മുത്തച്ഛനെ തനിച്ചാക്കി പവിത്ര വിട പറഞ്ഞു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : ചെറുമകൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച രാമപ്പയെ തനിച്ചാക്കി പവിത്ര യാത്രയായി. ഇന്നലെ വൈകുന്നേരം കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച ദുർഗ്ഗാ  ഹൈസ്കൂൾ പത്താംതരം വിദ്യാർത്ഥിനി പവിത്രയ്ക്ക് അപ്പൂപ്പനായിരുന്നു കൂട്ട്.

പവിത്രയുടെ മാതാവ് കാർത്തിക വർഷങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്തതോടെ അപ്പൂപ്പൻ രാമപ്പയാണ് ചെറുമകളെ വളർത്തിയിരുന്നത്. ദുർഗ്ഗ ഹയർ സെക്കണ്ടറി സ്കൂളിൽ പത്താംതരം വിദ്യാർത്ഥിനിയായ ചെറുമകളെ വളർത്താൻ വീടുകളിൽ തുണിവിറ്റാണ് രാമപ്പ സമ്പാദ്യമുണ്ടാക്കിയിരുന്നത്.

ഇടുക്കി തമിഴ്്നാട് അതിർത്തിയായ കമ്പം സ്വദേശിയായ രാമപ്പ 35 വർഷത്തോളമായി കാഞ്ഞങ്ങാട്ടാണ് താമസം. കാഞ്ഞങ്ങാട് കടിക്കാലിൽ വാടക ക്വാർട്ടേഴ്സിൽ താമസക്കാരാണ് രാമപ്പയും ചെറുമകൾ പവിത്രയും അസുഖ ബാധിതനായ അമ്മാവനും. നിർത്തിയിട്ട ഗുഡ്സ് ട്രെയിനിനടിയിൽക്കൂടി പാളം മുറിച്ചു കടന്ന പവിത്രയെ തൊട്ടടുത്ത പാളത്തിൽക്കൂടി വന്ന ട്രെയിൻ ഇടിച്ചു വീഴ്ത്തുകയായിരുന്നു.

പവിത്ര സ്കൂൾ വിട്ട് നിത്യവും പോകുന്ന വഴിയിലെ റെയിൽപ്പാളത്തിൽ ഇന്നലെ ചരക്ക് ട്രെയിൻ നിർത്തിയിട്ടിരുന്നു. എളുപ്പത്തിൽ പാളം മുറിച്ചു കടക്കാനാണ് വിദ്യാർത്ഥിനി ട്രെയിനിനടിയിൽക്കൂടി മറുവശത്തേക്ക് നൂഴ്്ന്നുകയറിയത്. അൽപ്പ നേരത്തെ അശ്രദ്ധയാണ് പെൺകുട്ടിയുടെ ജീവനെടുത്തത്. കോയമ്പത്തൂർ മംഗളൂരു സൂപ്പർ ഫാസ്റ്റ് ട്രെയിനാണ് കുട്ടിയെ ഇടിച്ചു വീഴ്്ത്തിയത്.

പവിത്രയുടെ മരണത്തിൽ അനുശോചിച്ച് ദുർഗ്ഗ ഹൈസ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം പൊതുദർശനത്തിന് വെച്ച മൃതദേഹത്തിന് ദുർഗ്ഗ ഹൈസ്കൂൾ മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും ആദരാഞ്ജലിയർപ്പിച്ചു.

LatestDaily

Read Previous

ബെംഗളൂരുവിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ ജി 7 രാജ്യങ്ങളുടെ യോഗം

Read Next

പോലീസിനെ തോക്കുചൂണ്ടിയ വാഹനമോഷ്ടാക്കളെ പിടികൂടി