഗ്ഷന് സമീപം പള്ളി നിർമ്മിച്ചതിൽ അഴിമതിയുണ്ടെന്നാരോപിച്ചാണ് മഹല്ല് നിവാസികളിൽ ഒരു വിഭാഗം വഖഫ് ബോർഡിന് പരാതി നൽകിയത്.

പള്ളി നിർമ്മാണത്തിൽ ആരോപണത്തിന്റെ നിഴലിൽ നിൽക്കുന്നവർ തന്നെയാണ് പിന്നീട് ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായത്. പ്രസ്തുത വിഷയത്തിൽ മഹല്ല് നിവാസികൾ വഖഫ് ബോർഡിന് സമർപ്പിച്ച പരാതിയെത്തുടർന്ന് പള്ളി മേൽനോട്ടത്തിന് വഖഫ് ബോർഡ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിച്ചിരുന്നുവെങ്കിലും ജമാഅത്ത്  കമ്മിറ്റി ഉദ്യോഗസ്ഥനുമായി സഹകരിച്ചില്ല.

അഴിമതി നടത്തിയ ജമാഅത്ത് കമ്മിറ്റി പിരിച്ചുവിടണമെന്നും, കുറ്റാരോപിതർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് മഹല്ല് നിവാസികളുടെ ആവശ്യം. ജമാഅത്ത് ഭരണത്തിനായി മുത്തവല്ലിയെ നിയമിക്കണമെന്നും പരാതിക്കാർ വഖഫ് ബോർഡിനോടാവശ്യപ്പെട്ടിട്ടുണ്ട്. 2022 ഏപ്രിൽ 29-നാണ് നീലേശ്വരം തർബ്ബീയത്തുൽ ഇസ്്ലാം ജുമാ മസ്ജിദിന്റെ നിയന്ത്രണത്തിനായി വഖഫ് ബോർഡ് എക്സിക്യൂട്ടീവ് ഓഫീസറെ നിയോഗിച്ചത്.

ഓഫീസർ ആവശ്യപ്പെട്ട രേഖകളൊന്നും ജമാഅത്ത് കമ്മിറ്റി ഇതുവരെ നൽകിയിട്ടില്ല. ഇൗ സാഹചര്യത്തിൽക്കൂടിയാണ് പള്ളി നിർമ്മാണ അഴിമതിയുമായി ബന്ധപ്പെട്ട പരാതി വഖഫ് ബോർഡ് പരിഗണിച്ചത്. ഇരുവിഭാഗങ്ങളുടെയും വാദം കേട്ട് വഖഫ് ബോർഡ് മാർച്ച് 1-ന് വിധി പ്രസ്താവിക്കും. പരാതിക്കാർക്ക് വേണ്ടി ബി.വി.എം. റാഫിയും ജമാഅത്ത് കമ്മിറ്റിക്ക് വേണ്ടി ഇഖ്്ബാലും ഹാജരായി.

LatestDaily

Read Previous

പ്രിൻസിപ്പാളിന്റ പരാതിയിൽ വിദ്യാർത്ഥികൾക്കെതിരെ കേസ്സ്

Read Next

യുവ സംവിധായകൻ മനു ജെയിംസ് നിര്യാതനായി